ജീവിതത്തിനും മരണത്തിനും ഇടയില്‍ രണ്ടാഴ്ച; രാത്രിയില്‍ ശക്തമായ പനി, വിറയല്‍, തലകറക്കം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എല്ലാം ഒരുമിച്ച്; ആവേശം പകരുന്ന ഒരു അതീജീവനത്തിന്റെ കഥ
ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികള്‍ ഉള്ളത് വളരെ അഭിമാനത്തോടുകൂടി പറഞ്ഞിരുന്ന നമ്മള്‍ ഇപ്പോള്‍ വളരെ ആശങ്കയോടെയാണ് ആ കാര്യം പറയുന്നത്. അവര്‍ എങ്ങനെയാണ് ഈ മഹാമാരിയെ നേരിടുക എന്നുള്ള ആശങ്ക നമുക്ക് ഉണ്ട്, ഈ സാഹചര്യത്തില്‍ നിരവധി പേരുടെ മരണവും നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട് അതുപോലെതന്നെ, ഈ മഹാമാരിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്കുവരുന്നവരുന്നവരുടെ അനുഭവങ്ങള്‍ നമുക്ക് അവേശവും പകരുന്നുണ്ട് അത്തരത്തിലൊരു കഥ. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന് പുറത്തുവരികയാണ്. വളരെ ആവേശം പകരുന്ന ഒരു അതീജീവനത്തിന്റെ കഥയാണിത്. ഭര്‍ത്താവിനെയും പിഞ്ചു മക്കളെയും പിരിഞ്ഞ് ഏകാന്തവാസത്തിലൂടെ രോഗത്തെ ചെറുത്തു തോല്‍പിച്ചത് മലയാളി നഴ്സ് പേപ്പതി ചെമ്മരിക്കാട്ട് ആശ ഷാന്‍ വര്‍ഗീസാണ്. മോനിപ്പള്ളി സ്വദേശി ഷാന്‍ വര്‍ഗീസുമായുള്ള വിവാഹ ശേഷം 2006ലാണ് ആശ ന്യൂയോര്‍ക്കില്‍ എത്തുന്നത്. 4 കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇളയ ഇരട്ടക്കുട്ടികള്‍ക്ക് 3 വയസ്സ് പ്രായം.
ജോലി ചെയ്യുന്ന ആശുപത്രിയില്‍ കഴിഞ്ഞ 28നു പ്രവേശിപ്പിച്ച അമേരിക്കന്‍ സ്വദേശിയായ ഗര്‍ഭിണിയില്‍ നിന്നാണ് തനിക്ക് കോവിഡ് പകര്‍ന്നതെന്നാണ് ആശ കരുതുന്നത്. ഇവരെ പരിചരിച്ചതിനു ശേഷം വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച് കോവിഡ് ബാധിതയെന്നു സംശയിക്കുന്ന ഒരാളെ പരിചരിക്കേണ്ടി വന്നതായി അറിയിച്ചിരുന്നു. വീട്ടിലെത്തിയതിനു ശേഷം കുടുംബാംഗങ്ങളുമായി അകന്ന് ഒരു മുറിയില്‍ കഴിച്ചു കൂട്ടി. 36 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ശക്തമായ പനിയും തലവേദനയും ആരംഭിച്ചു. ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ വിളിച്ച് വിവരം അറിയിച്ചു. അടുത്ത ദിവസം എത്താന്‍ നിര്‍ദേശം ലഭിച്ചു.
ആശുപത്രിയിലെത്തിയാലും അവിടെ ഡോക്ടറെ കാണുന്നതിന് അനുമതിയില്ലെന്ന് ആശ പറഞ്ഞു. പുറത്തു സ്വന്തം വാഹനത്തില്‍ കാത്തു നില്‍ക്കണം. ആശുപത്രിയില്‍ നിന്നു നഴ്സ് എത്തി സ്രവം പരിശോധയ്ക്കായി ശേഖരിച്ചു. ഫലം പോസിറ്റീവാണെന്നും 10 ദിവസം വീട്ടില്‍ വിശ്രമത്തിനു ശേഷം വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും അടുത്ത ദിവസം അറിയിപ്പുണ്ടായി. തല്‍ക്കാലത്തേക്ക് ബന്ധുവിന്റെ ഒഴിഞ്ഞ വീട്ടിലേക്ക് താമസം മാറി.
പിന്നീടുള്ള രണ്ടാഴ്ച ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലൂടെയായിരുന്നുവെന്ന് ആശ പറയുന്നു. രാത്രിയില്‍ ശക്തമായ പനി, വിറയല്‍, തലകറക്കം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, മറ്റ് അസ്വസ്ഥതകള്‍. ഒറ്റപ്പെട്ട വീടിനുള്ളില്‍ ആരെയും സഹായത്തിനു വിളിക്കാനാകുമായിരുന്നില്ല. ഭര്‍ത്താവ് ആഹാരം കൊണ്ടുവന്ന് വീടിനു പുറത്തു വച്ചിട്ടു പോകുകയായിരുന്നു പതിവ്. രുചിയും ഗന്ധവുമൊന്നും തിരിച്ചറിയാനാകുന്നില്ലെങ്കിലും അവ ചൂടാക്കി കഴിച്ചു. ഒപ്പം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗുളികകളും ലഘുപാനീയങ്ങളും ഉള്‍പ്പെടുത്തി. 13 ദിവസത്തിനു ശേഷമാണ് ആഹാരത്തിന്റെ രുചി അറിഞ്ഞത്. 16ാം ദിവസം കോവിഡ് പരിശോധന ഫലം നെഗറ്റീവായതോടെ ആശങ്കകള്‍ ഒഴിഞ്ഞു.
https://www.facebook.com/Malayalivartha