ചൈനയുടെ കളികൾ ഇനി ഇവിടെ വേണ്ടനട്ടെല്ലൊടിക്കാൻ യൂറോപ്പ്യൻ യൂണിയൻഇറക്കുമതിക്ക് 48 % അധികം തീരുവ
ചൈനക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന തിരിച്ചടികൾക്ക് അവസാനമില്ലെന്ന സൂചനയാണ് ആഗോള വ്യാപകമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. ചൈനയുടെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്ന അമേരിക്കയിൽ ഇപ്പോൾ പല ചൈനീസ് ഉല്പന്നങ്ങൾക്കും പ്രഖ്യാപിത വിലക്കാണ്. ഈയിടെയാണ് ഉയിഗർ മേഖലയിൽ നിന്നും വരുന്ന ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള ഒരു ബിൽ അമേരിക്കൻ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത്. ഉയിഗർ മുസ്ലിങ്ങളെ കൊണ്ട് നിർബന്ധിതമായി അടിമവേല ചെയ്യിപ്പിക്കുന്നു എന്നും അതിലൂടെ കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ പുറത്തിറക്കാൻ ചൈനക്ക് ആകുന്നു എന്നതിന്റെ അടിസ്ഥാനത്തിലും മനുഷ്യാവകാശ ലംഘനങ്ങളുടെ അടിസ്ഥാനത്തിലും ആയിരിന്നു അത്. അമേരിക്ക കഴിഞ്ഞാൽ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്പ്യൻ യൂണിയനിലും ഇപ്പോൾ ചൈനയുടെ പ്രതിച്ഛായ ഹോംഗ് കോങ്ങ്, തായ്‌വാൻ , ഉയിഗർ മുസ്ലിംസ് വിഷയത്തിൽ തകർന്നിരിക്കുകയാണ്.
ഈ ഒരു പശ്ചാത്തലത്തിൽ അല്ലെങ്കിലും സമാന്തരമായി മറ്റൊരു പ്രശ്നത്തിന്റെ പേരിൽ ചൈനക്ക് എട്ടിന്റെ പണി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്പ്യൻ യൂണിയൻ. വളരെ കുറഞ്ഞ വിലക്ക് ചൈനീസ് കമ്പനികൾ അലൂമിനിയം യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്നു എന്നും ഇത് നിലവിൽ യൂറോപ്പിലെ തദ്ദേശീയമായ കമ്പനികളെ സംബന്ധിച്ചിടത്തോളം ഭീഷണി ആണ് എന്നും യൂറോപ്പ്യൻ അലൂമിനിയം ഉല്പാദകരുടെ സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൈകൊണ്ടിരിക്കുന്ന നടപടി. ചൈനയിൽ നിന്ന് അലുമിനിയം എക്സ്ട്രൂഷൻ ഇറക്കുമതി ചെയ്യുന്നതിന് 48% വരെ തീരുവ ചുമത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
30.4 മുതൽ 48.0% വരെയുള്ള തീരുവ ബുധനാഴ്ച മുതൽ ചൈനയിൽ നിന്നുള്ള അലൂമിനിയം ഉത്പന്നങ്ങൾക്ക് ബാധകമാകുമെന്ന് യൂറോപ്യൻ യൂണിയൻ ഔദ്യോഗിക ജേണൽ ചൊവ്വാഴ്ച അറിയിച്ചു. നടപടികൾ ഈ ഒരു സാഹചര്യത്തിൽ താൽക്കാലികമാണ് എന്ന് പറയാം , അതായത് അന്വേഷണം ഏപ്രിലിൽ പൂർത്തിയാകുന്നതുവരെ അവ നില നിൽക്കും. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ ചുമത്തിയ തീരുവ പിൻവലിക്കാനുള്ള ഒരു സാധ്യതയും ഇല്ല. മാത്രമല്ല അടുത്ത 5 വർഷത്തേക്ക് ഒരു പുനഃ പരിശോധനയും ഉണ്ടാകില്ലെന്നാണ് ലഭ്യമായ വിവരം
27 രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനിലെ വ്യാപാര നയം ഏകോപിപ്പിക്കുന്ന യൂറോപ്യൻ കമ്മീഷൻ കഴിഞ്ഞ ഫെബ്രുവരിയിൽ യൂറോപ്പിലെ ഒരു വ്യവസായസമിതി ആയ യൂറോപ്യൻ അലുമിനിയത്തിൽ നിന്നുള്ള പരാതിയെത്തുടർന്നാണ് ഗതാഗതം, നിർമ്മാണം, ഇലക്ട്രോണിക്സ് എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ആഗോള വാർത്ത ഏജൻസി ആയ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു . അലുമിനിയം ബാറുകൾ, പ്രൊഫൈലുകൾ, ട്യൂബുകൾ, പൈപ്പുകൾ എന്നിവയുടെ ചൈനീസ് ഇറക്കുമതി യൂറോപ്യൻ യൂണിയൻ അനുശാസിക്കുന്ന മിനിമം വിലയ്ക്ക് താഴെയാണോ യൂറോപ്പ്യൻ വിപണിയിൽ ഉത്പന്നങ്ങൾ വിറ്റതെന്നാണ് യൂറോപ്യൻ കമ്മീഷൻ അന്വേഷണം ആരംഭിച്ചിരുന്നത്.
