ബീന എലിസബത്ത് ജോര്‍ജിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ തകര്‍ന്ന് ഭർത്താവ് ജോര്‍ജ് പോള്‍; ‘രാവിലെ തന്നെ എത്താമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ അവള്‍ക്ക് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു;പക്ഷെ; ഭാര്യയോടൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് ജോര്‍ജ് പോള്‍
കോവിഡ് കവർന്നെടുത്ത മനുഷ്യ ജീവനുകൾ നിരവധിയാണ് .ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ആ ദുരന്തത്തെ ഒരു മരവിപ്പോടെ മാത്രമേ പ്രിയപെട്ടവർക്ക് ഉൾകൊള്ളാൻ സാധിക്കൂ. അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് മരിച്ച പ്രിയതമ ബീന എലിസബത്ത് ജോര്‍ജിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ഭര്‍ത്താവ് കുറുപ്പന്തറ പഴഞ്ചിറ കുടുംബാംഗം ജോര്‍ജ് പോള്‍. .ആകസ്മികമായി വിട പറഞ്ഞ പ്രിയ ഭാര്യയുടെ അവസാന ദിവസങ്ങള്‍ അനുസ്മരിച്ചപ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ സ്വരമിടറി.
‘ആശുപത്രിയില്‍ രണ്ടാം വട്ടം പോകുമ്പോഴും ബീനയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അര്‍ബുദ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കവേയാണ് പനി വന്നതിനെ തുടര്‍ന്ന് ജോലി ചെയ്തു കൊണ്ടിരുന്ന ഡ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഹോസ്പിറ്റലില്‍ തന്നെ ആദ്യ വട്ടം പ്രവേശിപ്പിച്ചത്. പനി കുറയുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ന്യൂമോണിയ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മൂന്നാം ദിവസം തന്നെ കോവിഡ് 19 ടെസ്റ്റ് നടത്തിയിരുന്നു. അപ്പോള്‍ നെഗറ്റീവ് ആയിരുന്നു റിസള്‍ട്ട്. അത് കൊണ്ട് കോവിഡ് 19 വൈറസ് പേടിയില്ലാതെയാണ് ആശുപത്രിയില്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്.
ആ ദിവസങ്ങള്‍ മനോഹരമായിരുന്നു. എനിക്ക് മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. ഞാന്‍ എപ്പോഴും ബീനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ബീന 'ചൂസിയായിരുന്നു'. ഇവിടുത്തെ ഭക്ഷണങ്ങളോട് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന കഞ്ഞിയും, നാടന്‍ ഭക്ഷണങ്ങളും മാത്രമായിരുന്നു അവള്‍ കഴിച്ചിരുന്നത്. ആശുപത്രി കിടക്കയ്ക്ക് സമീപം ബീനയുടെ കൈയ്യില്‍ പിടിച്ച് ഞാന്‍ മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരിക്കുമായിരുന്നു. ആ കരസ്പര്‍ശം അവള്‍ക്ക് ഒരു പുതു ജീവനും ധൈര്യവും നല്‍കിയിരുന്നു എന്ന് എനിക്കും തോന്നി. മക്കളെ കുറിച്ചായിരുന്നു അവളുടെ സ്വപ്നങ്ങള്‍ മുഴുവന്‍. എന്റെ പുറം വേദനയും, ശരീരവേദനയുമെല്ലാം ഞാന്‍ മറന്നു പോയി’–കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മുന്‍ അധ്യാപകനായിരുന്ന ജോര്‍ജ് പറഞ്ഞു.
എന്റെ ക്ലേശങ്ങള്‍ മറ്റാരേക്കാളും അറിഞ്ഞിരുന്ന ബീന ഞാനറിയാതെ ആശുപത്രി സ്റ്റാഫിനോട് പറഞ്ഞ് ചാഞ്ഞിരിക്കാവുന്ന ഒരു ചെയര്‍ സംഘടിപ്പിച്ചു. മറ്റാര്‍ക്കും ലഭിക്കാത്ത ഒരു സൗകര്യം ആയിരുന്നു അത്. 17 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്. അപ്പോഴേയ്ക്കും ന്യൂമോണിയ പൂര്‍ണ്ണമായും ഭേദമായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ നിന്നും വന്നതിന്റെ രണ്ടാം ദിവസം തന്നെ ബിനയ്ക്ക് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഹോസ്പിറ്റലിലേക്ക് വിളിച്ചു. ശ്വാസതടസവും ഉണ്ടായിരുന്നു. വീണ്ടും അഡ്മിറ്റാവാനുള്ള ഉപദേശം കിട്ടിയതോടെയാണ് തിരികെ പോയത്.
