ഫാമിലി വിസയിൽ നിന്ന് മാതാപിതാക്കളും സഹോദരങ്ങളും ഗെറ്റ് ഔട്ട്, കുവൈത്ത് പരിഷ്കരിച്ച വിസ നിയമം പ്രാബല്യത്തിൽ, ആദ്യദിനത്തിൽ തന്നെ തള്ളിയത് 1165 അപേക്ഷകൾ
ഒന്നരവർഷത്തിലധികമായി കൂവൈത്ത് നിർത്തവെച്ച പ്രവാസി കുടുംബങ്ങള്‍ക്കുള്ള ഫാമിലി സന്ദര്‍ശക വിസ ചില വ്യവസ്ഥകളോടെ പുനരാരംഭിച്ചു എന്ന വാർത്ത കേട്ട് പ്രവാസികൾ വളരെയധികം സന്തോഷത്തിലായിരുന്നു. എന്നാൽ ഇത് ഒരുതരത്തിൽ പ്രവാസികൾ തിരിച്ചടി ആയിരിക്കുകയാണ്. വിസ നൽകുന്നത് പുനരാരംഭിച്ചെങ്കിലും പുതുക്കിയ നിയമപ്രകാരം ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു മാത്രമാണ് ഫാമിലി വിസയിൽ കുവൈത്തിൽ പ്രവേശിക്കാൻ സാധിക്കൂ.
ഇതോടെ ഫാമിലി വിസയിൽ നിന്ന് മാതാപിതാക്കളും സഹോദരങ്ങളും പുറത്തായി. കുടുംബത്തെ കൊണ്ടുവരാമെന്നുള്ള പലരുടേയും മോഹം ഇതോടെ അവസാനിച്ചു.പരിഷ്കരിച്ച വിസ നിയമം പ്രാബല്യത്തിലായതിന്റെ ആദ്യദിനത്തിൽ തന്നെ ഇക്കാര്യത്തിൽ അധികൃതർ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ആദ്യദിനത്തിൽ 1165 അപേക്ഷകളാണ് അധികൃതർ തള്ളിയത്. ഇതിൽ ഏറെയും മാതാപിതാക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു. അപേക്ഷകൾ വരും ദിവസങ്ങളിൽ കൂടുതൽ തള്ളാനാണ് സാധ്യത.
അതേസമയം, ഭാര്യയെയും മക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് തടസമില്ല. വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ, രാജ്യങ്ങളിലെ കുവൈത്ത് എംബസിയിൽ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. ബിരുദവും 800 ദിനാർ ശമ്പളവും (ഏകദേശം 2,16000 രൂപ) ബിരുദത്തിനനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്കു മാത്രം ഫാമിലി വിസ നൽകിയാൽ മതി എന്നാണ് പുതിയ തീരുമാനം.
എന്നാൽ വിസ ലഭിക്കുന്നതിനുള്ള ബിരുദ മാനദണ്ഡങ്ങളില്‍ നിന്ന് 14 വിഭാഗങ്ങളിലെ പ്രൊഫഷനുകളെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, വിദഗ്ധര്‍, നിയമ ഗവേഷകര്‍. ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍. സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രൊഫസര്‍മാര്‍ തുടങ്ങി 14 വിഭാഗങ്ങളിലെ പ്രൊഫഷനുകളെയാണ് മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
രാജ്യത്തെ വിവിധ റെസിഡന്‍സി അഫയേഴ്സ് കാര്യാലയങ്ങളില്‍ ഫാമിലി വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം എക്‌സ് പ്ലാറ്റ്‌പോമിലൂടെയാണ് അറിയിച്ചത്. കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
18 മാസത്തിലേറെയായി സന്ദര്‍ശക വിസ അനുവദിക്കുന്നത് കുവൈത്ത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ജൂണ്‍ 27നാണ് ഫാമിലി വിസിറ്റ് വിസ നല്‍കുന്നത് നിര്‍ത്തിവച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുന്നുവെന്നായിരുന്നു അറിയിപ്പ്. തുടർന്ന് വിസ നല്‍കുന്നതിന് കഴിഞ്ഞ ദിവസമാണ് വീണ്ടും പുനരാരംഭിച്ചത്.
https://www.facebook.com/Malayalivartha