ചൈനയുടെ വജ്രായുധം; കൊറോണയുടെ തുടക്കം എങ്ങനെ, എവിടെ നിന്ന്; നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്ന കഥകള്‍ക്ക് ഈ കണ്ടെത്തലുമായി എന്തു ബന്ധം; ലോകത്ത് പരക്കുന്ന കിംവദന്തികള്‍ക്കു പിന്നിലൊളിഞ്ഞിരിക്കുന്നതെന്ത്;. വുഹാനിലെ വെറ്റ് മാര്‍ക്കറ്റിന് കൊവിഡുമായുള്ള ബന്ധം എന്ത്; വിദഗ്ദര്‍ പറയുന്ന കഥകള്‍കൂടി കേള്‍ക്കൂ............
കൊറോണയുടെ ഉത്ഭവത്തെക്കുറിച്ച് ഇപ്പോള്‍ ജനങ്ങളുടെ പൊതുബോധത്തില്‍ ഉറച്ച ഒരു കഥ ഉണ്ട് . ഇന്നിപ്പോള്‍ എല്ലാവരും അറിയുന്ന വുഹാനിലെ ഒരു സീ ഫുഡ് മാര്‍ക്കറ്റായ ഹ്വാനന്‍ സീ ഫുഡ് മാര്‍ക്കറ്റിലെ ഒരു മൃഗത്തില്‍ നിന്നും മനുഷ്യനിലേക്ക് വൈറസ് വ്യാപനം ഉണ്ടായി! അതിനു ശേഷമുള്ളത് ചരിത്രമായി കഴിഞ്ഞു. ചൈനയും കടന്ന് അതൊരു മഹാമാരിയായി 80000-ത്തിലധികം പേരുടെ ജീവനെടുത്തു കഴിഞ്ഞു.
ഉറുമ്പുതീനികളെപോലെ ശല്ക്കങ്ങള്‍ ഉള്ള പാംഗോളിന്‍ എന്ന ജീവിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ന്യൂസ് ബുള്ളറ്റിനുകളുടെ ഭാഗമായിരിയ്ക്കുകയാണ്. മനുഷ്യരിലേക്ക് കടക്കുന്നതിന് മുന്‍പ് ഈ വൈറസ് പ്രവേശിച്ചത് പാംഗോളിനിലേയ്ക്കാണെന്നാണ് അനുമാനിയ്ക്കപ്പെടുന്നത്.
എങ്കില്‍ തന്നെയും കൊറോണ വൈറസിന്റെ ഉത്ഭവം എങ്ങനെ ആയിരുന്നുവെന്ന് ഇപ്പോഴും കൃത്യമായി കണ്ടെത്തിയിട്ടില്ല. ഏത് സ്പീഷിസില്‍ നിന്നാണ് ഈ വൈറസ് മനുഷ്യനിലേക്ക് ഇത് പടര്‍ന്നത് എന്ന് കണ്ടുപിടിയ്ക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ്. ഒരു മഹാമാരി തുടങ്ങുന്നത് എങ്ങനെ എന്ന് കണ്ടെത്തിയെങ്കിലേ മറ്റൊന്ന് ഉണ്ടാകുന്നത് തടയാനാവൂ എന്ന കാരണം കൊണ്ടാണ്.
മെല്‍ബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയിലെ മൈക്രോ ബയോളജി വകുപ്പ് മേധാവി പ്രൊഫസര്‍ സ്റ്റീഫന്‍ ടെര്‍ണര്‍ കരുതുന്നത്, കൊറോണയുടെ ഉറവിടം വവ്വാലുകള്‍ ആണെന്നാണ്.എന്നാല്‍ അദ്ദേഹം പറയുന്ന കാര്യം ഉറപ്പിയ്ക്കാന്‍ പറ്റുന്ന തെളിവുകള്‍ ഒന്നും അദ്ദേഹത്തിന്റെ പക്കലും ഇല്ല എന്നതാണ് സത്യം. വുഹാനില്‍ ജീവനുള്ള മൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നും മനുഷ്യനിലേയ്ക്ക് വ്യാപിയ്ക്കുകയായിരുന്നു എന്ന വാദത്തെ കുറിച്ച് അദ്ദേഹം എന്ത് കരുതുന്നു എന്ന് ചോദിച്ചപ്പോള്‍, ഒരു തരത്തിലും വിശ്വസിയ്ക്കുവാനാകാത്ത ഒരു തിയറി ആണതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജന്തുലോകത്ത് ഇത്തരം വൈറസുകളുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകാറുള്ളതാണെന്ന് പണ്ടുതന്നെ കണ്ടെത്തിയിട്ടുള്ളതാണല്ലോ. അത് കൊണ്ട് ഈ വൈറസും അപ്രകാരം എത്തിയതാണെന്ന് കരുതാനാവുമോ എന്നാണ് അദ്ദേഹത്തിന്റെ ചേദ്യം.
ന്യൂയോര്‍ക് മൃഗശാലയില്‍ ഒരു കടുവയ്ക്ക് മനുഷ്യനില്‍ നിന്നും കോവിഡ് ബാധിച്ചു എന്നത് ഈ വൈറസിന് ഒരു സ്പീഷീസില്‍ നിന്നും മറ്റൊരു സ്പീഷിസിലേയ്ക്ക് കടന്നു കയറാന്‍ നിഷ്പ്രയാസം സാധിയ്ക്കും എന്നതിന് തെളിവാണ്. ഏതൊക്കെ സ്പീഷീസില്‍പെട്ട ജീവ ജന്തു ജാലങ്ങളെ ഈ വൈറസ് ബാധിയ്ക്കുണ്ട് എന്ന് കണ്ടെത്തിയാല്‍ ഒരു പക്ഷെ ഇത് ആരില്‍ നിന്നും ആരിലേയ്ക്ക് പകര്‍ന്നു എന്ന വസ്തുതയുടെ അടുത്തെങ്കിലും എത്താനാവും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്, വൈറസ് മനുഷ്യനിലേക്ക് എത്തിയത് വവ്വാലുകളില്‍ നിന്ന് തന്നെയാണെന്നും, എന്നാല്‍ വവ്വാലുകളില്‍ എത്താന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച മറ്റൊരു ജീവി ഉണ്ടായിരിയ്ക്കും എന്നുമാണ് .
ഹോഴ്സ് ഷൂ വവ്വാലുകളില്‍ നിന്നും വെരുകുകളിലേയ്ക്ക് എത്തിയ ശേഷം മനുഷ്യരിലേക്ക് ബാധിച്ച 2002 -ലെ സാര്‍സ് വൈറസ് വ്യാപനം പോലെ ആവും കൊറോണയും ഉത്ഭവിച്ച് വ്യാപിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപനത്തിന് മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചത് പാംഗോളിന്‍ ആണെന്നാണ് അനുമാനിയ്ക്കുന്നത്. മാംസത്തിനും ഔഷധ ഗുണമുള്ള അതിന്റെ ശല്‍ക്കങ്ങള്‍ക്കുമായി നിയമ വിരുദ്ധമായി ഏറ്റവും കൂടുതല്‍ കടത്തപ്പെടുന്ന ജന്തുവാണ് പാംഗോളിന്‍ എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പറയുന്നത്.
വുഹാനില്‍ വില്‍ക്കപ്പെടുന്ന ജീവ ജന്തുക്കളുടെ പട്ടികയില്‍ പാംഗോളിന്റെ പേരില്ല എന്നത്, അവയെ വില്‍ക്കുന്നത് നിയമ വിരുദ്ധമായതിനാല്‍ ബോധപൂര്‍വം പട്ടികയില്‍ നിന്ന് ഒഴിവാക്കിയതു കൊണ്ടാവാം എന്നാണ് നേച്ചര്‍ ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും പാംഗോളിന്‍ എന്ന ഈ സാധു ജീവിയിലേക്ക് തന്നെയാണോ കൊറോണ വൈറസ് ആദ്യം പിടിമുറുക്കിയത് എന്ന കാര്യം ഉറപ്പിയ്ക്കാന്‍ യാതൊരു വഴിയുമില്ലെന്നാണ് ടെര്‍ണര്‍ പറയുന്നത്. ഒരു പക്ഷെ അങ്ങനെ തന്നെ ആവാം അല്ലെങ്കില്‍ മനുഷ്യരില്‍ തന്നെ ഉടലെടുത്തതുമാകാം എന്ന് കരുതാനേ ഇപ്പോള്‍ നിവൃത്തിയുള്ളു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
നേച്ചര്‍ സ്റ്റഡി ജേര്‍ണലില്‍ ലേഖനം എഴുതിയ, യൂണിവേഴ്സിറ്റി ഓഫ് സിഡ്‌നിയിലെ പ്രൊഫെസ്സര്‍ എഡ്വേഡ് ഹോംസ് വൈറസിന്റെ ഉത്ഭവം കണ്ടെത്താനായി അതിന്റെ ജനിതക ഘടനയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച ജീവി ഏതാണെന്ന് ഉറപ്പിക്കാനാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയത്.
