ശത്രു രാജ്യങ്ങളെ തകർക്കാൻ ഘാതക്ഇന്ത്യയുടെ സ്വന്തം ആളില്ലാ വിമാനംഇനി ഇന്ത്യയെ കൂടുതൽ ഭയക്കണം
ഇന്ത്യ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നതും ഏറ്റവും വലുതുമായ പ്രതിരോധ പരിപാടികളിലൊന്നായ ഘാതക് സ്റ്റെൽത്ത് ഫ്ലൈയിംഗ് വിംഗ് കോംബാറ്റ് ഡ്രോൺ ആദ്യമായി പൊതു മധ്യത്തിലെത്തിയിരിക്കുകയാണ് . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ കൂടിയാണ് ഈ മാരക വിനാശകാരിയായ സ്റ്റെൽത്ത് കോംബാറ്റ് ഡ്രോൺ പൊതു ജന സമക്ഷത്തേക്ക് എത്തിയത്. ‘മാരകമായത്’ എന്ന് അർത്ഥം വരുന്ന ഘാതക് എന്ന പേരിന് അനുസൃതമായി, ഡ്രോൺ പ്രോജക്റ്റ് ഒരു വിനാശകരമായ ആളില്ലാ സ്‌ട്രൈക്ക് ബോംബർ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. “പൂർണമായും ദേശീയ ധനസഹായം കൊണ്ട് വികസിപ്പിച്ചെടുത്ത ഒരു പ്രതിരോധ പദ്ധതിയാണ് ഘാതക്
ഇന്ത്യയുടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയുമായി ഘാതക് ബന്ധപ്പെട്ടിരിക്കുന്നു.വൻ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോട് കൂടി മുന്നോട്ട് പോകുമ്പോൾ ഇന്ത്യയെ ഒരു പ്രധാന പ്രതിരോധ കയറ്റുമതിക്കാരാക്കി മാറ്റുന്നതിൽ ഒരു ഗണ്യമായ പങ്കു വഹിക്കാൻ ഘാതകിന് കഴിയും.
നിലവിൽ, അസർബൈജാനും അർമേനിയയും തമ്മിലുള്ള പോരാട്ടം ആളില്ലാ ഏരിയൽ കോംബാറ്റ് വെഹിക്കിൾസിന്റെ ഉപയോഗത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി . അർമേനിയയുമായുള്ള നിരന്തരമായ പോരാട്ടത്തിൽ അസർബൈജാൻ, ഡ്രോണുകൾ അഥവാ ആളില്ലാ ഏരിയൽ വെഹിക്കിൾസ് വ്യാപകമായി ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു . ഇത് അർമേനിയയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിനാശകരമായിരുന്നു. അസർബൈജാന് നിലവിൽ രണ്ടു രാജ്യങ്ങളിൽ നിന്നാണ് ആയുധം ലഭിക്കുന്നത് ഒന്ന് ഇസ്രയേലും മറ്റേതു തുർക്കിയും. ഇത്തരത്തിലുള്ള ആളില്ല യുദ്ധ വിമാനങ്ങളുടെ വിന്യാസം അടുത്ത തലമുറയിൽ പെട്ട യുദ്ധ രീതി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ ആളില്ല യുദ്ധവിമാനമായ ഘാതകിന്റെ നിർമ്മാണം അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്നത്.
ഈ മേഖലയിലെ മറ്റു സംരംഭങ്ങൾ ആയ ബ്രിട്ടീഷ് സൈന്യത്തിന്റെ ബി എ ഇ സിസ്റ്റംസ് താരാനിസ്, ജർമ്മൻ / സ്പാനിഷ് സഹ സംരംഭം ആയ ഇ എ ഡിഎസ് ബരാക്യൂഡ, അമേരിക്കയുടെ ബോയിംഗ് എക്സ് -45, സ്വീഡന്റെ നോർട്രോപ്പ് ഗ്രുമ്മൻ എക്സ് -47 ബി, ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ടിന്റെ ന്യൂറോൺ, അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ ആർക്യു -170, റഷ്യയുടെ മിക്കോയൻ സ്കാറ്റ് എന്നിവരുമായാണ് നിലവിൽ ഘാതക് മത്സരിക്കുന്നത് എന്നത് നമ്മുടെ ആഭ്യന്തര പ്രതിരോധ മേഖലയുടെ വളർന്നു വരുന്ന ശക്തി തന്നെയാണ് സൂചിപ്പിക്കുന്നത്.
