അമേരിക്കയിൽ ഇപ്പോഴും തോൽവിസമ്മതിക്കാതെ ട്രംപ് അനുകൂലികൾ ;പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്
അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ട്രംപ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഷിംഗ്ടണിലെ തെരുവുകളില്‍ പ്രതിഷേധം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ട്രംപ് ഫോര്‍ മോര്‍ ഇയേഴ്‌സ്, പ്രോ ഗോഡ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധം നടത്തിയവരെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു വന്ന് ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.ഇരുപതോളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് ട്രംപ് അനുകൂലികളുടെ പ്രതിഷേധം ശക്തമായതും തുടര്‍ന്ന് അറസ്റ്റ് നടന്നതും.
ഫ്രീഡം പ്ലാസ, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ ട്രംപിനനുകൂലമായി മുദ്രാവാക്യം മുഴക്കി തെരുവിലറിങ്ങിയ വീഡിയോകളും നേരത്തേ ട്രംപ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കുത്തകയായ ജോര്‍ജിയയിലും നിലവില്‍ വ്യക്തമായ ലീഡ് ബൈഡന്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. പെന്‍സില്‍വാനിയയിലും മിഷിഗണിലും ജോര്‍ജിയയിലും അഴിമതിനടന്നുവെന്നാണ് ട്രംപിന്റെ വാദം.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദത്തെ തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതായി തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha






















