ലോകം ഉറ്റുനോക്കുന്നു ഒബാമയുടെ റെക്കോർഡ് മറികടന്ന് ബൈഡൻ

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ റെക്കോഡ് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ട് ബൈഡന് ലഭിച്ചു.
നവംബര്‍ നാലിലെ കണക്ക് പ്രകാരം 7 കോടി വോട്ടാണ് ബൈഡന് ലഭിച്ചതെന്ന് എന്‍.പി.ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ റെക്കോര്‍ഡ് ജോ ബൈഡന്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.നവംബര്‍ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകള്‍ ലഭിച്ചു. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം കൂടുതല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്.അന്ന് ഒബാമ നേടിയത് തന്നെ റെക്കോഡ് വോട്ടായിരുന്നു. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് കൂടിക്കൊണ്ടിരിക്കുകയാണ്.
കാലിഫോര്‍ണിയയിലടക്കം രാജ്യത്തുടനീളം കോടിക്കണക്കിന് വോട്ടുകള്‍ ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിങ്ങിലേക്ക് കടക്കുമെന്ന് കണക്കുകള്‍. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ആണ് മുന്‍തൂക്കം.നിലവില്‍ 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. ട്രംപിന് 214 വോട്ടുകളാണ് ഉള്ളത്. ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷം ജോ ബൈഡന് ലഭിക്കും.നിലവില്‍ നൊവാഡ സംസ്ഥാനത്ത് ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. ആറ് ഇലക്ട്രല്‍ വോട്ടുകളാണ് ഈ സംസ്ഥാനത്ത് ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും ഈ ഇലക്ട്രല്‍ വോട്ടുകള്‍ കേവല ഭൂരിപക്ഷത്തിലേക്ക് ട്രംപിനെ എത്തിക്കില്ല.അതേസമയം തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്നും വ്യാപകമായി കള്ളവോട്ട് നടന്നെന്നുമാണ് ട്രംപ് പറയുന്നത്. മിഷിഗണിലെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട് വിസ്‌കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
നേരത്തെ വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3600 സുരക്ഷാ സേനയെ ഇതിനകം വിന്യസിച്ചിട്ടുണ്ട്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തട്ടിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഇത് ജനാധിപത്യമാണെന്നും അവസാന വോട്ട് എണ്ണുന്നത് വരെ കാത്തിരിക്കണമെന്നുമാണ് ബൈഡന്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















