ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ വാഹനവ്യൂഹത്തിനു നേരെ വെടിവയ്പ്
ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ന്യൂനപക്ഷ വോട്ടര്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ അക്രമികള്‍ വെടിവയ്ച്ചു. കൊളംബോയില്‍നിന്ന് 240 കിലോമീറ്റര്‍ അകലെ തന്ത്രിമാലെയില്‍ രണ്ടു ബസുകള്‍ക്കു നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. വാഹനവ്യൂഹത്തില്‍ നൂറിലധികം ബസുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. വെടിവയ്പിനു ശേഷം അക്രമികള്‍ ബസിനു കല്ലെറിഞ്ഞതായും പൊലീസ് അറിയിച്ചു. ടയറുകള്‍ കത്തിച്ചു റോഡില്‍ ഇട്ട് ഗതാഗതം തടസ്സപ്പെടുത്തിയ ശേഷമാണ് ആക്രമണം അഴിച്ചുവിട്ടതെന്നു പൊലീസ് വ്യക്തമാക്കി.
ശ്രീലങ്കന്‍ രാഷ്ട്രീയക്കാറ്റിന്റെ ഗതി നിര്‍വചിക്കുന്ന തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. മുന്‍ പ്രതിരോധ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനുമായ ഗോതബയ രാജപക്ഷെയും ഭരണപക്ഷത്തെ സജിത് പ്രേമദാസയും ഉള്‍പ്പെടെ 35 സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടം പ്രവചനാതീതമാണ്. ഗോതബയയ്ക്കു വ്യക്തമായ മേല്‍ക്കയ്യുണ്ടായിരുന്ന പ്രചാരണം അവസാനിച്ചപ്പോള്‍ പ്രേമദാസയ്ക്കും മികച്ച സാന്നിധ്യം ഉറപ്പാക്കാനായി.
യുഎസ് പൗരത്വം ഉണ്ടായിരുന്നെങ്കിലും ശ്രീലങ്കന്‍ പ്രസിഡന്റാകാന്‍ അത് ഉപേക്ഷിച്ച ഗോതബയ, മഹിന്ദ രാജപക്ഷെയുടെ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടിയുടെ (എസ്എല്‍പിപി) സ്ഥാനാര്‍ഥിയാണ്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണു സജിത് പ്രേമദാസയെങ്കിലും അദ്ദേഹത്തിന്റെ വിമര്‍ശകനായാണ് അറിയപ്പെടുന്നത്. 1993-ല്‍ തമിഴ്പുലി ചാവേര്‍ വധിച്ച മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ്. പിതാവു മരിച്ചു പിറ്റേ വര്‍ഷമായിരുന്നു രാഷ്ട്രീയപ്രവേശം.
ഈസ്റ്റര്‍ദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളാണ് ഇരുസ്ഥാനാര്‍ഥികളും മുന്നോട്ടു വയ്ക്കുന്നത്. താന്‍ ജയിച്ചാല്‍ മുന്‍ സേനാ കമാന്‍ഡര്‍ ശരത് ഫൊന്‍സേകയെ പ്രതിരോധ മന്ത്രിയാക്കുമെന്നാണു പ്രേമദാസയുടെ പ്രഖ്യാപനം. ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ്പുലികളെ തോല്‍പിച്ച യുദ്ധകാലത്തു പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബയ പ്രചാരണത്തില്‍ രാജ്യസുരക്ഷ ഊന്നിപ്പറയുന്നതിനോടു കിടപിടിക്കാനാണു ഫൊന്‍സേകയെ പ്രതിരോധമന്ത്രിയാക്കാനുള്ള പ്രേമദാസയുടെ പദ്ധതി.
https://www.facebook.com/Malayalivartha