ലോകത്താകെ 90,000ത്തിലധികം മരണം; കൊവിഡ് -19 ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു
മുൾമുനയിൽ നിർത്തിക്കൊണ്ട് കൊവിഡ് -19 ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുകയാണ്. ലോകത്താകെ 90,000ത്തിലധികം പേര്‍ മരിച്ചു.15, 24,843 പേർക്ക് രോഗം ബാധിച്ചു . ഇറ്റലിയില്‍ മരണം 17,669 ആയി. സ്‌പെയിനില്‍ ഒറ്റ ദിവസം 683 പേര്‍ മരിച്ചു. ഇതോടെ മരണം 14,792 ആയി. ജര്‍മ്മനിയില്‍ 2,943 പേരും ഫ്രാന്‍സില്‍ 10,869 പേരും മരിച്ചു.വൈറസിന്റെ പുതിയ ഹോട്ട് സ്‌പോട്ടുകളായ ബെല്‍ജിയത്തിലും നെതര്‍ലാന്‍ഡ്സിലും രോഗികള്‍ 2,000 കവിഞ്ഞു.
അമേരിക്കയില്‍ ബുധനാഴ്ച മാത്രം 1900 മരണം. ആകെ മരണം 15,000 പിന്നിട്ടു. രോഗികള്‍ 4,35,160 ആയി. എന്നാല്‍ ഭയപ്പെട്ട അത്രയും മരണം ഇല്ലെന്നും രോഗ നിയന്ത്രണം ശരിയായ ദിശയിലാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ന്യൂയോര്‍ക്കില്‍ മരണസംഖ്യ ഉയരുകയാണ്. 6000 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 1,50,000 പേര്‍ക്ക് രോഗം ബാധിച്ചു. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലും മറ്റ് പ്രദേശങ്ങളിലും അടിയന്തര താത്ക്കാലിക ആശുപത്രികള്‍ ആരംഭിച്ചു. ശീതീകരിച്ച ട്രക്കുകള്‍ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.
വിസ്കോണ്‍സിനില്‍ നിയന്ത്രണങ്ങള്‍ക്കിടയിലും അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ വോട്ട് ചെയ്യാന്‍ ആയിരങ്ങള്‍ മണിക്കൂറുകളോളം ക്യൂ നിന്നു. കൊവിഡ് ബാധിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലയില്‍ പുരോഗതിയുണ്ട്. ബ്രിട്ടനില്‍ ഒറ്റ ദിവസം കൊണ്ട് 938 പേരാണ് മരണമടഞ്ഞത്. ആകെ മരണം 7,000 കടന്നു. ഇറാനില്‍ ഒറ്റദിവസം കൊണ്ട് 121 മരണം, രണ്ടായിരത്തോളം പുതിയ രോഗികള്‍. ആകെ മരണം 4000 ആയി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ടോക്കിയോയില്‍ ട്രെയിനുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഫ്രാന്‍സില്‍ ലോക്‌ഡൗണ്‍ നീട്ടാന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ.
എത്യോപ്യയില്‍ അടിയന്തരാവസ്ഥ.
നേപ്പാള്‍ രാജ്യാന്തര വിമാന സര്‍വീസ് നിരോധനം 30 വരെ നീട്ടി.
പെറുവില്‍ കൊവിഡ് രോഗികളായ രണ്ട് സ്ത്രീകള്‍ പ്രസവിച്ചു. കുഞ്ഞുങ്ങള്‍ക്കു രോഗമില്ല.
തായ്‌ലാന്‍ഡില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും.
പാകിസ്ഥാനിലെ ക്വെറ്റയില്‍ ചികിത്സാ ഉപകരണങ്ങളുടെ അഭാവത്തില്‍ പ്രതിഷേധിച്ചതിന് ജയിലില്‍ അടച്ച 47 ഡോക്ടര്‍മാരെ വിട്ടയച്ചു. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് 12, 000 രൂപ ധനസഹായം രാജ്യം നല്‍കി.
വെനിസ്വേലയില്‍ സാനിറ്റേഷന്‍ കിറ്റ്, കുടിവെള്ളം, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ ഉപകരണങ്ങള്‍ എന്നിവ ലോകാരോഗ്യ സംഘടന എത്തിച്ചു.
ആമസോണ്‍ കാടുകളില്‍ വസിക്കുന്ന യാനോമാമീ ഗോത്രത്തില്‍ 15 വയസുകാരന് രോഗബാധ.
ദക്ഷിണ കൊറിയയിലും ന്യൂസിലാന്‍ഡിലും കൊവിഡിന് നേരിയ ശമനം.
https://www.facebook.com/Malayalivartha