ഐസലേഷന്‍ റൂമിലാണെണെങ്കിലും അന്ന് പകല്‍ മുഴുവന്‍ ഞാന്‍ ബീനയ്ക്കൊപ്പം കൈപിടിച്ച് ഇരുന്നു. അന്ന് തന്നെ കോവിഡ് 19 ടെസ്റ്റിനുള്ള പരിശോധന വീണ്ടും നടത്തി. ആശുപത്രി കാന്റീനിലെ ഭക്ഷണം അവള്‍ക്ക് കഴിക്കാന്‍ കഴിയില്ല എന്ന് എനിക്കറിമായിരുന്നു. ഞാന്‍ വീണ്ടും വീട്ടില്‍ പോയി കഞ്ഞി കൊണ്ടുവന്നു. സ്പൂണില്‍ കോരി കൊടുത്തു. രാത്രി വൈകി, ‘രാവിലെ തന്നെ എത്താമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ അവള്‍ക്ക് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു.
പനി മുന്‍ ദിവസത്തേക്കാള്‍ കുറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. പക്ഷേ, രാത്രി തന്നെ ആശുപത്രിയില്‍ നിന്നും വിളി വന്നു. ബീനയ്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതു കൊണ്ട് നിങ്ങള്‍ ആശുപത്രിയിലേയ്ക്ക് വരേണ്ടതില്ല. മനസ് തകര്‍ന്നു പോയ സമയമായിരുന്നു. രാജ്യത്തിന്റെ കോവിഡ് 19 പ്രോട്ടക്കോള്‍ ലംഘിക്കാന്‍ ആവില്ലായിരുന്നു. അപ്പോഴേയ്ക്കും എനിക്കും ചുമയും തൊണ്ടവേദനയും ശക്തമായിരുന്നു. ഈ അവസ്ഥയില്‍ എനിക്കും പ്രാർഥിക്കാന്‍ മാത്രമേ ആവുകയുള്ളൂ എന്ന് അംഗീകരിക്കേണ്ടി വന്നു.
എങ്കിലും കഴിയുമ്പോഴൊക്കെ ആശുപത്രിയിലെ പരിചയക്കാരെ ഒക്കെ വിളിച്ച് ബീനയെ നോക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടിരുന്നു. എനിക്ക് ഏറ്റവും സങ്കടം അവള്‍ക്ക് ഇഷ്ടപെട്ട ഭക്ഷണം പോലും കഴിക്കാനാവാതെ അവള്‍ പട്ടിണിയാവുമല്ലോ എന്നതായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയാണ് ബീനയെ കാത്തിരിക്കുന്നത് എന്ന് അപ്പോഴും എനിക്ക് തോന്നിയില്ല. ഇന്നലെ (ശനിയാഴ്ച) വൈകിട്ട് ആശുപത്രിയിലേയ്ക്ക് വിളിക്കുമ്പോള്‍ പക്ഷേ, എനിക്ക് പന്തികേട് തോന്നി. ആശുപത്രി സ്റ്റാഫിന്റെ സ്വരത്തില്‍ നിന്നും എനിക്ക് മനസിലായത് ബീന അപകട മുനമ്പില്‍ ആണെന്ന് തന്നെയാണ്–അദ്ദേഹം പറഞ്ഞു.
രാവിലെ ആറരയോടെയാണ് മരണവിവരം ആശുപത്രിയില്‍ നിന്നും അറിയിച്ചത്. സംസ്‌കാര ചടങ്ങുകളില്‍ കുടുംബാംങ്ങള്‍ക്ക് പങ്കെടുക്കാനാവുമെങ്കിലും ഐസലേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ് ജോര്‍ജ്ജും ബള്‍ഗേറിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാർഥികളായ മക്കൾ റോസ്മിയും ആന്‍മിയും. റോസ്മി ഇപ്പോഴും ബള്‍ഗേറിയയില്‍ തന്നെയാണുള്ളത്. അയര്‍ലണ്ടിലേക്ക് എത്താനായുള്ള പരിശ്രമങ്ങളിലാണ് റോസ്മി. ആന്‍മി ലോക്ഡൗന്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ അയര്‍ലണ്ടില്‍ എത്തിയിരുന്നു.
ദ്രോഗഡ ഔര്‍ ലേഡി ആശുപത്രിയില്‍ വര്‍ഷങ്ങളായി നഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു ബീന ജോര്‍ജ്. അയര്‍ലൻഡില്‍ എത്തുന്നതിന് മുമ്പ് കേരളാ സര്‍ക്കാരിന്റെ കീഴില്‍ പാലാ പൈകയിലെ ഗവ. ആശുപത്രിയില്‍ നഴ്സായിരുന്നു ബീന. പാലാ പൂവരണി പുല്ലാട്ട് മാണികുട്ടി- ചിന്നമ്മ ദമ്പതികളുടെ മകളാണ് .ടിറ്റി, ഷിബു, മനു, തോമസ്, ജോര്‍ജി എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സമയം പിന്നീടേ തീരുമാനിക്കുകയുള്ളു.
https://www.facebook.com/Malayalivartha