ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞതിനു കാരണം വെളിപ്പെടുത്തി അധികൃതർ; നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതിനുപിന്നിൽ കൊടിയ വിഷം, വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷം
ബോട്ട്സ്‍വാനയില്‍ ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞതിനു കാരണം കണ്ടെത്തി അധികൃതർ. വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷമാണ് നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതെന്നാണു കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ആനകള്‍ ചരിയാന്‍ കാരണമായ അജ്ഞാത കൊലയാളികളെ കണ്ടെത്തുന്നതിന് ബോട്‌സ്വാന സര്‍ക്കാര്‍ അന്വേഷണം തുടങ്ങിത്. സൈനോബാക്ടീരിയകളിലെ ന്യൂറോ ടോക്സിനുകളാണ് ആനകളുടെ മരണത്തിലേക്കു നയിച്ചതെന്ന് വന്യജീവി വകുപ്പ് വെറ്ററിനറി പ്രിന്‍സിപ്പല്‍ ഓഫിസര്‍ എമ്മദി റൂബന്‍ വ്യക്തമാക്കുകയുണ്ടയി.
അതോടൊപ്പം തന്നെ വെള്ളത്തിലാണ് ഈ ബാക്ടീരിയകള്‍ ഉണ്ടാകുകയെന്നും അവര്‍ കണ്ടെത്തി. എന്നാല്‍ എന്തുകൊണ്ടാണ് ആനകള്‍ മാത്രം ചത്തൊടുങ്ങിയതെന്നും അതും ആ പ്രദേശത്തെ ആനകള്‍ മാത്രം എന്തുകൊണ്ടാണു ചെരിഞ്ഞതെന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാൽ ഇക്കാര്യത്തില്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേതുടർന്ന് ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ജൂലൈ വരെ ബോട്‍സ്വാനയില്‍ 281 ആനകളാണു ചരിഞ്ഞത്. പുതിയ കണക്കുകള്‍ പ്രകാരം ഇത് 330 ആയി ഉയർന്നിരിക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആനകളുള്ള ഇടമാണ് ബോട്‍സ്വാന. 1,30,000 എണ്ണം എന്നാണ് കണക്കുകൾ പ്രകാരം രേഖപ്പെടുത്തുന്നത്.
അതേസമയം ബോട്സ്വാനയുടെ അതിര്‍ത്തി രാജ്യമായ സിംബാബ്‍വെയില്‍ 20ല്‍ അധികം ആനകളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഇതിനും കാരണം ബാക്ടീരിയകള്‍ തന്നെയാണെന്നാണു അധികൃതർ സംശയിക്കുന്നത്. ജലാശയങ്ങള്‍ക്കും കുളങ്ങള്‍ക്കും സമീപമാണ് കൂടുതലും ആനകളുടെ ജഡം കണ്ടെത്തിയതെന്നതാണ് ബാക്ടീരിയകളെ സംശയത്തിലേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha