വാക്‌സിൻ പരീക്ഷണവുമായി യുഎസ്; മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി
ലോകത്തെ ഒന്നടണം ഭീതിയിലാക്കിയിരിക്കുന്ന കൊവിഡ് വൈറസിനെതിരെ പല രാജ്യങ്ങളും വാക്സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിലാണ്. ബ്രിട്ടന്‍, ആസ്ട്രേലിയ, റഷ്യ തുടങ്ങി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്. കൊറോണ വൈറസിനെതിരെ അമേരിക്കയിലും വാക്സിന്‍ പരീക്ഷണം പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.
പരീക്ഷണഘട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ കൊവിഡ് വാക്സിന്‍ ആണിത്. പെന്‍സില്‍വാനിയയിലെ ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സാണ് പുതിയ വാക്സിന്റെ പരീക്ഷണത്തിന് പിന്നില്‍. മൃഗങ്ങളിലെ പരീക്ഷണം വിജയം കണ്ടതിന് പിന്നാലെയാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി..എ) മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നതിന് വാക്സിന് അനുമതി നല്‍കിയത്. ഐ.എന്‍.ഒ - 4800 (INO-4800) എന്നു പേരിട്ടിരിക്കുന്ന സിന്തറ്റിക് ഡി.എന്‍.എ വാക്സിന്റെ രണ്ടു ഡോസ് വീതം കന്‍സാസ് സിറ്റി റിസര്‍ച്ച് ലാബിലെ 40 ആരോഗ്യ പ്രവര്‍ത്തകരിലാണ് ആദ്യം പരീക്ഷിക്കുക. കൊവിഡിനു കാരണമാകുന്ന സാര്‍സ് കോവ് 2ന്‍റെ ജനിതകഘടനകളെക്കുറിച്ചു ചൈന നടത്തിയ പഠനങ്ങളാണ് കൊവിഡ് വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേഗം നല്‍കിയത്. അതുകൊണ്ടുതന്നെ ചൈനീസ് ഗവേഷകരുമായി ചേര്‍ന്നു പരീക്ഷണം ചൈനയിലേക്കു വ്യാപിപ്പിക്കാനും ഇനോവിയോ ശ്രമിക്കുന്നുണ്ട്.
പ്രത്യേകം തയാറാക്കിയ ഒരു ജനിതകഘടന അടങ്ങിയ ദ്രാവകം രോഗിയില്‍ കുത്തിവച്ചു ശരീരത്തിലെ കോശങ്ങള്‍ക്ക് കൊവിഡ് രോഗമുണ്ടാക്കുന്ന വൈറസിനെതിരെ ആന്റിബോഡി നിര്‍മിക്കുന്ന രീതിയിലാണ് ഐഎന്‍ഒ-4800 വാക്സിന്റെ പ്രവര്‍ത്തനം. കൃത്രിമ ഡി.എന്‍.എ കുത്തിവച്ച ശേഷം ആ ഭാഗത്തു വളരെ ചെറിയ തോതില്‍ ഇലക്‌ട്രിക്കല്‍ ഷോക്കും (Electrical Zap) നല്‍കേണ്ടതുണ്ട്. ഇലക്‌ട്രിക് ഷോക്ക് വഴിയുണ്ടാകുന്ന പള്‍സാണ് ഇവിടെ വാക്സിനെ എളുപ്പം അകത്തെത്തി പെട്ടെന്നു പ്രവര്‍ത്തിക്കാന്‍ സഹായകമാകുക..
വെറ്ററിനറി മരുന്നുകളില്‍ നിരവധി ഡിഎന്‍എ വാക്‌സിനുകള്‍ ഉണ്ടെങ്കിലും മനുഷ്യശരീരത്തില്‍ ഇതു വിജയകരമായിട്ടില്ല. 2012ല്‍ മെര്‍സ് പടര്‍ന്നുപിടിച്ച സമയത്തുതന്നെ സിന്തറ്റിക് ഡിഎന്‍എ വാക്‌സിനുകളുടെ പരീക്ഷണം കമ്ബനി ആരംഭിച്ചിരുന്നതായി ഇനോവിയോ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ചീഫ് കെയ്റ്റ് ബ്രോഡറിക് അറിയിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha