കൊറോണ വൈറസ് പടര്‍ന്നതിനെക്കുറിച്ച് അന്വേഷണത്തിന് ചൈനയിലേക്ക് വിദഗ്ധസംഘത്തെ അയയ്ക്കാന്‍ താല്‍പര്യമെന്ന് ട്രംപ്
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രാജ്യം യുഎസ് ആണെന്ന് അവകാശപ്പെട്ട ട്രംപ് കൊറോണ വൈറസ് പടര്‍ന്നതിനെക്കുറിച്ച് അന്വേഷണത്തിനു ചൈനയിലേക്കു വിദഗ്ധ സംഘത്തെ അയയ്ക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രഖ്യാപിച്ചു.
വിദഗ്ധ സംഘത്തെ അയയ്ക്കുന്ന കാര്യം വളരെ നേരത്തേ ചൈനയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അവര്‍ അനുമതി നല്‍കിയില്ലെന്നും ട്രംപ് പറഞ്ഞു. സുതാര്യതയില്ലാതെയാണു ചൈന ഇതു കൈകാര്യം ചെയ്തത്. യുഎസില്‍ മരിച്ചതിലും കൂടുതല്‍പേര്‍ ചൈനയില്‍ മരിച്ചെങ്കിലും അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നാണ് ട്രംപിന്റെ അഭിപ്രായം.
കോവിഡിനെ പ്ലേഗ് എന്നു വിശേഷിപ്പിച്ച ട്രംപ്, ചൈനയുമായുള്ള ബന്ധം കോവിഡിനു ശേഷം മോശമായെന്നു പറഞ്ഞു. വ്യാപാരബന്ധത്തിലുള്ള സൗഹൃദം കോവിഡിന്റെ കാര്യങ്ങള്‍ അറിഞ്ഞതോടെ ഇല്ലാതായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യു എസ്സില്‍ പുതിയ രോഗികള്‍ പകുതിയായി കുറഞ്ഞുവെന്നും ഇന്ത്യ അടക്കം മറ്റു 10 രാജ്യങ്ങള്‍ നടത്തിയ ആകെ പരിശോധനകളെക്കാള്‍ കൂടുതല്‍ യുഎസ് നടത്തിയതായും ട്രംപ് പറഞ്ഞു. ഇതിനകം 40 ലക്ഷത്തിലേറെ ജനങ്ങളെ പരിശോധിച്ചു. ഇതു ലോക റെക്കോര്‍ഡ് ആണ്. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയാകുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ചൈനയുടെ വരുതിക്കു നില്‍ക്കുന്ന ആളാണെന്നും പ്രസിഡന്റ് ആരോപിച്ചു. 'ഉറക്കം തൂങ്ങിയായ ബൈഡന്‍ ജയിച്ചാല്‍ യുഎസിനെ ചൈന സ്വന്തമാക്കും'- ട്രംപ് പറഞ്ഞു.
44 വര്‍ഷമായി ചൈനയ്ക്കു വേണ്ടി യുഎസില്‍ നിലകൊള്ളുന്ന ആളാണു ബൈഡന്‍ എന്ന് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണവിഭാഗം കുറ്റപ്പെടുത്തി. അമേരിക്കയില്‍ നാല്‍പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ വൈറസിന്റെ വ്യാപനത്തിന് ചൈന അറിഞ്ഞുകൊണ്ട് ഉത്തരവാദിയാണെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
https://www.facebook.com/Malayalivartha