യുവതിയുടെ വധം: വധശിക്ഷയ്ക്ക് വിധേയനാക്കിയ പ്രതി നിരപരാധി ; 20 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ യഥാര്‍ത്ഥ കുറ്റവാളിയേയും വധിച്ചു!

1996-ല്‍ ഒരു യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധിയായ ഒരു 18-കാരനെ തൂക്കിലേറ്റിയ, ഇന്നര്‍ മംഗോളിയന്‍ കോടതി 20 വര്‍ഷത്തിന് ശേഷം, 2015-ല്‍ പിടിയ്ക്കപ്പെട്ടയാളാണ് യഥാര്‍ത്ഥ പ്രതിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അയാളേയും വധശിക്ഷയ്ക്ക് വിധേയനാക്കി. ആറ് പേരെ കൊല ചെയ്യുകയും ഒരു 12 വയസ്സുകാരി ഉള്‍പ്പെടെ 10-ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അനേകം കവര്‍ച്ച നടത്തുകയും ചെയ്ത പരമ്പര കൊലയാളിയായിരുന്നു യഥാര്‍ത്ഥ ഘാതകന്‍.
2015-ല്‍ ഇന്നര്‍ മംഗോളിയന്‍ കോടതി വധശിക്ഷ വിധിച്ച 47-കാരന്‍ സാവോ സിഹോംഗിന്റെ വധശിക്ഷയാണ് ചൈന നടപ്പാക്കിയത്. 'സ്മൈലിംഗ് കില്ലര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട സാവോ സിഹോംഗ് കൊലപ്പെടുത്തിയ ആറുപേരില്‍ ഒരാളുടെ കൊലപാതകമായിരുന്നു 1996-ല്‍ ഹുഗ്ജില്‍റ്റ് എന്ന 18-കാരനില്‍ ആരോപിക്കപ്പെട്ട് വധശിക്ഷ നടപ്പാക്കിയത്. എന്നാല്‍ കൗമാരക്കാരന്റെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുകയും ഒടുവില്‍ ഹുഗ്ജില്‍റ്റിനെ മരണാനന്തരം കുറ്റവിമുക്തനാക്കുകയും ചെയ്തു. നഷ്ടപരിഹാരമായി വന്‍ തുക നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
1996-നും 2005-നും ഇടയില്‍ വടക്കന്‍ ചൈനയിലാണ് സാവോ കൊലപാതക പരമ്പര നടത്തിയത്. ഇരകളില്‍ കൂടുതല്‍ പേരെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒരാളെ ടെലിഫോണ്‍ വയര്‍ കഴുത്തില്‍ കുരുക്കിയും മറ്റൊരാളുടെ കഴുത്തു മുറിച്ചും കൊലപ്പെടുത്തി. ഭയാനകമായ രീതിയിലാണ് ഇയാള്‍ ഇരകളെ വകവരുത്തിയിരുന്നതെന്ന് കോടതി കണ്ടെത്തി. കൊലപാതകം, ബലാത്സംഗം, കളവ് എന്നിങ്ങനെ പലയിടത്തുമായി 17-ലധികം കുറ്റകൃത്യങ്ങള്‍ മംഗോളിയയ്ക്കുള്ളില്‍ തന്നെ സാവോ നടത്തിയതായി കോടതി വിലയിരുത്തി.
2005-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇയാള്‍ താന്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവരം പോലീസിനോട് പറഞ്ഞത്. അപ്പോഴായിരുന്നു ഹോഹോട്ടിലെ ഒരു ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ 1996-ല്‍ ഹുഗ്ജില്‍റ്റിന്റെ പേരില്‍ ആരോപിക്കപ്പെട്ട യുവതിയെ കൊലപ്പെടുത്തിയ കേസ് സംബന്ധിച്ച വിവരവും ഇയാള്‍ നല്‍കിയത്. ഇതായിരുന്നത്രേ സാവോയുടെ ആദ്യ കൊലപാതകം. 1996 ഏപ്രില്‍ 6-നായിരുന്നു സംഭവം. ടോയ്ലറ്റിനുള്ളിലിട്ട് യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ഫാക്ടറിയിലെ ജോലിക്കാരനായിരുന്ന ഹുഗ്ജില്‍റ്റാണ് മൃതദേഹം ആദ്യം കണ്ടത്. എന്നാല്‍ കൊലപാതക കുറ്റം ഹുഗ്ജില്‍റ്റിന്റെ പേരില്‍ ചുമത്തപ്പെടുകയായിരുന്നു. മതിയായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കോടതി ഹുഗ്ജില്‍റ്റിനെ വധശിക്ഷയ്ക്ക് വിധിച്ചു. ജൂണ്‍ 10-നായിരുന്നു വിധി വന്നത്. അന്നു തന്നെ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

മകന്‍ മരിച്ചിട്ടും അവന്റെ കുടുംബം വിട്ടുകൊടുത്തില്ല. വര്‍ഷങ്ങളോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ 2014-ല്‍ ഹുഗ്ജില്‍റ്റിനെ തെറ്റായിട്ടാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്നു കോടതി തിരിച്ചറിയുകയും മരണാനന്തരം കുറ്റവിമുക്തനാക്കുകയും ചെയ്തു. ഹുഗ്ജിത്തിന്റെ വധശിക്ഷയില്‍ തെറ്റായ വിവരം നല്‍കിയ 27 ഉദ്യോഗസ്ഥരെ ചൈന ശിക്ഷിക്കുകയും ചെയ്തു. ഹുഗ്ജില്‍റ്റിന്റെ മാതാവ് ഷാംഗ് അയുന്‍, പിതാവ് ലി സാന്റെന്‍ എന്നിവരുടെ ഹര്‍ജിയില്‍ മകന്‍ നിരപരാധിയാണെന്ന് മരണാനന്തരം, 2015 ഡിസംബര്‍ 31-ന് മംഗോളിയ ഹൈയര്‍ പീപ്പിള്‍സ് കോടതി വിധിച്ചു.

മകനെ തെറ്റായി തൂക്കിലേറ്റിയതിന് മാതാപിതാക്കള്‍ക്ക് 20 ലക്ഷം യുവാന്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം ഇത്തവണ സാവോയെയും ശിക്ഷിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























