ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക് വസ്തുക്കളെ കർശനമായി നിയന്ത്രിച്ച് ഇന്ത്യ: ഗുണനിലവാരം ഉറപ്പു വരുത്താനുള്ള ശ്രമം: കാത്തിരിപ്പ് തുടരുന്നു
ചൈനയ്‌ക്ക് ഇന്ത്യയിൽ നിന്നുമുള്ള പണികൾ വീണ്ടും വീണ്ടും കിട്ടി കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം ചൈനീസ് ആപ്പുകൾ ഉൾപ്പെടെ 43 ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു..ഇപ്പോൾ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.. ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക് വസ്തുക്കളുടെ ഗുണനിലവാരം കർശനമായി നിയന്ത്രിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇതുകാരണം കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിലെ ആപ്പിളിന്റെ പുതിയ ഐഫോൺ മോഡലിന്റെ ഇറക്കുമതി കുറയുകയും ഷഓമി പോലുള്ള മറ്റു ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്) പോലുള്ള ഏജന്‍സികളുടെ അനുമതി ചൈനീസ് കമ്പനികൾക്ക് വൈകുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം . ഇതുമൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ചൈനീസ് കമ്പനികള്‍ക്കും മൊബൈല്‍ അടക്കം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറെ വൈകിയാണു ഇപ്പോൾ കിട്ടുന്നത്. അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനു തിരിച്ചടിയായി രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടുകളുടെ ഫലമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ വരവ് തടയുമെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തു.
ബിഐഎസ് നുള്ള അപേക്ഷകൾ സാധാരണയായി 15 ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യാറുണ്ട്, എന്നാൽ ചിലത് ഇപ്പോൾ രണ്ട് മാസമോ അതിൽ കൂടുതലോ എടുക്കുന്നുണ്ട്. ചൈനയിൽ നിർമിച്ച സ്മാർട് ഫോണുകൾ, സ്മാർട് വാച്ചുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള അംഗീകാരം ഓഗസ്റ്റിലാണ് ബിഐഎസ് വൈകിപ്പിക്കാൻ തുടങ്ങിയത്. ഇതോടൊപ്പം തന്നെ ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനുള്ള നിയമങ്ങളും ഇന്ത്യ കർശനമാക്കി. ടെക് ഭീമന്മാരായ ടെൻസെന്റ്, അലിബാബ, ബൈറ്റ്ഡാൻസ് എന്നിവയുൾപ്പെടെ ഇരുന്നൂറുകണക്കിന് ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധിച്ചത്. ചൊവ്വാഴ്ച 43 ആപ്ലിക്കേഷനുകൾ കൂടി നിരോധിച്ചു.
ആപ്പിളിന്റെ പുതിയ ഐഫോൺ 12 കാലതാമസത്തിൽ അകപ്പെട്ടപ്പോൾ അംഗീകാരം വേഗത്തിലാക്കാൻ ആപ്പിൾ ഇന്ത്യ എക്സിക്യൂട്ടീവുകൾ ബിഎസിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ അസംബ്ലിങ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത് തുടരുമെന്നാണ് ആപ്പിളും ചൈനീസ് സ്മാർട് ഫോൺ കമ്പനികളും അറിയിച്ചിരിക്കുന്നത്.
ആപ്പിളിന് ഇന്ത്യയിൽ അസംബ്ലിങ് പ്ലാന്റുകളുണ്ട്. എന്നാൽ പുതിയ മോഡലുകളും ഐഫോൺ 12 ഉം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇവിടത്തെ കരാർ നിർമാതാക്കളാണ് ആപ്പിളിന്റെ ഉപകരണങ്ങളിൽ ഭൂരിഭാഗവും നിർമിക്കുന്നത്. ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കായി ബുധനാഴ്ച വരെ 1,080 അപേക്ഷകളിൽ തീർപ്പുകൽപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ചൈന ആസ്ഥാനമായുള്ള ഫാക്ടറികളായ വിസ്ട്രോൺ, കോംപാൽ ഇലക്ട്രോണിക്സ്, ഹാംഗൗ ഹിക്വിഷൻ എന്നിവയുടെ ഇന്ത്യയുടെ പ്ലാന്റുകളിലേക്കുള്ള പാർട്സുകളും ഇതിൽ ഉൾപ്പെടും. ഇതിന്റെ അംഗീകാരത്തിനായുള്ള ചില അപേക്ഷകൾ സെപ്റ്റംബർ മുതൽ തീർപ്പുകൽപ്പിച്ചിട്ടില്ലെന്നും ആരോപണം ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ചൈനയ്‌ക്ക് വീണ്ടും ഇന്ത്യയുടെ പ്രഹരം കിട്ടിയത്. ചൈനീസ് ഓൺലൈൻ വ്യാപാര കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാല് ആപ്പുകൾ ഉൾപ്പെടെ 43 മൊബൈൽ ആപ്പുകൾ കൂടെ ഇന്ത്യയിൽ കേന്ദ്രസർക്കാർ നിരോധിച്ചു . ആലിബാബ വർക്ക്‌ബെൻച്, ആലി സപ്ലൈയേഴ്സ മൊബൈൽ ആപ്പ്,ആലി എക്‌സ്‌പ്രസ്, ആലിപേ കാഷ്യർ,കാംകാർഡ്, വിഡേറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ചൈനീസ് ആപ്പുകളാണ്.രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും പ്രതിരോധ മേഖലയെയും പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഐ.ടി ആക്ട് പ്രകാരമായിരുന്നു കേന്ദ്ര ഐ.ടി മന്ത്രലായം നടപടി സ്വീകരിച്ചത് . ജൂൺ 29ന് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളും പബ്ജി ഉൾപ്പെടെ 118 ആപ്പുകൾ സെപ്തംബർ രണ്ടിനും കേന്ദ്രം നിരോധിച്ചിരുന്നു. ആകെ 220 ആപ്പുകളാണ് കേന്ദ്രം ആറു മാസത്തിനിടെ ഇന്ത്യയിൽ നിരോധിച്ചത്.രാജ്യസുരക്ഷാ പ്രശ്നം ഉന്നയിച്ച് 43 മൊബൈൽ ആപ്പുകൾ നിരോധിച്ചത് .
പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നു എന്നറിയിച്ചാണ് ആപ്പുകൾ നിരോധിച്ചത്. സുരക്ഷാ പ്രശ്നം ഉന്നയിച്ച് പബ്ജി, ടിക് ടോക് അടക്കമുള്ള മൊബൈൽ ആപ്പുകൾ നേരത്തെ നിരോധിച്ചിരുന്നു. ചൈനയുമായി സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് ആപ്പുകൾ നിരോധിച്ചത്.ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിച്ച സമഗ്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഉപയോക്താക്കൾ പുതുതായി നിരോധിച്ച ആപ്പുകൾ ആക്സസ് ചെയ്യുന്നത് തടയുന്നതിനുള്ള ഉത്തരവ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് പുറപ്പെടുവിച്ചത്. ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം 43 മൊബൈൽ ആപ്പുകൾ നിരോധിച്ചതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
https://www.facebook.com/Malayalivartha