മൂന്നാം ലോക മഹായുദ്ധം അന്ന് നടന്നിരുന്നെങ്കിലോ ? എന്താണ് സൂയസ് പ്രതിസന്ധി...!ഇതാണ് ആ മറുപടി...!
ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ജലഗതാഗത സംവിധാനമായ സൂയസ് കനാല്‍ തുറന്നിട്ട് 2019 നവംബര്‍ 17ന് 150 വര്‍ഷമാകുകയാണ്. ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന ഈ കനാലിന്റെ പേരിലാണ് മൂന്നാം ലോകമഹായുദ്ധ ഭീഷണി ഉയര്‍ന്നു വന്നത്. പക്ഷേ അത് സംഭവിച്ചില്ല. അപ്പോള്‍ ലോകം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതേ ഉണ്ടായിരുന്നുള്ളു. 1956ലായിരുന്നു അത്. എണ്ണയില്‍ നിന്നുള്ള വരുമാനവും എണ്ണലഭ്യതയുമെല്ലാം രാജ്യങ്ങളുടെ വളര്‍ച്ചയിലെ അളവുകോലായിരുന്ന നാളുകളായിരുന്നു അത്. എണ്ണ കൈമാറ്റം അന്നു പ്രധാനമായും നടന്നു വന്നത് യൂറോപ്പിനെയും ഏഷ്യയെയും കടല്‍മാര്‍ഗം എളുപ്പം ബന്ധിക്കുന്ന ഈ സൂയസ് കനാല്‍ വഴിയായിരുന്നു. അന്നാണ് ലോകം വീണ്ടും ചേരിതിരിഞ്ഞ് ഏറ്റവുമുട്ടാനൊരുങ്ങുകയാണെന്ന പ്രതീതി ജനിപ്പിച്ച ആ സംഭവ വികാസങ്ങള്‍ നടന്നത് 'സൂയസ് പ്രതിസന്ധി എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നത്.
1956 ഒക്ടോബര്‍ 29ന് ഈജിപ്തിനു കീഴിലുള്ള സിനായ് പെനിന്‍സുല ഇസ്രയേല്‍ സേന പിടിച്ചെടുത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വെടിനിര്‍ത്തലിനുള്ള അന്ത്യശാസനം ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി നല്‍കിയെങ്കിലും ഇസ്രയേലും ഈജിപ്തും പിന്മാറിയില്ല. അതോടെ നവംബര്‍ അഞ്ചിന് സൂയസ് കനാലിലേക്കു ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പാരാട്രൂപ്പര്‍ സൈനികസംഘം പറന്നിറങ്ങി. ഈജിപ്തിന്റെ മൂന്നു ലക്ഷം വരുന്ന സൈനിക ശക്തിയെ ഇല്ലാതാക്കാന്‍ ബ്രിട്ടിഷ് പദ്ധതി പ്രകാരം 80,000 ട്രൂപ്പ് സൈന്യം ആവശ്യമായിരുന്നു. 50,000 ട്രൂപ്പിനെ സംഘടിപ്പിക്കാമെന്ന് ബ്രിട്ടിഷ് സൈന്യം ഉറപ്പു നല്‍കി. ശേഷിക്കുന്ന 30,000 ട്രൂപ്പ് ഫ്രാന്‍സില്‍ നിന്നായിരുന്നു.
അതേസമയം, ഈജിപ്ത് സൂയസ് വഴിയുള്ള കപ്പല്‍ ഗതാഗതം സമ്പൂര്‍ണമായി നിരോധിച്ചു. ആ സമയം കനാലിലുണ്ടായിരുന്ന 40 കപ്പലുകളും ആക്രമിച്ചു കടലില്‍ താഴ്ത്തി. യുദ്ധത്തിനുള്ള പടനിലമാവുകയായിരുന്നു സൂയസ് കനാല്‍. എന്നാല്‍ വളരെ പെട്ടെന്നായിരുന്നു കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ നാസറിനെ അട്ടിമറിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും തമ്മില്‍ നടത്തിയ രഹസ്യനീക്കമായിരുന്നു ഇതെല്ലാമെന്നുള്ള രേഖകള്‍ പുറത്തുവന്നു. ഇസ്രയേല്‍ അധിനിവേശത്തിനു മുന്‍പേ മൂന്നു രാജ്യങ്ങളും ഇതു സംബന്ധിച്ച കരാറിലെത്തിയിരുന്നെന്നായിരുന്നു രേഖകള്‍. ഈജിപ്തിനെ കീഴടക്കാനുള്ള അധിനിവേശത്തിന് ഇസ്രയേല്‍ തുടക്കമിടുന്നതായിരുന്നു പദ്ധതി. പിന്നാലെ സമാധന സംരക്ഷകരെന്ന വ്യാജേന ബ്രിട്ടനും ഫ്രാന്‍സും സൈനിക പിന്തുണയുമായെത്തും. മൂവരും ചേര്‍ന്ന് ഈജിപ്ത് പിടിച്ചെടുത്ത് കനാല്‍ നിയന്ത്രണവും പിടിച്ചെടുക്കാനായിരുന്നു നീക്കം.
കരാറുമായി ബന്ധപ്പെട്ട് 'എഴുതിയ' തെളിവുകളെല്ലാം നശിപ്പിക്കാന്‍ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്തണി ഈഡന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പല ഘട്ടങ്ങളിലായി വിവരങ്ങളെല്ലാം ചോര്‍ന്നു. എഴുതപ്പെട്ട തെളിവുകള്‍ത്തന്നെ പുറത്തുവരികയും ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎയ്ക്കും കരാര്‍ സംബന്ധിച്ച വിവരം ചോര്‍ന്നുകിട്ടി. ഇതെല്ലാമാകട്ടെ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറുപടി പോലും നല്‍കാനാകാത്ത വിധം അശക്തരാക്കുകയും ചെയ്തു. ഈ പ്രശ്‌നത്തോടെയാണ് ലോക ശക്തികളില്‍ നിര്‍ണായകമായ ബ്രിട്ടണ്‍ തകര്‍ന്നടിഞ്ഞത്. പിന്നീട് കണ്ടത് യുഎസിന്റെ ഉയര്‍ത്തെഴുനേല്‍പ്പും ഇന്ന ലോകത്ത് യുഎസ് നിര്‍ണായക ശക്തിയായി ഉയരാന്‍ വഴിതുറന്നിട്ടത് ഈ വിഷയത്തില്‍ ഇടപെട്ട രീതിയോടെയാണ്
അതേസമയം ലോക ജലഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയെങ്കിലും പാരിസ്ഥിതികമായ പല പ്രശ്‌നങ്ങളും സൂയസ് കനാലിനു നേരെ ഉയര്‍ന്നിട്ടുണ്ട്. ചെങ്കടലിലെ ഉപ്പു കൂടിയ ജലം എതിര്‍ഭാഗത്തേക്ക് ഒഴുകുന്നതിനാല്‍ അവിടത്തെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നതാണ് അതിലൊന്ന്. എണ്ണ കയറ്റിയുള്ള കപ്പലുകള്‍ അപകടത്തില്‍പ്പെടുമ്പോഴുണ്ടാകുന്ന ജലമലിനീകരണമാണ് മറ്റൊരു ഭീഷണി. 2006 സെപ്റ്റംബറില്‍ സൂയസ് കനാലിലുണ്ടായ എണ്ണക്കപ്പല്‍ ചോര്‍ച്ചയില്‍ 1100 ടണ്‍ ക്രൂഡ് ഓയിലാണ് കടലിലേക്കൊഴുകിയത്.
https://www.facebook.com/Malayalivartha