ഇങ്ങനെ താഴ്ന്ന വിലയിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനെ ഡംപിങ് എന്നാണ് വിളിക്കപ്പെടുന്നത്. ഇത്തരത്തിൽ ഉത്പന്നങ്ങൾ താഴ്ന്ന വിലയിൽ യൂറോപ്പ്യൻ വിപണിയിൽ തള്ളുന്നത് യൂറോപ്പിലെ ആഭ്യന്തര ഉല്പാദകർക്ക് അങ്ങേയറ്റം ഭീഷണിയാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ചൈനയിൽ നിന്നുള്ള ഈ ചരക്കുകൾ “വിപണിയിലേക്ക് തള്ളുന്നുണ്ടോ ,ഈയൊരു പ്രവർത്തനം യൂണിയൻ വ്യവസായത്തിന് പരിക്കേൽപ്പിച്ചിട്ടുണ്ടോ” എന്ന് അന്വേഷണം നിർണ്ണയിക്കും, ബ്രസൽസിലെ യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗമായ കമ്മീഷൻ മാസങ്ങൾക്കു മുൻപേ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ യാതൊരു വിധത്തിലുള്ള അടിത്തറയും ഇല്ലാത്തതാണെന്നാണ് ചൈനയുടെ പക്ഷത്തു നിന്നും ഉണ്ടായ പ്രതികരണം. ചൈനയുടെ മെറ്റൽസ് അസോസിയേഷൻ ഈ പരാതിയെ അടിസ്ഥാനരഹിതമെന്നാണ് വിശേഷിപ്പിച്ചത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു
യൂറോപ്യൻ അലുമിനിയം അതിന്റെ കീഴിൽ വരുന്ന ഏഴ് നിർമ്മാതാക്കൾക്ക് വേണ്ടി ജനുവരി 3 ന് നൽകിയ പരാതി അടിസ്ഥാനമാക്കിയാണ് അന്വേഷണം. യൂറോപ്യൻ യൂണിയന്റെ അലുമിനിയം എക്സ്ട്രൂഷന്റെ ഉൽപാദനത്തിന്റെ നാലിലൊന്നിലധികം വരുന്ന പങ്ക് ഈ ഏഴ് കമ്പനികൾ ആണ് വഹിക്കുന്നത്.
ഉയർന്ന തീരുവ ചുമത്തുന്നതിലൂടെ ചൈനീസ് കമ്പനികൾക്ക് യൂറോപ്പ്യൻ വിപണിയിൽ ഉണ്ടായിരുന്ന മേധാവിത്വം സ്വാഭാവികമായും നഷ്ടപ്പെടും. ഇത് വലിയ തരത്തിലുള്ള വരുമാന നഷ്ടമാണ് ചൈനക്ക് നേടിക്കൊടുക്കാൻ പോകുന്നത്. യൂറോപ്പ്യൻയൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പണിക്കൂലി നില നിൽക്കുന്ന രാജ്യമാണ് ചൈന, മാത്രമല്ല പ്രകൃതി സംരക്ഷണ നിയമങ്ങളും ചൈനയിൽ അത്രയൊന്നും ശക്തമല്ല. കൂടാതെ ജനാധിപത്യം നില നിൽക്കാത്തത് കൊണ്ട് ഏതു രീതിയിലുള്ള തൊഴിൽ നിയമ പരിഷ്കാരങ്ങളും നടപടികളും അന്യായമായി അടിച്ചേൽപ്പിക്കുവാനുള്ള അധികാരം സർക്കാരിന് ലഭ്യമാകുന്നു.
ഈ ഘടകങ്ങൾ കാരണം മറ്റ് രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ വളരെ കുറഞ്ഞ വിലക്ക് കയറ്റി അയക്കുവാൻ ചൈനക്ക് കഴിയുന്നു. ചൈനയുടെ ഈയൊരു നടപടി കാരണം ലോകമെമ്പാടും ആഭ്യന്തര വിപണിയിലെ തദ്ദേശീയ ഉത്പാദകർ വിഷമത്തിലാണ്. ഇതിനെതിരെ ചൈനക്ക് തിരിച്ചടികൾ നേരിടാൻ പോവുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ യൂറോപ്പ്യൻ ഉണഷൻ കൈകൊണ്ടിരിക്കുന്ന അധിക തീരുവ ചുമത്തുവാനുള്ള ഈ നീക്കം. ഇപ്പോൾ അലുമിനിയത്തിന്റെ കാര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നടപടി ഇത്തരത്തിൽ ചൈനീസ് ഉല്പാദകരുടെ കൈകളാൽ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന മറ്റ് ആഭ്യന്തര വ്യവസായങ്ങളുടെ കാര്യത്തിലും തുടരാൻ യൂറോപ്പ്യൻ യൂണിയൻ തീരുമാനിച്ചാൽ അത് ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ അടി തന്നെ ആയിരിക്കും എന്നത് സംശയം ഇല്ലാത്ത കാര്യം ആണ്. പ്രേത്യേകിച്ചും യൂറോപ്പ്യൻ യൂണിയൻ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരാൾ ആയിരിക്കെ ഈ നടപടി അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നതാണ്.
https://www.facebook.com/Malayalivartha