രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ ആശങ്കയില്‍ ആഴ്ത്തിക്കൊണ്ട് ദക്ഷിണകൊറിയ, ഉത്തര കൊറിയയ്ക്ക് രണ്ട് പൗരന്മാര തിരികെകൊടുത്തു
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ക്രൂരതകള്‍ താങ്ങാനാകാതെ ആയിരങ്ങളാണ് അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിക്കുന്നത്. എന്നാല്‍ ദക്ഷിണ കൊറിയയില്‍ അഭയം തേടിയിരിക്കുന്ന ഉത്തര കൊറിയക്കാരുടെ നെഞ്ചില്‍ ഇപ്പോള്‍ തീയാണ്.
ദക്ഷിണ കൊറിയന്‍ സമുദ്രാതിര്‍ത്തി കടന്നു വന്ന ബോട്ടില്‍ നിന്നു പിടികൂടിയ രണ്ട് ഉത്തരകൊറിയക്കാരായ 20-വയസ്സുകാരന്മാരെ കൊലപാതകികളെന്ന് ആരോപിച്ച് ഉത്തര കൊറിയയ്ക്കു കൈമാറിക്കഴിഞ്ഞു ദക്ഷിണ കൊറിയ. അഭയാര്‍ഥികളായി കണക്കാക്കാതെ, സത്യമെന്താണെന്നു പോലും തിരക്കാതെ ദക്ഷിണ കൊറിയ നടത്തിയ ഈ നീക്കം രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പലപ്പോഴും ഉത്തര കൊറിയന്‍ മത്സ്യബന്ധന ബോട്ടുകള്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്താറുണ്ട്. അതിലുള്ളവരെ അഭയാര്‍ഥികളായി സ്വീകരിക്കുകയാണ് പതിവ്. തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ അതിനും അനുവദിക്കും. കൊറിയന്‍ യുദ്ധത്തിനു ശേഷം ഇതുവരെ 32,000ത്തോളം ഉത്തര കൊറിയക്കാര്‍ ദക്ഷിണ കൊറിയയിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. ഭൂരിപക്ഷം പേരും ചൈന വഴിയാണു കടക്കുന്നത്. ഇക്കഴിഞ്ഞ 20 വര്‍ഷത്തിനിടെയായിരുന്നു ഏറ്റവും കൂടുതല്‍ പലായനം.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഉത്തര കൊറിയയിലെ കിംചായേക്ക് തുറമുഖത്തു നിന്ന് 19 പേരുമായി പ്രസ്തുത ബോട്ട് പുറപ്പെട്ടത്. കണവകളെ പിടികൂടുന്നതിനായിരുന്നു യാത്ര. മാസങ്ങളോളം കടലില്‍ കഴിഞ്ഞ് മത്സ്യബന്ധനമായിരുന്നു ഇവരുടെ രീതി. റഷ്യയ്ക്കു സമീപവും മറ്റുമായിട്ടായിരുന്നു മത്സ്യബന്ധനം. ദക്ഷിണ കൊറിയന്‍ സമുദ്രാതിര്‍ത്തി കടന്നു വന്ന ബോട്ടിനെ നാവികസേനാകപ്പല്‍ പിന്തുടര്‍ന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാം ദിവസവും ഇവരെ പ്രദേശത്തു കണ്ടതോടെ ബോട്ട് പരിശോധനയിലാണ് ക്യാപ്റ്റന്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് നാവികസേന അവരെ അറസ്റ്റ് ചെയ്തത്.
പീഡിപ്പിച്ചതിനുള്ള പ്രതികാരമായിട്ടായിരുന്നു ക്യാപ്റ്റനെ കൊലപ്പെടുത്തിയതത്രേ. ഇതു മറ്റുള്ളവര്‍ അറിഞ്ഞതോടെ രഹസ്യം മറയ്ക്കാനായി 15 പേരെയും കൊലപ്പെടുത്തി. മര്‍ദിച്ചായിരുന്നു കൊലപാതകമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിരികെ ബോട്ടില്‍ കിംചായേക്കിലെത്തി ഉത്തര കൊറിയയിലെ തന്നെ മറ്റൊരു ഭാഗത്തേക്കു നീങ്ങാനായിരുന്നു മൂവരുടെയും തീരുമാനം. എന്നാല്‍ തുറമുഖത്തിനു സമീപത്തു വച്ച് രണ്ടു പേര്‍ അറസ്റ്റിലായി. മൂന്നാമന്‍ ബോട്ടുമായി രക്ഷപ്പെട്ടു.
ഇവരുടെ ഭാവിയെന്തെന്നത് ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. 1950/53-ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയയിലെത്തിയ ഉത്തര കൊറിയക്കാരെ തിരികെ അയയ്ക്കുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കടലില്‍ വച്ച് ബോട്ടിലെ 16 പേരെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. തുടര്‍ന്ന് ഉത്തരകൊറിയയ്ക്കു കൈമാറുകയായിരുന്നു. അഭയാര്‍ഥികളെന്ന പരിഗണന നല്‍കി ദക്ഷിണ കൊറിയയില്‍ തന്നെ വിചാരണയ്ക്കുള്ള അവസരം പലര്‍ക്കും നേരത്തേ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അതു പാലിച്ചില്ലെന്നാണു വിമര്‍ശനം. എന്നാല്‍ നടത്തിയ കൊലപാതകത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ഇരുവരെയും ഉത്തരകൊറിയയ്ക്കു കൈമാറിയതെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. അഭയാര്‍ഥികള്‍ക്കായുള്ള രാജ്യാന്തര നിയമം ഇവര്‍ക്കു ബാധകമാകില്ലെന്നും വ്യക്തമാക്കി.
ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിക്കാനെത്തിയവരാണ് എന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞത്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണത് എന്നായിരുന്നു ദക്ഷിണ കൊറിയ വ്യക്തമാക്കിയത്. അന്വേഷണത്തിനൊടുവില്‍ കര അതിര്‍ത്തി വഴി ഇരുവരെയും കൈമാറാനുള്ള തീരുമാനം ഉത്തരകൊറിയയെ അറിയിക്കുകയും ചെയ്തു.
കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത ശേഷം ദക്ഷിണകൊറിയയിലെത്തിയ ഉത്തരകൊറിയക്കാര്‍ ദക്ഷിണ കൊറിയന്‍ തടവറകളിലുണ്ട്. തങ്ങളുടെ പൗരന്മാരെ മനഃപൂര്‍വം തടവിലാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ എന്നാണ് ഉത്തര കൊറിയയുടെ ആരോപണം. ഇതിന്റെ പേരില്‍ ഇപ്പോഴും ഇരുരാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. എന്നാല്‍ അഭയാര്‍ഥികളായി എത്തിയവര്‍ ഉത്തര കൊറിയയില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരാറുണ്ട്. ഈ രീതി ഇപ്പോള്‍ പിടികൂടിയ രണ്ടു പേര്‍ക്ക് ബാധകമാക്കിയില്ലെന്നാണ് പ്രധാന വിമര്‍ശനം.
https://www.facebook.com/Malayalivartha