ലോക നിലവാരത്തിലുള്ള ഒരു ആളില്ലാ ബോംബർ നിർമ്മിച്ച് ഇന്ത്യക്ക് മേഖലയിലെ വൻ ശക്തികളോട് കിടപിടിക്കാനും സ്വയംപര്യാപ്തത നേടാനും ഒരുപക്ഷെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു കൊണ്ട് സാമ്പത്തികമായി നേട്ടം ഉണ്ടാക്കുവാനും ഉള്ള ശരിയായ സമയമാണിത്. ഇപ്പോൾ, അസർബൈജാൻ-അർമേനിയ പോരാട്ടം ഭാവിയിലെ യുദ്ധം എങ്ങനെയായിരിക്കുമെന്ന് ഒരു ഏകദേശ രൂപം ലോകത്തിന് നൽകുകയുണ്ടായി . എന്നാൽ ലോകം ഇതുവരെ അടുത്ത തലമുറ യുദ്ധത്തിലേക്ക് നീങ്ങിയിട്ടില്ല. അതിനാൽ, ലോകത്തിലെ പ്രമുഖ ഡ്രോൺ ശക്തിയാകാൻ ഇന്ത്യയ്ക്ക് ഇനിയും സമയമുണ്ട്
ശത്രുരാജ്യത്തിന്റെ അതിർത്തിക്ക് അരികിലായോ അപകടകരമായ പ്രദേശങ്ങൾക്ക് മുകളിലോ മാരകമായി വിക്ഷേപിക്കാനും വായുവിൽ നിന്ന് ഭൂമിയിലേക്കുള്ള മിസൈലുകൾ ഉപയോഗിച്ച് ശത്രുക്കളുടെ ലക്ഷ്യങ്ങളെ നശിപ്പിക്കാനും കഴിയുന്ന ഒരു യുദ്ധ ഡ്രോണാണ് ഘാതക് വിഭാവനം ചെയ്യുന്നത്. എന്നിരുന്നാലും, 2018ൽ പുറത്തു വന്ന ഒരു ദേശീയ മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ഇലക്ട്രോണിക് വിവരങ്ങൾ ശേഖരിക്കുവാനും വായുവിലൂടെയുള്ള നിരീക്ഷണം നടത്തുവാനും ഘാതകിന് കഴിവുണ്ടാകും.
ഘാതക് പൂർണ്ണമായും സജ്ജമാകുമ്പോഴേക്കും ഇന്ത്യ സ്വന്തമായി തദ്ദേശീയ എയർ ക്രാഫ്റ്റ് എഞ്ചിൻ “കാവേരി” യും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും വിജയകരമായി വികസിപ്പിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി സഹകരിച്ചാണ് എഞ്ചിൻ വികസിപ്പിക്കുന്നത്, ഇത് റാഫേൽ ഇടപാടിനൊപ്പം ഒരു സഹ കരാറായി കൂട്ടി ചേർക്കപ്പെടുകയാണുണ്ടായത്
അതിനാൽ, വിജയകരമായി പൂർത്തിയായി കഴിഞ്ഞാൽ , നിലവിൽ ഇന്ത്യ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന യുദ്ധവിമാനങ്ങളെ ചില സാഹചര്യങ്ങളിലെങ്കിലും മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ആളില്ലാ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഘാതക് . ഇന്ത്യ അക്ഷരാർത്ഥത്തിൽ ഇവിടെ സമയത്തിനെതിരായുള്ള ഒരു മത്സരത്തിലാണ് . ലോകം അടുത്ത തലമുറ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴേക്കും ഇന്ത്യ അതിന്റെ ഘാതക് പദ്ധതി പൂർണ്ണമായി വികസിപ്പിച്ചെടുക്കുവാൻ ആഗ്രഹിക്കുന്നു
അതിനാൽ ഒരു സൈനിക സൂപ്പർപവർ ആകുന്നതിനുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ശക്തമായ ഒരു മുതൽക്കൂട്ടാണ് നമ്മൾ ആഭ്യന്തരമായി വികസിപ്പിച്ചെടുക്കാൻ പോകുന്ന ഘാതക് , ഇത് പ്രതിരോധ കയറ്റുമതി അഭിലാഷങ്ങൾ കൈവരിക്കാൻ രാജ്യത്തെ സഹായിക്കുക മാത്രമല്ല, സ്വന്തം സുരക്ഷാ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റാൻ ഇന്ത്യയെ പ്രാപ്തരാക്കുകയും ചെയ്യും.
ചൈനയും പാകിസ്ഥാനുമായി നിരന്തര സംഘർഷം ഉണ്ടാകാൻ ഇടയുള്ള സാഹചര്യത്തിൽ. സ്വന്തം സുരക്ഷാ ആവശ്യങ്ങൾക്ക് വേണ്ടി ഇന്ത്യക്ക് ലോകോത്തര കോംബാറ്റ് ഡ്രോൺ ആവശ്യമാണ്. ചൈനയുമായി ഭാവിയിൽ ഉണ്ടാകാനിടയുള്ള സംഘട്ടനങ്ങൾക്ക് , പരിമിതമായ സമ്പർക്കരഹിതമായ യുദ്ധത്തിന്റെ രൂപമുണ്ടാകാൻ സാധ്യതയുണ്ട് . അതുപോലെ, ഇന്ത്യയ്ക്ക് പാകിസ്ഥാൻ പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തേണ്ടിവന്നാൽ, പ്രത്യേക സേനകളെയോ യുദ്ധവിമാനങ്ങളെയോ അയയ്ക്കുന്നതിനേക്കാൾ മികച്ച ഓപ്ഷനാണ് ആളില്ലാ ഡ്രോണുകൾ അയയ്ക്കുന്നത്. ഇതിലൂടെ ഒരു പരിധി വരെ നമ്മുടെ പട്ടാളക്കാരുടെ വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാനും നമുക്ക് കഴിയും.
https://www.facebook.com/Malayalivartha