ജനകീയ പ്രക്ഷോഭവും പൊലീസ് വെടിവയ്പും മുറയ്ക്ക് നടക്കുമ്പോഴും 2 വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പെന്ന് പട്ടാളം... മ്യാൻമറിലെ സംഘർഷ സാഹചര്യവും അരാജകാവസ്ഥയും കെട്ടടങ്ങുന്നില്ല
മ്യാൻമറിലെ സംഘർഷ സാഹചര്യവും അവിടുത്തെ അരാജക അവസ്ഥയും കെട്ടടങ്ങുന്നില്ല .പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന നിലപാടാണ് മ്യാൻമറിലെ പട്ടാളം നടത്തിവരുന്നത് .ജനാധിപത്യ രാജ്യങ്ങൾ എതിർത്ത് സംസാരിക്കുന്നണ്ട് .എന്നാൽ പോലും ഇതിനെ ഒന്നും തന്നെ ഗൗനിക്കാതെയാണ് മ്യാൻമറിലെ പട്ടാളം കിരാത നടപടികളുമായി മുന്നോട്ട് പോകുന്നത് .
ജനകീയ പ്രക്ഷോഭവും പൊലീസ് വെടിവയ്പും തുടരുമ്പോഴും സമരം ശമിക്കുകയാണെന്നും രണ്ടു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്തുമെന്നുമുള്ള അവകാശവാദവുമായി മ്യാൻമറിലെ പട്ടാള ഭരണകൂടം. ബാഗോ പട്ടണത്തിൽ ഇന്നലെ നടന്ന വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. ചില വാർത്താ ഏജൻസികൾ 20 മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനു ജനകീയ സർക്കാരിനെ അട്ടിമറിച്ചതിനെ തുടർന്നു നടക്കുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 614 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 16 പൊലീസുകാരും കൊല്ലപ്പെട്ടതായി പട്ടാള ഭരണകൂടം പറയുന്നു.
ജനകീയ നേതാവ് ഓങ് സാൻ സൂചി ഉൾപ്പെടെ 2800 പേർ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. രാജ്യം സാധാരണ നിലയിലേക്കു മടങ്ങുകയാണെന്നും ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും ഉടൻ സാധാരണ പ്രവർത്തനം ആരംഭിക്കുമെന്നും പട്ടാള വക്താവ് ബ്രിഗേഡിയർ ജനറൽ സോ മിൻ ടൂൺ നെയ്പീദോയിൽ പറഞ്ഞു. എന്നാൽ പട്ടാളത്തിന് ഇത്രയധികം എതിർപ്പ് സഹിച്ചു കൊണ്ട് അട്ടിമറി ഭരണം തുടരാൻ കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത .
യുഎസും ബ്രിട്ടനും ഉൾപ്പെടെ 18 രാജ്യങ്ങളുടെ അംബാസഡർമാർ പ്രക്ഷോഭകരെ പിന്തുണച്ചു പ്രസ്താവനയിറക്കി. പട്ടാള ഭരണകൂടവുമായി ചർച്ചയ്ക്ക് യുഎസ് പ്രത്യേക പ്രതിനിധി ബാങ്കോക്കിലെത്തി അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ല.എന്നാൽ പട്ടാളം ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന ഭവിഷത്തിൻെറ കാര്യത്തിൽ ആശങ്കയുണ്ട് .
https://www.facebook.com/Malayalivartha