ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ മടക്കയാത്രയില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയില്‍ നാന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
ലോക്ഡൗണില്‍ ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കായി നിന്ന് ബ്രിട്ടന്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ മടങ്ങുമ്പോള്‍ രാജ്യത്തെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന അഭ്യര്‍ഥനയുമായി യുകെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടു. മലയാളികള്‍ ഉള്‍പ്പടെ നാന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഭീതിയോടെ ബ്രിട്ടനില്‍ കഴിയുന്നത്.
ഏഴു വിമാനങ്ങളാണ് ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് ഈ മാസം എട്ടു മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ യാത്രക്കാരില്ലാതെയായിരിക്കും ഈ വിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക് മടങ്ങുക. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെയോ അവിടെ കുടുങ്ങിയ നാട്ടിലേയ്ക്കു വരാന്‍ താല്‍പര്യമുള്ളവരെയോ കൊണ്ടുവരാനാകും. ഇത്തരത്തില്‍ ഒരു നടപടിക്ക് തയാറാകണമെന്ന് ഇന്ത്യന്‍ വംശജനായ മുന്‍ എംപി കീത്ത് വാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒഴിഞ്ഞ വിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക് പറക്കുന്നത് എന്തിനാണെന്നും ഇതൊരു അവസരമായി കണ്ട് ഉപയോഗപ്പെടുത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
നാട്ടിലേയ്ക്ക് പുറപ്പെടുന്നതിന് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ടിക്കറ്റെടുത്തെങ്കിലും അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് വിമാനത്താവളത്തില്‍നിന്നു മടങ്ങേണ്ടി വന്നിരുന്നു. ഇതോടെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു മുന്നിലെത്തി ഇവര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് അവിടെ താമസത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇടപെട്ട് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപകമായതോടെ ഇവിടെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അടഞ്ഞു കിടക്കുകയാണ്. അത്യാവശ്യക്കാര്‍ക്ക് ഫോണില്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിന് ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ട്.
''ഇവിടെ കഴിയാന്‍ മാസം 500 മുതല്‍ 750 പൗണ്ട് വരെ ചെലവുണ്ട്. ജോലിക്കു പോകാന്‍ സാധിക്കാത്തത് സാമ്പത്തികമായി പ്രശ്‌നമുണ്ടാക്കുന്നു. നാട്ടില്‍ ചോദിക്കാനാകാത്ത പ്രശ്‌നവുമുണ്ട്. മൂന്നു മാസത്തേയ്ക്ക് വാടക നല്‍കേണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും താമസിക്കുന്ന വീട്ടുടമ ഇന്‍സ്റ്റാള്‍മെന്റായി ആഴ്ചയില്‍ ആയാലും വാടക തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുഖമില്ലാതെ ആശുപത്രിയില്‍ വിളിച്ചാലും ശ്വാസ തടസം പോലെ ഗുരുതര പ്രശ്‌നമുണ്ടെങ്കില്‍ 111ലേയ്ക്ക് വിളിക്കാനാണ് നിര്‍ദേശിക്കുന്നത്. ഓരോ ദിവസം കഴിയുമ്പോഴും ഭീതി വര്‍ധിക്കുന്നുവെന്നതാണ് സത്യം. നാട്ടിലാണെങ്കില്‍ ചികിത്സയെങ്കിലും കിട്ടുമെന്ന് ഉറപ്പുണ്ട്. നിലവില്‍ ക്ലാസുകളില്ലാത്തതിനാല്‍ നാട്ടില്‍ പോകുന്നതിനു തടസവുമില്ല. നാട്ടിലെത്തിയാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്ര ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ തയാറാണ്.'' - അരുണ്‍ പറയുന്നു.
അതേസമയം ഇവിടെ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഇവിടെയുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്നു ഉണ്ടായിട്ടുള്ളതെന്ന് യുക്മ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ പറഞ്ഞു. ഇവിടെ കുടുങ്ങിയിട്ടുള്ളവര്‍ ഹൈക്കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നേരിട്ട് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യുന്നത്. താമസസൗകര്യമില്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ സാധനം ഉള്‍പ്പടെ എത്തിക്കുന്നതിന് യുക്മയില്‍ അംഗങ്ങളായ സംഘടനകളും മുന്‍കൈ എടുത്ത് രംഗത്തുണ്ട്. താമസസ്ഥലത്തു വാടകക്കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ സൗജന്യ നിയമസൗകര്യവും ഒരുക്കും. ആര്‍ക്ക് വേണമെങ്കിലും ഏത് സമയത്തും സഹായത്തിനായി യുക്മ അംഗങ്ങളുമായി ബന്ധപ്പെടുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha