അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്
അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഭീഷണി വരുന്നതിന് മുന്‍പായിരുന്നു ഇന്ത്യ ഈ തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്. ദേശീയ മാദ്ധ്യമമായ 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ ഓണ്‍ലൈന്‍ പതിപ്പാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ മിശ്ര അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.
14 മരുന്നുകളുടെ കയറ്റുമതി തടഞ്ഞുകൊണ്ടുള്ള നടപടിയെ ഉപേക്ഷിച്ചുകൊണ്ട് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകളും പാരസെറ്റമോളും കയറ്റുമതി ചെയ്യാന്‍ അനുവദിക്കാനാണ് കമ്മിറ്റി തീരുമാനമെടുത്തത്. ആഭ്യന്തര ആവശ്യവും നിലവിലെ മരുന്നുകളുടെ സംഭരണവും വിലയിരുത്തിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്.
'ആഫ്രിക്കന്‍ രാജ്യങ്ങളിലെ 80 ലക്ഷം രോഗികള്‍ക്കായി ഇന്ത്യ എച്ച്.ഐ.വി മരുന്നുകള്‍ കയറ്റി അയക്കുന്നുണ്ട്. യു.കെയ്ക്ക് പാരസെറ്റമോള്‍ മരുന്നുകളും നല്‍കുന്നുണ്ട്. മാലിദ്വീപുകള്‍, മൗറീഷ്യസ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ 80 ശതമാനം മരുന്നുകളും വരുന്നത് ഇന്ത്യയില്‍ നിന്നുമാണ്. അമേരിക്ക, സ്‌പെയിന്‍ ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ ഇന്ത്യ കയറ്റി അയക്കാന്‍ പോകുകയാണ്. ഇത് ഞങ്ങള്‍ അമേരിക്കയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖയില്‍ ഉള്ളതാണ്.' എന്ന് കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ നോട്ടീസ് ഇറക്കാന്‍ ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയിരുന്നതായും ഉദ്യോഗസ്ഥന്‍ പറയുന്നു. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണനയുടെ പേരിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും രോഗം രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യ മരുന്നുകള്‍ എത്തിക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും പറയുന്നു.
ലോകം കൊവിഡ് ബാധയോട് പോരാടുന്ന വേളയില്‍ മരുന്നുകള്‍ എത്തിക്കാനുള്ള ഉദ്യമത്തില്‍ നിന്നും ഇന്ത്യ പുറകോട്ട് പോകില്ലെന്നുള്ള സന്ദേശമാണ് കയറ്റുമതി പുനരാരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
മാർച്ച് 25നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം 24 മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ത്യയുടെ ഈ തീരുമാനത്തോടുള്ള പ്രതികരണമെന്ന നിലയ്‍ക്കാണ് ട്രംപ് പരസ്യമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വർഷങ്ങളായി അമേരിക്കയുമായുള്ള വ്യാപാരത്തിൽ നിന്നും ഗുണം നേടുന്ന രാജ്യമാണ് ഇന്ത്യ. ഞങ്ങൾക്കുള്ള കയറ്റുമതി സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടായാൽ അതിനെ അഭിനന്ദിക്കും, അല്ലാത്തപക്ഷം ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്നായിരുന്നു വാർത്താസമ്മേളനത്തിലെ ട്രംപിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ശശി തരൂർ വിമർശനവുമായി രംഗത്തെത്തിയത്.
കയറ്റുമതി നിയന്ത്രിച്ചുകൊണ്ടുള്ള തീരുമാനം ചർച്ചയ്‍ക്ക് വഴിതുറന്നതോടെ നിരോധനം ഭാഗികമായി നീക്കുമെന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തുവന്നിരുന്നു. കൊറോണ വളരെയധികം പ്രയാസപ്പെടുത്തിയ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി പുനരാരംഭിക്കുമെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് ഈ തീരുമാനമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
https://www.facebook.com/Malayalivartha