മറ്റൊരു പഠനം പറഞ്ഞത് മനുഷ്യ കോശങ്ങളില്‍ പറ്റിപ്പിടിച്ചു കിടക്കാനാവുന്ന തരം പ്രത്യേകതകള്‍ ഈ വൈറസിന് ഉണ്ടെന്നാണ്. പാംഗോളിന്റെ കോശങ്ങള്‍ക്കും ഈ സ്വഭാവവിശേഷത വികസിച്ചിട്ടുണ്ടെന്ന് സമ്മതിയ്ക്കുമ്പോള്‍ തന്നെ പൂച്ചകള്‍, എരുമകള്‍, ആടുമാടുകള്‍, പ്രാവുകള്‍ എന്നിവയ്ക്കും ഇതേ കോശ സ്വഭാവമുണ്ടെന്നതും ഓര്‍ക്കണം.
എന്നാല്‍ പാംഗോളിനില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ഗവേഷകര്‍ പറയുന്നത് , കൊറോണ വൈറസില്‍ ഉള്ള ഒരു അമിനോ ആസിഡ് ശൃംഖല പാംഗോളിനില്‍ കണ്ടെത്തിയില്ല എന്നതിനാല്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചത് പാംഗോളിന്‍ അല്ല എന്ന് ഉറപ്പിയ്ക്കാം എന്നാണ്.
ഹോംസിന്റെ അഭിപ്രായത്തില്‍ വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നും മനുഷ്യനിലേക്ക് പകര്‍ന്നതാണ് വൈറസ് എന്ന കഥ ഒരു സാധ്യത മാത്രമാണെന്നും, ഒരു പക്ഷെ മനുഷ്യനിലേക്ക് എത്തിയ വൈറസ് അതിനു ശേഷം ഒരു മനുഷ്യനില്‍ നിന്നും മറ്റൊരാളിലേക്ക് വ്യാപിയ്ക്കുന്നതിനിടെ
പരിതസ്ഥിതികളോട് അനുരൂപണം പ്രാപിച്ചു കുടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ടാവാം എന്നുമാണ്. ഇപ്രകാരം കൂടുതല്‍ കരുത്ത് ആര്‍ജ്ജിച്ചു കഴിഞ്ഞെങ്കില്‍ ആ വൈറസിനെ ആദ്യമായി കണ്ടെത്തിയപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ഒക്കെ തകര്‍ത്തു മഹാമാരിയായി പടരാന്‍ അതിന് നിസ്സാര സമയമേ വേണ്ടൂ.
കോവിഡ് രോഗം ബാധിച്ച ആദ്യ 41 പേരെ നിരീക്ഷണ വിധേയരാക്കിയപ്പോള്‍ അവരില്‍ 27 പേരും വുഹാന്‍ മാര്‍ക്കറ്റുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരാണെന്ന് കണ്ടെത്തി. എന്നാല്‍ ആദ്യത്തെ കോവിഡ് രോഗിയ്ക്ക് വുഹാന്‍ മാര്‍ക്കറ്റുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു എന്നതും വിചിത്രമായി തുടരുന്നു.
അത് കൊണ്ട് വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും ഉണ്ടായി എന്ന് പറയുന്ന കഥ വിശ്വസിയ്ക്കാന്‍ പ്രയാസമാണെന്നും ഇതിനു മുന്‍പ് സാര്‍സ് രോഗം പരത്തിയതും കൊറോണ വിഭാഗത്തിലെ ഒരു വൈറസ് ആയതിനാല്‍, ഇപ്പോഴത്തെ വൈറസിന്റെ മുന്‍തലമുറയെ കുറിച്ച് നമുക്ക് അറിവുണ്ടെന്നു കരുതണമെന്നും, അന്നത്തെ സ്ഥിതിയില്‍ നിന്നും വൈറസിന് എത്രത്തോളം പരിണാമം ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്താനും ഇത്ര വിപുലമായ രീതിയില്‍ വ്യാപരിയ്ക്കുവാന്‍ ഉണ്ടായ സാഹചര്യം എന്താണെന്ന് വിശകലനം നടത്താനും അതിനാല്‍ തന്നെ കഴിയുമെന്നുമാണ് ഗവേഷകരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha