ലിസ മോണ്‍ഗോമറിയുടെ വധശിക്ഷ ഡിസംബറില്‍, ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ തട്ടിയെടുത്തത് മാനസിക വിഭ്രാന്തി മൂലമാണെന്ന വാദം കോടതി അംഗീകരിച്ചില്ല
യുഎസില്‍ എട്ടുമാസം ഗര്‍ഭിണിയായ ബോബി ജെ. സ്റ്റിനെറ്റിനെ (23) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, വയറുകീറി പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ശിക്ഷിക്കപ്പെട്ട ലിസ മോണ്‍ഗോമറിയുടെ (43) വധശിക്ഷ ഡിസംബര്‍ എട്ടിന് നടപ്പാക്കുമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചു. 67 വര്‍ഷത്തിനു ശേഷമാണ് യു.എസ്സില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കുന്നത്.
2004-ല്‍ മിസോറിയിലുള്ള ബോബിയുടെ വീട്ടിലേക്ക് കാന്‍സസിലുള്ള വീട്ടില്‍ നിന്നും വാഹനത്തില്‍ മോണ്‍ഗോമറി എത്തുകയായിരുന്നു. വീട്ടില്‍ കയറിയ മോണ്‍ഗോമറി ബോബിയെ കടന്നാക്രമിച്ചു. ബോബി ബോധരഹിതയായപ്പോള്‍ ബോബിയുടെ വയര്‍ കത്തി ഉപയോഗിച്ചു കീറി. ഇതിനിടയില്‍ ബോധം തിരിച്ചു കിട്ടിയ ബോബി ഇവരുമായി മല്‍പിടുത്തം നടത്തി. ഒടുവില്‍ മോണ്‍ഗോമറി കഴുത്ത് ഞെരിച്ചു യുവതിയെ കൊലപ്പെടുത്തി ഉദരത്തില്‍ നിന്നും കുഞ്ഞിനെ എടുത്ത് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ജീവനോടെ കണ്ടെത്തി.
2004 ഡിസംബര്‍ 16-ന് ഇവര്‍ക്കു വധശിക്ഷ വിധിച്ചിരുന്നു. അമേരിക്കയില്‍ 1953 ജൂണ്‍ 19-നായിരുന്നു അവസാനമായി ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കിയത്. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി. മാനസിക വിഭ്രാന്തി മൂലമാണ് ലിസ കുറ്റം ചെയ്തതെന്ന വാദം കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha