ഇനി ട്രംപ് വിചാരിച്ചാലേ ആ യുദ്ധം ഒഴിവാകുകയുള്ളൂ; പ്രതീക്ഷയോടെ ലോകം; ഉപരോധം നീക്കിയാൽ യു.എസുമായി ചർച്ചയാവാമെന്ന് ഇറാൻ; സംഘർഷം അയയുന്നു
ഉപരോധം പിൻവലിക്കുകയും ഭീഷണി അവസാനിപ്പിക്കുകയും ചെയ്താൽ ആണവപ്രശ്നത്തിൽ യുഎസുമായി അനുരഞ്ജന ചർച്ചകൾക്കു സന്നദ്ധമാണെന്ന് ഇറാൻ. ഉപരോധം പിൻവലിച്ചു 2015-ലെ ആണവ കരാറിലേക്ക് യു.എസ് മടങ്ങിയെത്തണം. 'ഞങ്ങൾ എന്നും ചർച്ചകളിൽ വിശ്വസിക്കുന്നവരാണെന്നും പ്രസിഡൻറ് ഹസ്സൻ റുഹാനി പറഞ്ഞു. ഉപരോധം പിൻവലിച്ചാൽ, അടിച്ചേൽപ്പിച്ച സാമ്പത്തിക സമ്മർദ്ദം അവസാനിപ്പിച്ച് കരാറിലേക്ക് മടങ്ങിവന്നാൽ എവിടെവച്ചും ചർച്ചകൾക്ക് സന്നദ്ധമാണ്-റുഹാനി വ്യക്തമാക്കി. ആണവകരാറിൽ നിന്ന് അമേരിക്ക 2018 മേയിൽ പിൻമാറിയതിനു മുന്പ് എത്രത്തോളം എണ്ണ കയറ്റി അയച്ചിരുന്നുവോ അതേ അളവിൽ തുടർന്നും കയറ്റുമതിക്ക് അവസരമൊരുക്കിയാലേ ചർച്ചയ്ക്കു സാധ്യമാകൂ എന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചു.
പാശ്ചാത്യ രാജ്യങ്ങൾ ദീർഘകാലമായി ഇറാനുമായി ആണവ ഉപയോഗം സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് യുഎന്നിൽ സ്ഥിരാംഗങ്ങളായ അഞ്ചു രാജ്യങ്ങൾക്കൊപ്പം ജർമനിയും സംയുക്തമായി ഇറാനുമായി 2015 ജൂലൈ 14ന് ആണവ കരാറിൽ ഒപ്പുവച്ചു കരാർ പ്രകാരം വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാൻ പാടുള്ളു. മിച്ചമുള്ള സമ്പുഷ്ട യുറേനിയം അണ്വായുധമുണ്ടാക്കാൻ ഇറാൻ ഉപയോഗിക്കുന്നതിനായിരുന്നു വിലക്ക്. കരാറിനെ തുടർന്നു രാജ്യാന്തര ഉപരോധം പിൻവലിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മേയിൽ കരാറിൽ നിന്നു പിന്മാറാൻ ട്രംപ് ഭരണകൂടം തീരുമാനമെടുത്തതോടെ ഗൾഫ് മേഖലയിൽ താൽകാലികമായി നിലനിന്നിരുന്ന സമാധന അന്തരീക്ഷത്തിനു വിരാമമായി. ഇറാനു മേൽ ശക്തമായ സാമ്പത്തിക ഉപരോധവുമായി യുഎസ് രംഗത്തെത്തി. ഇറാന്റെ എണ്ണ വാങ്ങുന്ന വിദേശ കമ്പനികൾക്കും യുഎസ് വിലക്കേർപ്പെടുത്തി.
മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ കളിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മുൻ പ്രസിഡന്റ് ഒബാമയുമായുള്ള വ്യക്തിവിരോധം തീർക്കാൻ ട്രംപ് ഇറാനെ ഇരയാക്കുകയായിരുന്നു. ഒബാമ ഒപ്പുവച്ച ആണവകരാർ റദ്ദാക്കുക ട്രംപിന്റെ ലക്ഷ്യമായിരുന്നു. ഇതിനു വേണ്ടിയാണ് അധികാരത്തിലെത്തിയ ട്രംപ് 2015 ൽ തന്നെ ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കിയത്. ബ്രിട്ടിഷ് അംബാസിഡറുടെ രഹസ്യ സന്ദേശം ഡെയിലി മെയിലാണ് പുറത്തുവിട്ടത്. ഒബായോടുള്ള വ്യക്തിവിരോധം തീർക്കാൻ ട്രംപ് ഇറാനുമായുള്ള ആണവകരാർ റദ്ദാക്കിയെന്ന് ഡൗണിങ് സ്ട്രീറ്റിനെഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. യുഎസിലെ മുൻ ബ്രിട്ടിഷ് അംബാസിഡർ സർ കിം ഡെറോക്ക് വെളിപ്പെടുത്തിയ കാര്യങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഇറാനുമായുള്ള ആണവകരാർ റദ്ദാക്കിയത് മാത്രമല്ല, ഒബാമ തുടങ്ങിവച്ച നിരവധി കാര്യങ്ങളിൽ ട്രംപ് ഇടപെട്ടെന്നും ആരോപണമുണ്ട്. ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന, സ്വാധീനിക്കുന്ന നിരവധി രാജ്യങ്ങൾ ഉൾപ്പെടുന്ന കാര്യങ്ങളിൽ പോലും ട്രംപ് വ്യക്തിപരമായിട്ടാണ് തീരുമാനമെടുക്കുന്നതെന്നും ആരോപണമുണ്ട്.
കേവലം വ്യക്തിവിരോധത്തിന്റെ പേരിൽ ലോകത്തെ മുഴുവൻ യുദ്ധഭീതിയിൽ കൊണ്ടെത്തിച്ച ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ മാസം യു.എസിന്റെ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടപ്പോൾ ഉടൻ യുദ്ധമുണ്ടാവുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ട്രംപ് ഈ തീരുമാനത്തിൽ നിന്ന് പിൻമാറി. ഈ പിൻമാറ്റത്തിന് കാരണം ഇപ്പോഴാണ് വ്യക്തമായത്. അന്ന അത് യുദ്ധത്തിൽ കലാശിച്ചിരുന്നുവെങ്കൽ എല്ലാ പഴിയും ട്രംപിന്റെ ചുമലിൽ തന്നെ വന്നേനെ. ഇറാനെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കുന്ന ഉപരോധത്തിനാണ് യു.എസ് ശ്രമിക്കുന്നത്. എന്നാൽ യു.എസ് ഭീഷണിക്കും ഉപരോധത്തിനും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് ചെറിയ ആക്രമണവും വൻ യുദ്ധത്തിന്റെ തുടക്കമായി പരിഗണിക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ യുറേനിയം സമ്പുഷ്ടീകരണത്തിന് 2015ലെ കരാറിൽ നിഷ്‌കർഷിച്ച പരിധി തങ്ങൾ മറികടന്നതായി ഇറാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
മറ്റൊരു വസ്തുത ഇറാനെതിരെ യുദ്ധം ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് ഇസ്രയേൽ ആണ്. ജൂത വംശജനും ട്രംപിന്റെ മരുമകനും ഭരണരംഗത്തെ മുഖ്യ ഉപദേഷ്ടാവുമായ ജാറെദ് കഷ്‌നറുടെ ബന്ധങ്ങൾ കൂടി ഇസ്രയേൽ ഉപയോഗിക്കുന്നുണ്ടത്രെ. ഇതേസമയം, തങ്ങൾക്കെതിരെ യുഎസ് ആക്രമണത്തിനു മുതിർന്നാൽ ഇസ്രയേലിനെ തകർക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായി. ഇറാന്റെ വിദേശ സാങ്കേതികവിദ്യകളിൽ സ്റ്റക്സ്നെറ്റ് വൈറസ് കടത്തിവിട്ട് ഇസ്രയേൽ ഏതാനും വർഷം മുൻപ് സൈബർ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഓസിറാക്ക് ആണവനിലയത്തിൽ 1981 ജൂണിലും (ഓപ്പറേഷൻ ഓപ്പെറ) സിറിയയിലെ ദെയറസ്സൂർ മേഖലയിലെ അൽ കിബർ ആണവനിലയത്തിൽ 2007 സെപ്റ്റംബറിലും (ഓപ്പറേഷൻ ഔട്ട്സൈഡ് ദ് ബോക്സ്) ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് യുഎസ് മൗനസമ്മതം നൽകിയിരുന്നു.
https://www.facebook.com/Malayalivartha