കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ പ്രശ്നങ്ങൾ ഇന്ത്യാ ചൈനാ ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തി ; രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങളിലേക്ക് നയിച്ചു ; എന്താണ് ഇത്തരമൊരു പ്രകോപനത്തിന് കാരണം എന്നത് സംബന്ധിച്ച് ന്യായമായ വിശദീകരണം ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെ കിട്ടിയിട്ടില്ല; പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ പ്രശ്നങ്ങൾ ഇന്ത്യാ ചൈനാ ബന്ധത്തിൽ എന്ത് സൃഷ്ടിച്ചു ? അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ വലുതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഈ സംഘർഷം ഇന്ത്യാ ചൈനാ ബന്ധത്തെ പിടിച്ചുലച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു . രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് ഇത് ഇടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി . ഏഷ്യാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വെർച്വൽ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇത് പറഞ്ഞത് .1975 ന് ശേഷം ആദ്യമായിട്ടായിരുന്നു ഇത്തരമൊരു വലിയ പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്താണ് ഇത്തരമൊരു പ്രകോപനത്തിന് കാരണം എന്നത് സംബന്ധിച്ച് ന്യായമായ വിശദീകരണം ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെ കിട്ടിയിട്ടില്ല . അതിർത്തിയിലെ ചൈനീസ് സേനാ സാന്നിദ്ധ്യം ഗുരുതര സുരക്ഷാ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുകയുണ്ടായി .
ഇത്തരത്തിലുള്ള വിള്ളലുകൾ ഇന്ത്യ ചൈന ബന്ധത്തിൽ ഉണ്ടാകവെ ലഡാക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ചൈന മുന്നോട്ട് വെച്ച നിർദ്ദേശം ഇന്ത്യ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ലഡാക്കിനെയും അരുണാചൽ പ്രദേശിനെയും കുറിച്ച് സംസാരിക്കാൻ ചൈനയ്ക്ക് അധികാരമില്ലെന്നും സേനാ പിന്മാറ്റത്തിൽ സംയുക്ത പ്രസ്താവനയിലുള്ള ധാരണ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു .
മാത്രമല്ല രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ചൈന ഇടപെടരുതെന്ന മുന്നറിയിപ്പും ഇന്ത്യ നല്‍കുകയും ചെയ്തു . ലഡാക്കിലെ പ്രശ്നത്തില്‍ കൈകടത്താന്‍ ചൈനയ്ക്ക് നിയമപരമായ ഒരു അവകാശവും ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു . ലഡാക്കില്‍ ഇന്ത്യ 44 പാലങ്ങള്‍ നിര്‍മ്മിച്ചതിനെതിരെ കഴിഞ്ഞ ദിവസം ചൈന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം കൂട്ടാന്‍ കാരണം ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണെന്നായിരുന്നു ചൈനയുടെ വാദം. ലഡാക്കില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സ്ഥാപിക്കുന്നതായിരുന്നു ചൈനയുടെ പ്രതികരണം. 'കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിവ ഇന്ത്യയുടെ അവിഭാജ്യപ്രദേശമായി തുടരും.അരുണാചല്‍ പ്രദേശിനെ സംബന്ധിച്ച് ഇന്ത്യയുടെ നിലപാടും പലകുറി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. അതും ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. ചൈനീസ് അധികൃതരെ ഇക്കാര്യം പലതവണ വ്യക്തമായി അറിയിച്ചിരുന്നു. ഉന്നതതല ചര്‍ച്ചകളിലും ഇന്ത്യ ഈ നിലപാട് ആവര്‍ത്തിച്ചതാണ്.'-വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യ നിയമവിരുദ്ധമായി സ്ഥാപിച്ച ലഡാക്ക് കേന്ദ്ര ഭരണ പ്രദേശത്തെയും അരുണാചല്‍ പ്രദേശിനെയും അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലജിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാക്കില്‍ പുതിയ പാലങ്ങള്‍ ഉത്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha