കോവിഡ് -19 ശരീരത്തെ ബാധിക്കുന്നതെങ്ങനെ ? കോവിഡില്‍നിന്നു പൂര്‍ണവിമുക്തി നേടുന്നതും രോഗാവസ്ഥയ്ക്ക് ആശ്വാസമുണ്ടാകുന്നതും തമ്മില്‍ എന്തൊക്കെയാണ് വ്യത്യാസങ്ങൾ? വിദഗ്ധരുടെ നിരീക്ഷണത്തെ ഇങ്ങനെ
കോവിഡ് രോഗം ജന മനസുകളിൽ സൃഷ്‌ടിച്ച പരിഭ്രാന്തി വളരെ വലുതാണ്. കോവിഡ് ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ രോഗമുക്തി നേടാനും സാധിക്കുന്നുണ്ട്.എന്നാല്‍ കോവിഡില്‍നിന്നു പൂര്‍ണവിമുക്തി നേടുന്നതും രോഗാവസ്ഥയ്ക്ക് ആശ്വാസമുണ്ടാകുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എങ്ങനെയാണു നിങ്ങളുടെ ശരീരം കോവിഡിനോടു പേരാടുക?
കൊറോണ വൈറസ് ബാധയുണ്ടായിക്കഴിഞ്ഞാല്‍ അണുബാധയോടു പോരാടാന്‍ ശരീരം അതിനെ ചെറുക്കാന്‍ ആന്റിബോഡിയെന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കും. ഈ ആന്റിബോഡികള്‍ വൈറസിനെ ചെറുക്കുകയും അവ പെരുകുന്നത് തടയുകയും ചെയ്യുന്നതോടെ രോഗലക്ഷണങ്ങള്‍ കുറഞ്ഞു തുടങ്ങുകയും ആശ്വാസം തോന്നുകയും ചെയ്യും. എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നടന്നാല്‍ നിങ്ങളുടെ പ്രതിരോധ സംവിധാനം വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കും. ഇത്തരത്തില്‍ വൈറസ് ബാധയുണ്ടായതിനു ശേഷം യാതൊരു ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളോ ബലഹീനതകളോ ഇല്ലാതെ അതിജീവിച്ചാല്‍ അതിനെയാണു പൂര്‍ണ രോഗവിമുക്തി എന്നു പറയുന്നത്
സാര്‍സ് കോവ് 2 വൈറസ് ബാധയുണ്ടാകുന്ന ഒരാള്‍ക്കു രോഗലക്ഷണം കണ്ട് ശരാശരി ഏഴു ദിവസം വരെ അവശത അനുഭവപ്പെടുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞും രോഗിയുടെ ശരീരത്തില്‍ ചെറിയ തോതില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നു ദിവസം കൂടി ഇവരെ ഐസലേഷനില്‍ തന്നെ സൂക്ഷിച്ച് പൂര്‍ണ രോഗവിമുക്തി ഉറപ്പാക്കണം.
കൊറോണ വൈറസ് അപകടകാരിയായതിനാല്‍ അമേരിക്കയില്‍ കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരാള്‍ പൂര്‍ണ രോഗവിമുക്തി നേടിയോ എന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) സ്ഥിരീകരിക്കുകയുള്ളു. മെഡിക്കല്‍, പരിശോധനാ നടപടിക്രമങ്ങളാണു പിന്തുടരുന്നത്. പനി മരുന്നുകള്‍ നല്‍കാതെ തന്നെ ഒരാള്‍ക്ക് തുടര്‍ച്ചയായി മൂന്നു ദിവസം പനി ഇല്ലാതിരിക്കണം. ചുമ കുറയുക, ശ്വാസക്രമം സാധാരണനിലയിലാകുക തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയും കണക്കിലെടുക്കും.
രോഗലക്ഷണം കണ്ട് കുറഞ്ഞത് ഏഴു ദിവസമെങ്കിലും കഴിയുകയും വേണം. ഇതിനു പുറമേ 24 മണിക്കൂര്‍ വ്യത്യാസത്തില്‍ നടത്തുന്ന രണ്ടു പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയിരിക്കണം. ഇത്തരത്തില്‍ മെഡിക്കല്‍, പരിശോധനാ മാനദണ്ഡങ്ങള്‍ കൃത്യമായിരുന്നാല്‍ മാത്രമേ അയാള്‍ പൂര്‍ണരോഗവിമുക്തി നേടിയെന്ന് സിഡിഎസ് അംഗീകരിക്കുകയുള്ളു. അമേരിക്കയില്‍ ആദ്യഘട്ടത്തില്‍ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത നേരിട്ടതു കൊണ്ടാണ് രോഗം ഭേദമായവരുടെ എണ്ണം സ്ഥിരീകരിക്കാതിരുന്നത്.
കോവിഡ് രോഗിയില്‍നിന്നു വൈറസ് പകരുന്നതെപ്പോള്‍
കൊറോണ വൈറസ് ബാധയുള്ള ഒരാളില്‍നിന്ന് എപ്പോഴാണ് മറ്റൊരാള്‍ക്കു രോഗം പകരുന്നത് എന്നതിനെക്കുറിച്ച് വിശദമായ പഠനങ്ങള്‍ തുടരുകയാണ്. അമേരിക്കയിലെ രോഗികളില്‍ 25% പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാതെയാണ് പരിശോധനാഫലം പോസിറ്റീവ് ആയത്. പിന്നീടു രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളില്‍നിന്ന് 48 മണിക്കൂര്‍ വരെ വൈറസ് മറ്റുള്ളവര്‍ക്കു പകരാന്‍ സാധ്യതയുണ്ടെന്നാണു സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നത്.
വീണ്ടും വരാന്‍ സാധ്യതയുണ്ടോ?
സാധാരണയായി വൈറസിനെ അതിജീവിച്ചു കഴിഞ്ഞാല്‍ ശരീരം ലിംഫോസൈറ്റ്‌സ് എന്ന സെല്ലുകളെ സൂക്ഷിച്ചിരിക്കും. വീണ്ടും വൈറസ് സാന്നിധ്യമുണ്ടായാല്‍ മുമ്പ് തങ്ങള്‍ ചെറുത്ത വൈറസിനെ ഈ സെല്ലുകള്‍ ഓര്‍ത്തെടുത്ത് പെട്ടെന്നു പ്രതികരിക്കും. തുടര്‍ന്നു രോഗലക്ഷണങ്ങള്‍ ആരംഭിക്കും മുമ്പു തന്നെ വൈറസിനെ ഇല്ലാതാക്കുകയും ചെയ്യും. ഇതോടെ ശരീരം ഈ വൈറസിന് എതിരായി പ്രതിരോധം നേടുകയാണു ചെയ്യുന്നത്. വാക്‌സിനുകളുടെ പ്രവര്‍ത്തനത്തിനു പിന്നിലും ഇതേ തത്വം തന്നെയാണുള്ളത്.
എന്നാല്‍ ചില ഘട്ടങ്ങളില്‍ പ്രതിരോധസംവിധാനം തികവുറ്റതല്ലെങ്കില്‍ വീണ്ടും വൈറസ് ബാധയ്ക്കു സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍ കൂടുതല്‍ ആന്റിബോഡികളും ലിംഫോസൈറ്റ് സെല്ലുകളും ഉത്പാദിപ്പിക്കാന്‍ വീണ്ടും വാക്‌സിനേഷന്‍ (ബൂസ്റ്റര്‍ ഷോട്ട്‌സ്) അനിവാര്യമാകുന്നത് ഈ ഘട്ടത്തിലാണ്.
കൊറോണ വൈറസ് പുതുതായതിനാല്‍ രോഗവിമുക്തിയുണ്ടായവര്‍ക്കു വീണ്ടും വൈറസ് ബാധയ്ക്കു സാധ്യതയുണ്ടോ എന്ന് ഗവേഷകര്‍ക്ക് കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. രോഗബാധയുള്ളവരിലും ഭേദമായവരിലും ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എത്രനാള്‍ ഈ പ്രതിരോധ ശേഷി നീണ്ടുനില്‍ക്കും എന്നതാണു ചോദ്യം. സാര്‍സ്, മെര്‍സ് വൈറസുകള്‍ക്കെതിരെ ശരീരം ആര്‍ജിക്കുന്ന പ്രതിരോധ ശേഷി കുറച്ചു നാള്‍ നീണ്ടു നില്‍ക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യാറാണ്ട്.
ഇതുതന്നെയാവും കൊറോണയുടെ കാര്യത്തിലും സംഭവിക്കുകയെന്നാണ് ഗവേഷകരുടെ വിശ്വാസം. എന്നാല്‍ കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമായിട്ടില്ല. രോഗവിമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ രോഗവ്യാപന സാധ്യതയും കുറയും. ഈ ഘട്ടത്തില്‍ ഐസലേഷന്‍ നിരക്ക് കുറയുകയും സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നും യുഎസിലെ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha