കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനൊരുങ്ങി റഷ്യ
കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. റഷ്യ വികസിപ്പിച്ച സ്പുട്‌നിക് അഞ്ച് എന്ന വാക്‌സിന്‍ യൂ.എന്‍ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു. വാക്‌സിന്‍ നിര്‍മിക്കാനാഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കായി റഷ്യ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തുമെന്ന് യു.എന്‍ പൊതുസഭയിൽ പുടിന്‍ വ്യക്തമാക്കി.
"യു.എന്‍ രക്ഷാസമിതിയിലെ മുഴുവന്‍ ജീവനക്കാരെയും സഹായിക്കാന്‍ റഷ്യ തയ്യാറാണ്. ഇതിനായി കൊവിഡ് പ്രതിരോധ വാക്സിന്‍ ഏവര്‍ക്കും സൗജന്യമായി നല്‍കും." പുടിന്‍ പറഞ്ഞു. സ്പുട്‌നിക് അഞ്ച് എന്ന വാക്സിന്‍ കുത്തിവച്ച നിരവധി പേര്‍ രോഗമുക്തരായി.തന്റെ മകള്‍ക്കും വാക്സിന്‍ കുത്തിവച്ചതോടെ രോഗം മാറിയെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യ നിര്‍മിച്ച വാക്സിന്‍ വിശ്വസനീയവും സുരക്ഷിതവുമാണെന്നും പുടിന്‍ വ്യക്തമാക്കി. പൊതു ആവശ്യകത മനസിലാക്കിയാണ് റഷ്യയുടെ തീരുമാനം, യു.എന്നിലെ ചില സഹപ്രവര്‍ത്തകര്‍ ഇത് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പുടിന്റെ പ്രഖ്യാപനത്തിന് നന്ദി അറിയിക്കുന്നതായും റഷ്യയുടെ സഹായം ആരോഗ്യമേഖലയ്ക്ക് സഹായകരമാകുമെന്നും യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പൊതുസഭയില്‍ പറഞ്ഞു. നിലവിലെ പഠനപ്രകാരം സ്പുട്‌നിക് അഞ്ച് സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം ഘട്ട പരീക്ഷണം നടത്തിയ നാല്‍പ്പത് പേരില്‍ മൂന്നാഴ്ചയ്ക്കകം രോഗം ഭേദമായതായാണ് കണ്ടെത്തൽ.
https://www.facebook.com/Malayalivartha