കൊറോണ: ഭക്ഷണവും വെള്ളവും ലഭിക്കാതെ 17-കാരന് ദാരുണാന്ത്യം

കൊറോണ പരത്തുന്ന ഭീതിയിലാണ് ലോകം. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങൾ വഴി പുറംലോകം അറിയുന്നത്. എന്നാൽ ഇതാ എല്ലാവ രേയും കൂടുതൽ നൊമ്പരത്തിലാക്കി മറ്റൊരു വാർത്ത എത്തിയിരിക്കുന്നു. കൊറോണ വൈറസും അതിനെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ക്കുമൊപ്പം ചൈനയെ കണ്ണീരിലാഴ്ത്തി മറ്റൊരു ദാരുണാന്ത്യത്തെ കുറിച്ചാണ് ആ വാർത്തകൾ. . റൂറല്‍ ഹൂബേയ് പ്രവിശ്യയിലെ സെറിബ്രല്‍ പള്‍സി ബാധിതനായ 17 വയസുകാരനാണ് വീട്ടിനുള്ളില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ചത്.
17-കാരനായ യാന്‍ ചെങ് പിതാവിനും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ 49-കാരനായ പിതാവിനെയും 11 വയസ്സുള്ള ഇളയ സഹോദരനെയും ദിവസങ്ങള്‍ക്ക് മുമ്പ് കൊറോണ വൈറസ് ബാധ സംശയെത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് യാന്‍ ചെങ് വീട്ടില്‍ ഒറ്റയ്ക്കായത്. ആറുദിവസത്തോളം ആരും പരിചരിക്കാനില്ലാതെ വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ യാനിന് ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചില്ലെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
യാന്‍ ചെങും കുടുംബവും ജനുവരി 17-ന് പുതുവത്സരാഘോഷങ്ങള്‍ക്കായി വുഹാനിന് സമീപത്തെ ടൗണ്‍ഷിപ്പിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരിച്ചെത്തിയതിന് പിന്നാലെ യാനിന്റെ പിതാവിന് കടുത്ത പനി ആരംഭിച്ചു. സഹോദരനും വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായി. ഇതോടെയാണ് അധികൃതര്‍ ഇരുവരെയും ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്. എന്നാല്‍ ഇതിനിടെ യാന്‍ ചെങ്ങിനെ ആരും ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ബെയ്ജിങ് യൂത്ത് ഡെയ്‌ലിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. അതേസമയം, സംഭവത്തില്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha























