യെമന്‍ തീരത്ത് ഒഴുകുന്ന ലക്ഷക്കണക്കിന് ബാരൽ എണ്ണ നിറച്ച കൂറ്റൻ ടൈംബോംബ് കപ്പൽ ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന് റിപ്പോർട്ടുകൾ; മുൾമുനയിൽ ലോകം! പൊട്ടിത്തെറിച്ചാൽ സംഭവിക്കുന്നത്
വടക്കുപടിഞ്ഞാറന്‍ യെമനിലെ സുപ്രധാന തുറമുഖമായ റാസ് ഇസയില്‍ നിന്ന് 70 കിമീ മാറി നങ്കൂരമിട്ടു കിടക്കുന്ന യെമന്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പല്‍ ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ളവര്‍ക്ക ആശങ്കയ്ക്ക കാരണമായിട്ട നാളുകള്‍ ഏറെയായി. ലക്ഷക്കണക്കിനു ബാരൽ എണ്ണ നിറച്ച ഈ കപ്പൽ ഏതു നിമിഷം വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തരകലാപം ശക്തമായിരിക്കുന്ന യെമന്റെ തീരമായ ഇസ തുറമുഖത്തോട് ചേർന്ന് കിടക്കുന്ന ഈ കൂറ്റൻ കപ്പലിനെ ഫ്ലോട്ടിംഗ് ബോംബ്” എന്നാണ് ഐക്യരാഷ്ട്ര സംഘടന തന്നെ വിശേഷിപ്പിക്കുന്നത്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഈ ടൈം ബോംബ് വരുത്തുന്ന ദുരന്തം ലോക സമ്പദ്‌വ്യവസ്ഥയെത്തന്നെ തകിടം മറിക്കുന്ന തരത്തിലായിരിക്കും, ഇതിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് കപ്പലിനകത്തെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകാത്ത അവസ്ഥയിൽ ഇപ്പോഴും വിദഗ്ധർക്ക് വ്യക്തതയില്ല.
2015 മുതല്‍ ഇവിടെയാണ് കപ്പലിന്റെ സ്ഥാനം. യെമന്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ ഗതാഗതത്തിന് ഉപയോഗിക്കാറില്ല. പകരം തുറമുഖത്തുനിന്ന് അല്‍പം മാറി നങ്കൂരമിട്ടു കിടക്കും. യെമനിലെ മരിബ് എണ്ണപ്പാടത്തില്‍ നിന്നുള്ള എണ്ണ, പൈപ് ലൈന്‍ വഴി കടലിലെ എക്‌സ്‌പോര്‍ട്ട് ടെര്‍മിനലിലേക്ക് എത്തിക്കുന്നതാണ് രീതി. ടെര്‍മിനലില്‍ നിന്ന് എണ്ണബാരലുകള്‍ ഓയില്‍കമ്പനിയുടെ കപ്പലിലേക്കു മാറ്റും. അതില്‍ നിന്നാണു മറ്റു രാജ്യങ്ങളിലെ കപ്പലുകളിലേക്ക് കയറ്റുമതിക്കായി കൈമാറുക. റാസ് ഇസ തുറമുഖം ഹൂതികള്‍ പിടിച്ചെടുത്തതോടെ 2015 മാര്‍ച്ച് മുതല്‍ കപ്പലില്‍ നിന്നുള്ള എണ്ണകൈമാറ്റം പൂര്‍ണമായും നിലച്ചു. ആവശ്യത്തിനു ഡീസല്‍ ലഭിക്കാത്തതിനാല്‍ ഇതേവരെ കപ്പലിന്റെ എന്‍ജിനും ചലിപ്പിക്കാനായിട്ടില്ല. ഇപ്പോൾത്തന്നെ അൽപാൽപമായി എണ്ണ കടലിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് യെമൻ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. കടലിൽ പടരുന്ന എണ്ണയ്ക്കു തീപിടിച്ചാൽ രാജ്യാന്തര കപ്പൽ ഗതാഗതത്തെ വരെ ഗുരുതരമായി ബാധിക്കും. കപ്പല്‍ പരിശോധിക്കാനുള്ള അനുമതി യെമനിലെ ഹൂതി വിമതര്‍, യുഎന്നിന്റെ സാങ്കേതിക വിദഗ്ധ സംഘത്തിനു പലവട്ടം നിഷേധിക്കുക കൂടി ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയാണ്. ദുരന്തത്തെ തുറുപ്പുചീട്ടാക്കി വിലപേശലിനു കൂടിയാണ് ഹൂതികളുടെ ശ്രമം.
ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകളാണ് നിലവിൽ കപ്പലിലുള്ളതെന്നാണു കരുതുന്നത്. ഇവയിലെല്ലാമായി ഏകദേശം 30 ലക്ഷം ബാരൽ എണ്ണ ഉൾക്കൊള്ളിക്കാനാകും. എന്നാൽ ഇത്രയും എണ്ണ ഇപ്പോഴില്ലെന്നാണു കരുതുന്നത്. അപ്പോഴും ആശങ്കയ്ക്കു വക നൽകി 14 ലക്ഷത്തോളം ബാരൽ എണ്ണ കപ്പലിലെ പടുകൂറ്റൻ ടാങ്കറിലുണ്ട്. യുദ്ധങ്ങളും കലാപങ്ങളും കാരണം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി പഠിക്കുന്ന കോൺഫ്ലിക്ട് ആൻഡ് എൻവയോണ്‍മെന്റൽ ഒബ്സർവേറ്ററി കൂട്ടായ്മ പ്രതിനിധി ഡഗ് വെയറാണ് കഴിഞ്ഞ വർഷം ഈ പ്രശ്നം യുഎന്നിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ യുഎൻ സുരക്ഷാകൗണ്‍സിൽ വിഷയം ചർച്ചയ്ക്കെടുത്തു.
യെമനിലെ സൗദി പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സർക്കാരും ഹൂതികളും തമ്മിലൊപ്പിട്ട കരാറിന്റെ ലംഘനം കൂടിയാണ് ഈ കപ്പലിന്മേൽ നടക്കുന്നതെന്ന് യുഎൻ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സ്റ്റോക്കോമിൽ ഇരുവിഭാഗവും ഒപ്പിട്ട കരാർ പ്രകാരം ചെങ്കടൽ തീരത്തെ പല തുറമുഖങ്ങളും തീരസംരക്ഷണ സേനയ്ക്ക് വിട്ടുനൽകുമെന്ന് ഹൂതികൾ സമ്മതമറിയിച്ചിരുന്നു. അതിൽ ഉൾപ്പെട്ട തുറമുഖത്തിനു സമീപമാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. യെമനിൽ കയറ്റുമതി–ഇറക്കുമതിക്കായി പ്രധാനമായും ആശ്രയിക്കുന്ന ഹൊബെയ്ദ തുറമുഖത്തു നിന്നും അധികം അകലെയല്ലാതെയാണു കപ്പൽ. യെമനിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് അവശ്യവസ്തുക്കളും സഹായങ്ങളും എത്തിക്കുന്നത് ഈ തുറമുഖം വഴിയാണെന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. എത്രമാത്രം അപകടകരമാണ് കപ്പലിന്റെ സ്ഥാനം എന്നതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച യെമൻ സർക്കാർ ട്വിറ്ററിൽ ആനിമേഷൻ വിഡിയോ പുറത്തുവിട്ടിരുന്നു. ‘കപ്പൽ സംബന്ധിച്ചു കരാർ വരെ തയാറാക്കിയതാണ്. എന്നാൽ അതിന്മേൽ ഇപ്പോഴും തർക്കം തുടരുകയാണ്. യുഎൻ സംഘത്തിന് കപ്പൽ പരിശോധിക്കാനായില്ലെങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നത് ഉറപ്പാണ്.
https://www.facebook.com/Malayalivartha