ഒരൊറ്റ കൊവിഡ് രോഗി പോലുമില്ല; 137 ദിവസത്തെ പോരാട്ടത്തിലൂടെ അതിജീവനം

മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് കൊവിഡ് രോഗികളാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു ഇറ്റലിയിലെ ആശുപത്രികള്‍. എന്നാല്‍ ഇപ്പോള്‍ ഇതാ 137 ദിവസത്തെ കടുത്ത പോരാട്ടത്തിന് ശേഷം തങ്ങളുടെ ആശുപത്രിയിലെ ഐ.സി.യു കൊവിഡ് മുക്തമായി മാറിയതായി അറിയിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഒരു ആശുപത്രി.
ബെര്‍ഗാമോയിലുള്ള ദ പാപ്പാ ജിയോവന്നി ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന അവസാനത്തെ കൊവിഡ് 19 രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടത് ബുധനാഴ്ചയാണ്. ഫെബ്രുവരി 23നാണ് ഇവിടെ ആദ്യമായി കൊവിഡ് രോഗിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് നെഗറ്റീവായി. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുണ്ടായിരുന്ന മേഖലയാണ് ബെര്‍ഗാമോ. 6000 ത്തോളം പേര്‍ ഇവിടെ മരിച്ചതായാണ് കണക്ക്.
ബെര്‍ഗാമോയ്ക്ക് തൊട്ടടുത്തുള്ള പ്രവിശ്യയായ ലൊംബാര്‍ഡിയിലാണ് രാജ്യത്തെ പകുതിയോളം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെര്‍ഗാമോയില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച ശേഷമാണ് കൊവിഡിനെ കീഴടക്കിയ വിവരം ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മാര്‍ച്ച് ആദ്യവാരം രോഗികള്‍ കുത്തനെ ഉയര്‍ന്നതോടെ ഇറ്റലി ഉടന്‍ തന്നെ ശക്തമായ ലോക്ക്ഡൗണിലേക്ക് കടക്കുകയായിരുന്നു. സമയോചിതമായ പ്രവർത്തികൊണ്ട് ഏപ്രില്‍ അവസാനത്തോടെ തന്നെ രോഗികളുടെ എണ്ണവും മരണനിരക്കും കൃത്യമായി കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം 214 പുതിയ രോഗികള്‍ മാത്രമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 12 പേര്‍ മരിച്ചു. മാര്‍ച്ച് 21ന് 6,533 രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 242,363 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്. 34,926 പേര്‍ മരിച്ചു. 13,459 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 69 പേരാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നതെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha