ലോക രാഷ്ട്രങ്ങളോട് സൗദിയുടെ ആഹ്വാനം; ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയണം
ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോകരാഷ്ട്രങ്ങള്‍ എത്രയും വേഗം ഇറാനുമായി നീണ്ടു നില്‍ക്കുന്ന കരാറില്‍ ഏര്‍പ്പെടണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് 60 ശതമാനമായി ഉയര്‍ത്തുമെന്ന ഇറാന്റെ പ്രഖ്യാപനം സമാധാന ആവശ്യം ലക്ഷ്യം വച്ചുള്ളതല്ലെന്നും സൗദി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാന്റെ ഈ പ്രകോപനപരമായ നടപടിയില്‍ മേഖലയിലെ രാഷ്ട്രങ്ങള്‍ക്കുള്ള ഉല്‍കണ്ഠ അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കണം. ആണവ പദ്ധതിയില്‍ നിന്ന് പിന്‍മാറാനും മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയാനും സൗദി ഇറാനോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
അതിനിടെ, തങ്ങളുടെ നതാന്‍സ് ആണവ കേന്ദ്രത്തില്‍ 1000 സെന്‍ട്രിഫ്യൂജുകള്‍ സ്ഥാപിക്കാനും യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമായി ഉയര്‍ത്താനുമുള്ള ഇറാന്റെ തീരുമാനം 2015ലെ ആണവ കരാര്‍
പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യൂറോപ്യന്‍ യൂണിയൻ അഭിപ്രായപ്പെട്ടു. ആണവ കരാര്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിയന്നയില്‍ ഈ ആഴ്ച നടക്കാനിരിക്കെയാണ് ഇറാന്റെ പുതിയ നടപടി.
60 ശതമാനം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ തീരുമാനം സിവിലിയന്‍ ആവശ്യത്തിനുള്ളതല്ലെന്നും ആണവായുധം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മന്‍ എന്നീ രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
അതിനിടെ, യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ധിപ്പിക്കാനുള്ള ഇറാന്റെ തീരുമാനത്തിനു പിന്നില്‍ തങ്ങളുടെ ആണവ കേന്ദ്രത്തിനു നേരെ നടന്ന അട്ടിമറി ശ്രമമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നതാന്‍സ് ആണവ കേന്ദ്രത്തില്‍ നടന്ന അട്ടിമറിക്കു പിന്നില്‍ ഇസ്രായേലിന്റെ കരങ്ങളാണെന്നാണ് ഇറാന്റെ നിലവിലെ വിലയിരുത്തല്‍.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അട്ടിമറിയുടെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. ആണവ സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചത് ആക്രമണത്തിനുള്ള മറുപടിയാണെന്ന് ഇറാന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha