ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം വീണ്ടും അടിമുടി മാറ്റം, അറുപത് വർഷത്തിന് ശേഷം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചു, മോഡേണ്‍ റെഡി ടു വെയര്‍ ഓംബ്രെ സാരിയിൽ ഇനി ക്യാബിന്‍ ക്രൂ അംഗങ്ങൾ തിളങ്ങും
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം വീണ്ടും അടിമുടി മാറ്റവുമായി എയർഇന്ത്യ. അറുപത് വർഷത്തിന് ശേഷമാണ് യാത്രക്കാർക്കായി ഇത്തരമൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പൈലറ്റുമാരുടേയും ക്യാബിന്‍ ക്രൂവിന്റേയും യൂണിഫോം മാറ്റിയിരിക്കുകയാണ് വിമാനക്കമ്പനി. എയര്‍ ഇന്ത്യയുടെ ലോഗോയില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് യൂണിഫോം പരിഷ്കാരവും. ഡിസംബറോടെ പുത്തന്‍ എയര്‍ബസ് ഇന്ത്യയിലെത്തുമ്പോഴേക്കും അടിമുടി മാറ്റമാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ജീവനക്കാരുടെ യൂണിഫോമിലേയും പരിഷ്കാരം.
മോഡേണ്‍ രീതിയിലെ റെഡി ടു വെയര്‍ ഓംബ്രെ സാരിയാണ് ക്യാബിന്‍ ക്രൂ അംഗങ്ങളായ വനിതകള്‍ ധരിക്കുക. ഈസ്റ്റ് മീറ്റ്സ് വെസ്റ്റ് ലുക്ക് കൊണ്ടുവരുന്നതിനാണ് ഈ രീതിയിലെ വസ്ത്രധാരണം എന്ന് എയര്‍ ഇന്ത്യ പറയുന്നു. ബങ്ഗാലെയാണ് ക്യാബിന്‍ ക്രൂവിലെ പുരുഷന്മാരുടെ വേഷം. കറുത്ത നിറത്തിലെ സ്യൂട്ടുകളാണ് പുരുഷന്മാരുടെ വേഷം. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ പുതിയ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്.
പര്‍പ്പിള്‍–ബര്‍ഗണ്ടി നിറത്തിലെ ഓംബ്രെ സാരികളാണ് സീനിയര്‍ വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ധരിക്കുക. ചുവപ്പ്–പര്‍പ്പിള്‍ നിറത്തിലെ ഓംബ്രെ സാരികളാണ് വനിതാ ജൂനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അണിയുക. എയര്‍ബസ് എ350ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെ ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്കും മാറും. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയാണ് യൂണിഫോമിലുള്ളത്. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ റീബ്രാന്‍ഡിങ് നടപടികള്‍ ആരംഭിക്കുകയായിരുന്നു. 'ദ വിസ്ത' എന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ. കടുത്ത ചുവപ്പിനും കടുത്ത പര്‍പ്പിളിനുമൊപ്പം സ്വര്‍ണ വര്‍ണവും ചേര്‍ന്ന പുത്തന്‍ ലുക്കിലേക്കാണ് എയര്‍ ഇന്ത്യ മാറിയത്.
ചുവപ്പ്, സ്വർണം, പർപ്പിൾ എന്നിങ്ങനെയുള്ള നിറങ്ങൾ ഉൾക്കൊള്ളിച്ചാണ് എയർ ഇന്ത്യ പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വർണ നിറത്തിലുള്ള ഫ്രെയിമിനകത്താണ് എയർ ഇന്ത്യ എന്ന് ചുവന്ന, ബോൾഡ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത്. അനന്തമായ സാധ്യതകളെയാണ് സ്വർണ നിറം പ്രതിനിധാനം ചെയ്യുന്നത് എന്നും കമ്പനി അറിയിച്ചു.
പുതിയ ഡിസൈനിൽ എയർ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. പുതിയ ഡിസൈനിൽ മഹാരാജയെയും ചില മാറ്റങ്ങളോടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ, 70 ബില്യൺ ഡോളർ ചെലവഴിച്ച്, 470 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ എയർബസുമായും ബോയിംഗുമായും എയർ ഇന്ത്യ ഒപ്പു വെച്ചിരുന്നു.
https://www.facebook.com/Malayalivartha