ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു ;ചൈനക്ക് മുന്നറിയിപ്പ്

ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയില്‍ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. മൂന്ന് സേനകൾക്കുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) യും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈൽ സംവിധാനത്തിന്റെ ഒന്നിലധികം പരീക്ഷണങ്ങളാണ് നടത്തുന്നത്. ഈ മാസത്തിന്റെ അവസാന ആഴ്ചയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലാണ് പരീക്ഷണം നടത്തുക.
ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ. അടുത്തിടെ ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററിൽ നിന്ന് 450 കിലോമീറ്ററായി ഉയർത്തിയിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിവിധ ലക്ഷ്യങ്ങൾക്കെതിരെ നവംബർ അവസാന വാരത്തിൽ ബ്രഹ്മോസിന്റെ ഒന്നിലധികം പരീക്ഷണങ്ങൾ നടത്തുമെന്നാണ് അറിയുന്നത്.മിസൈൽ സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ സേവനങ്ങളെ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 800 കിലോമീറ്ററിലധികം പരിധിയിൽ ആക്രമിക്കാൻ കഴിയുന്ന ശൗര്യ മിസൈൽ എന്നിവയുൾപ്പെടെ പുതിയതും നിലവിലുള്ളതുമായ മിസൈൽ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിൽ ഡിആർഡിഒ വിജയിച്ചിരുന്നു.
അടുത്തിടെ ഇന്ത്യൻ വ്യോമസേന പഞ്ചാബിലെ ഹൽവാര എയർ ബേസിൽ നിന്ന് സുഖോയ് -30 വിമാനം പറന്നുയർന്ന് ബംഗാൾ ഉൾക്കടലിൽ ടാർഗെറ്റ് ചെയ്ത പഴയ യുദ്ധക്കപ്പലിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിട്ട് തകർത്തിരുന്നു.
അതെ സമയം തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയം. കരയിൽ നിന്നും തൊടുത്തുവിടാവുന്ന ദ്രുതപ്രതികരണ ശേഷിയുള്ള മിസൈലാണിത്. ഒഡിഷ തീരത്തു വെള്ളിയാഴ്ച വൈകീട്ട് 3.40 നായിരുന്നു പരീക്ഷണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന പരീക്ഷണങ്ങളെല്ലാം വിജയകരമാണ്. 30 കിലോമീറ്റർ ദൂരപരിധിയിൽ എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാൻ ശേഷിയുള്ള ക്വിക്ക് റിയാക്‌ഷൻ സർഫസ് ടു എയർ മിസൈൽ (ക്യുആർഎസ്എഎം) ആണിത്.ഡിആർഡിഒ വികസിപ്പിച്ച മിസൈലിന്റെ ദൂരപരിധി 20–30 കിലോമീറ്ററാണ്. പല ലക്ഷ്യങ്ങളെ ഒരേസമയം ഉന്നമിടാവുന്ന മിസൈലാണിത്. ഏതു കാലാവസ്ഥയിലും പ്രവർത്തന സജ്ജം. 2017 ജൂൺ നാലിനാണ് മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത്. തുടർന്ന് 2019 ഫെബ്രുവരി 26 നും പരീക്ഷിച്ചിരുന്നു. അന്ന് രണ്ട് റൗണ്ട് പരീക്ഷണമാണ് നടന്നത്.15 കിലോമീറ്റർ ഉയരത്തിൽ ഒരു വ്യോമാക്രമണം നടത്താൻ കഴിയുന്ന മിസൈൽ മൊബൈൽ ടു-വെഹിക്കിൾ സിസ്റ്റത്തിൽ നിന്നാണ് വിക്ഷേപിക്കുന്നത്. ഒന്ന് മിസൈൽ വഹിക്കുന്നു, രണ്ടാമത്തേത് ടാർഗെറ്റ് ക്രമീകരിക്കാൻ സഹായിക്കുന്ന റഡാർ. ഇത് കൊണ്ടുപോകാൻ സാധിക്കുന്നതിനാൽ മുന്നോട്ട് പോകാനും ശത്രുവിന്റെ പ്രത്യാക്രമണങ്ങൾ ഒഴിവാക്കാനും കഴിയും. ഇതിന്റെ റഡാറിന് ഒരേസമയം 100 ടാർഗെറ്റുകൾ വരെ ട്രാക്കുചെയ്യാനും 6 ടാർഗെറ്റുകളിലേക്ക് പോയിന്റ് ചെയ്യാനും സാധിക്കും.
https://www.facebook.com/Malayalivartha

























