അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയില്‍ തുറക്കും, 14 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ഇന്ത്യയുടേയും യുഎഇയുടേയും പരസ്പര സഹകരണത്തിന്റേ ദൃഢമായ ബന്ധത്തിന്റേയും ഉദാഹരണമായ അബുദാബായിലെ ആദ്യ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. അബുദാബിയിലെ പ്രവാസി ഇന്ത്യക്കാരായ വിശ്വാസികൾ ക്ഷേത്രനടതുറക്കുന്നതിനായി കാത്തിരിക്കുകയാണ്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക.
എന്നാല്‍ ഫെബ്രുവരി 18 മുതല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശനത്തിന് പിന്നാലെ 2017 ലാണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ച് തീരുമാനം പ്രഖ്യാപിച്ചത്.അബുദാബി ഭരണാധികാരികളുടെ പൂർണ പിന്തുണയോടെയാണ് ഇന്ത്യൻ വാസ്തുവിദ്യയിൽ ക്ഷേത്രം നിർമ്മിച്ചത്. ഇന്ത്യ, യുഎഇ ബന്ധത്തിൻറെ ചരിത്രത്തിലെ നാഴികക്കല്ലായാണ് ക്ഷേത്രനിർമാണത്തെ വിലയിരുത്തുന്നത്. ഈ രാജ്യത്തിൻറെ വളർച്ചയ്ക്ക് വിലമതിക്കാനാകാത്ത സംഭാവന നൽകിയ പ്രവാസി ഇന്ത്യക്കാരും യുഎഇയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ സാക്ഷ്യമാണ് ക്ഷേത്രം.
ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ച് യുഎഇ ഭരണകൂടം അനുവദിച്ച 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര നിർമാണത്തിൻറെ പുരോഗതിവിലയിരുത്താൻ യുഎഇ മന്ത്രിമാർ നിർമാണമേഖലയിലെത്താറുണ്ട്. 55,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർണമായും ശിലകളിലാണ് ക്ഷേത്രം ഉയരുക. നിർമാണത്തിന് സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 2,000 ശിൽപികൾ മാസങ്ങളെടുത്ത് കൊത്തുപണി പൂർത്തിയാക്കിയ ശിലകളാണ് ക്ഷേത്രത്തെ മനോഹരമാക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള ശിലകൾ ഇന്ത്യയിൽ നിന്നും കടൽമാർഗമാണ് എത്തിച്ചത്.
പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില്‍ ഒരുങ്ങുന്നത്. വെള്ള മാര്‍ബിളിലും ചെങ്കല്‍ നിറത്തിലുള്ള മണല്‍ക്കല്ലുകളിലുമാണ് കലാമൂല്യങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഇന്ത്യന്‍ വാസ്തു ശില്‍പ്പകലയുടെ കരവിരുതിന്റെ വേറിട്ട കാഴ്ചകളും ഇവിടെ കാണാനാകും. രാമായണവും മഹാഭാരതവുമെല്ലാം പരാമര്‍ശിക്കുന്ന കൊത്തുപണികള്‍ക്കൊപ്പം അറബ് ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 മിനാരങ്ങൾ ക്ഷേത്രത്തിൻറെ പ്രത്യേകതയായിരിക്കും. ഇന്ത്യയിലെ വിദഗ്ദരായ കരകൗശല കലാകാരന്മരാണ് ശിലഫലകത്തിലെ കൊത്തുപണിചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളുടേയും സാംസ്കാരികത്തനിമയുടെ വലിയ അടയാളമായി മാറുകയാണ് അബുദാബി ദുബായ് പാതയില്‍ അബൂമുറൈഖയിൽ ഉയരുന്ന ക്ഷേത്രം.
വിവിധ മതവിഭാഗങ്ങളെ വിശാലതയോടെ, സഹിഷ്ണുതയോടെ സ്വീകരിക്കുന്ന യുഎഇ സർക്കാരിൻറെ നയപ്രകാരമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. മെച്ചപ്പെട്ട ജീവിതമൊരുക്കി നൽകുന്ന രാജ്യം പ്രാർഥനയ്ക്കും സൌകര്യമൊരുക്കി നൽകുന്നതിൻറെ നന്ദിയാണ് പ്രവാസികളുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്.
https://www.facebook.com/Malayalivartha