ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തി; രാജകുടുംബത്തില്‍ നിന്നുണ്ടായ വിവേചനവും അവഗണനയും തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു, വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും വെളിപ്പെടുത്തി മേഗൻ മാർക്കിൾ
രാജകുടുംബത്തില്‍ നിന്നും നേരിട്ട വിവേചനവും അവഗണനയും തുറന്ന് പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ. ഇതൊക്കെയും തന്റെ മാനസികാരോഗ്യത്തെ തകര്‍ക്കുകയും ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിക്കുകയും ചെയ്തതായി മേഗന്‍ മാര്‍ക്കൾ വെളിപ്പെടുത്തുകയുണ്ടായി. യുഎസ് ടെലിവിഷന്‍ അവതാരക ഓപ്ര വിന്‍ഫ്രിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മേഗന്‍ തന്റെ മനസ് തുറന്നത് .
രാജകുടുംബം തനിക്ക് മേല്‍ ചാര്‍ത്തിയ വര്‍ണവിവേചനത്തെ കുറിച്ചും അതു മൂലം അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷത്തെ കുറിച്ചും മേഗന്‍ വെളിപ്പെടുത്തുകയുണ്ടായി. പിറക്കാനിരുന്ന തന്റെയും ഹാരി രാജകുമാരന്റെയും കുഞ്ഞിന്റെ നിറത്തെ കുറിച്ചുള്ള ആശങ്കാകുലമായ ചര്‍ച്ചകള്‍ രാജകുടുംബത്തിലുണ്ടായിരുന്നതായും മേഗന്‍ വ്യക്തമാക്കി. മേഗന്റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമായതിനാലാണ് ഇത്തരമൊരു ആശങ്ക രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നത്. 2019 ലാണ് മേഗന്‍ മകന്‍ ആര്‍ച്ചിയ്ക്ക് ജന്മം നല്‍കിയത്.
അതോടൊപ്പം ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന കാര്യങ്ങള്‍ ഹാരി തന്നെയാണ് തന്നോട് പങ്കു വെച്ചതെന്നും മേഗന്‍ ഇതിലൂടെ വെളിപ്പെടുത്തി . 2020 ന്റെ തുടക്കത്തില്‍ ഹാരിയും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിച്ച് മകന്‍ ആര്‍ച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് സാമൂഹികമാധ്യമങ്ങള്‍ ഉപേക്ഷിച്ച മേഗന്‍ ആത്മസുരക്ഷക്കായാണ് അവ ഉപേക്ഷിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. രാജകുടുംബത്തില്‍ നിന്നുള്ള ഹാരിയുടേയും മേഗന്റേയും അകല്‍ച്ചയെ ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും മേഗന് അനുഭവിക്കേണ്ടി വന്നു .
തന്റെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൊട്ടാരത്തോട് മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ തനിക്കത് നിഷേധിക്കപ്പെട്ടുവെന്നും പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള വ്യക്തിപരമായ സംഗതികള്‍ പോലും ലഭ്യമായില്ലെന്നും മേഗന്‍ ആരോപിക്കുന്നു . അതെ സമയം വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും അഭിമുഖത്തില്‍ ഹാരിയും മേഗനും വെളിപ്പെടുത്തിയിരുന്നു . വിവാഹത്തില്‍ നിന്ന് ഹാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നതായി മേഗന്‍ നേരത്തെ ‘റോയല്‍സ് അറ്റ് വാര്‍ ‘എന്ന പുസ്തകത്തിലൂടെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha