ഇതിലും വലിയ പണി പാകിസ്ഥാന് ഇനി കിട്ടാനില്ല; കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാനെ പ്രതിരോധത്തിലാക്കി അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ വിധി; നഷ്‌ടപരിഹാരമായി നല്‍കേണ്ടത് 40,894 കോടി
കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാനെ പ്രതിരോധത്തിലാക്കി അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ വിധി. ചിലി - കാനഡ സംയുക്ത സംരംഭമായ ഖനന കമ്പനിക്ക് അകാരണമായി കരാര്‍ നിഷേധിച്ച കേസില്‍ നഷ്ടപരിഹാരവും പലിശയുമായി 597.6 കോടി യു.എസ് ഡോളര്‍ (ഏകദേശം 40894 കോടി രൂപ) നല്‍കാനാണ് വിധി. അകാരണമായി കരാര്‍ നിഷേധിച്ച കേസില്‍ ഒരു രാജ്യത്തിന് ഇത്രയും വലിയ തുകയുടെ നഷ്‌ടപരിഹാരം വിധിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്.
ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ ഖനന അനുമതി നിഷേധിച്ചതായി കാട്ടി 2012ലാണ് ലോകബാങ്കിന് കീഴിലുള്ള ആര്‍ബിട്രേഷന്‍ കോടതിയെ ടെത്യാന്‍ കോപ്പര്‍ കമ്ബനി സമീപിക്കുന്നത്. പരാതിയില്‍ വാദം കേട്ട കോടതി നഷ്‌ടപരിഹാര ഇനത്തില്‍ 4.08 ബില്യന്‍ യു.എസ് ഡോളറും പലിശ ഇനത്തില്‍ 1.87 ബില്യന്‍ യു.എസ് ഡോളറും പിഴ വിധിക്കുകയായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് കരുതുന്ന ബലൂചിസ്ഥാനിലെ റേക്കോ ദിഖ് എന്ന സ്ഥലത്ത് ഖനനം തുടങ്ങാനായി ടെത്യാന്‍ കോപ്പര്‍ കമ്ബനി പ്രാരംഭ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഖനനത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായ ശേഷം സര്‍ക്കാര്‍ അനുമതി പിന്‍വലിക്കുകയായിരുന്നു എന്നാണ് കമ്ബനിയുടെ ആരോപണം. കമ്ബനിയുമായി ഉണ്ടാക്കിയ കരാര്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി 2013ല്‍ പാക് സുപ്രീം കോടതി കരാര്‍ ഔദ്യോഗികമായി റദ്ദാക്കി. ഇതോടെ കമ്ബനി കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, ഇതിനോടകം തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് കോടതിയുടെ വിധിയെന്നാണ് വിലയിരുത്തല്‍. ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് കണ്ടെത്തിയതോടെ അടുത്തിടെ അമേരിക്ക പാകിസ്ഥാന് നല്‍കിവന്ന സഹായമെല്ലാം പിന്‍വലിച്ചിരുന്നു. എന്നാല്‍ സൗഹൃദ രാജ്യങ്ങളായ ചൈന സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും പാകിസ്ഥാന് യഥേഷ്‌ടം സാമ്ബത്തിക സഹായം ലഭിക്കുന്നുമുണ്ട്. അതിനിടെ കോടതിയില്‍ നിന്നും ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ കമ്മിഷനെ നിയമിച്ചതായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്.
ഇത് കൂടാതെ ഭീകരക്യാംപുകൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണ ശേഷം വ്യോമപാതയ്ക്ക് പുറമെ ഇന്ത്യാ–പാക് അതിർത്തി വഴിയുള്ള എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു. പാകിസ്ഥാനും വിദേശ വിമാനക്കമ്പനികളും ഫെബ്രുവരി മുതൽ ജൂൺ അവസാനം വരെ നടത്തിയ വിപുലമായ പഠനത്തിൽ ഒരു ദിവസം ഏകദേശം 400 വിമാനങ്ങൾ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കാതെ വഴിമാറിപോകുന്നുവെന്ന് കണ്ടെത്തി. ഈ വിമാനങ്ങൾക്ക് ഇന്ധനച്ചെലവ്, പ്രവർത്തന ചെലവ്, അറ്റകുറ്റപണികൾക്ക് വരുന്ന ചെലവ് എന്നിവയിൽ വലിയ വർദ്ധനവുണ്ടായെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റൂട്ട് നാവിഗേഷൻ, ഓവർ ഫ്ലൈയിംഗ്, പാകിസ്ഥാൻ എയർപോർട്ടുകളിൽ ലാൻഡ് ചെയ്യുന്നത് എന്നിവയ്ക്ക് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ ഈടാക്കിയ തുകയിൽ വൻ കുറവ് സംഭവിച്ചിട്ടുണ്ട്. പാക് വ്യോമാതിർത്തിയുടെ മുകളിലൂടെ പറക്കുന്നതിന് ഒരു വിമാനക്കമ്പനിയിൽ നിന്നും ഏകദേശം 580 ഡോളർ (40,000 രൂപ)വരെ വാങ്ങിക്കാറുണ്ട്. 400ഓളം വിമാനങ്ങൾ പാക് വ്യോമാതിത്തിയിലൂടെ പറക്കാത്തതോടെ ഏകദേശം 232,000 ഡോളർ ( ഏകദേശം1,59,80,000 ഇന്ത്യൻ രൂപ) നഷ്ടമാണ് സിവിൽ ഏവിയേഷന് ദിവസവും സംഭവിക്കുന്നതെന്ന് അധികൃതർ പറയുന്നു. കൂടാതെ ടെർമിനൽ നാവിഗേഷൻ, വിമാനങ്ങളുടെ പാർക്കിംഗ് ഫീസ് എന്നീ ഇനത്തിലും വലിയ നഷ്ടമാണ് ദിവസവും കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. ക്വാലാലംപൂർ, ബാങ്കോക്ക്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിറുത്തിവച്ചതും ആഭ്യന്തര വിമാന സർവീസുകൾക്ക് കൂടുതൽ സമയം പറക്കുന്നതിനാൽ പ്രവർത്തന, ഇന്ധനച്ചെലവ് വർദ്ധിച്ചതും കാരണം സർക്കാർ നടത്തുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് ഒരു ദിവസം ഏകദേശം 460,000 (ഏകദേശം 3,16,84,570 ഇന്ത്യൻ രൂപ) ഡോളർ നഷ്ടം നേരിടുന്നതായാണ് റിപ്പോർട്ട്. വ്യോമാതിർത്തി അടച്ചതുമൂലം നിരവധി വിദേശ വിമാനക്കമ്പനികൾ ഇതിനകം തന്നെ ഈ മേഖലയിലെ ചില വിമാനങ്ങൾ വെട്ടിക്കുറയ്ക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha