താലിബാൻ ഭരണം പിടിച്ചു.... പിന്നാലെ നാടുവിട്ട് ഗാനി! അമ്പരന്ന് അഫ്ഗാൻ ജനത.... തന്ത്രങ്ങൾ മെനഞ്ഞ് ഇന്ത്യയും....

തലസ്ഥാന നഗരമായ കാബൂളിലേക്ക് താലിബാൻ കടന്നതോടെ അഫ്ഗാൻ സർക്കാരിന്റെ പതനം ഏറക്കുറെ പൂർണമായി. ആയിരക്കണക്കിന് ഭീകരരാണ് ആയുധങ്ങളുമായി തലസ്ഥാനത്തേക്ക് നീങ്ങുന്നത്. ഇവർക്ക് മുന്നിൽ പേരിനു വേണ്ടിപ്പോലും പൊരുതാൻ തയ്യാറാകാതെ അഫ്‌ഗാൻ സൈന്യം ആയുധം വച്ച് കീഴടങ്ങുകയാണ് എന്നാണ് മനസ്സിലായത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ആശങ്കയിലായി ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്‍മാര്‍. സ്വന്തം രാജ്യത്തേക്കുള്ള മടങ്ങിപ്പോക്ക് അടക്കമുള്ള കാര്യങ്ങളില്‍ അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സുരക്ഷയില്‍ ഭീതിയുണ്ടെന്നും അവര്‍ പറയുന്നു.
അഫ്ഗാനില്‍ ഇനിയെന്താണ് സംഭവിക്കുക എന്ന കാര്യത്തില്‍ തികഞ്ഞ അവ്യക്തതയാണ് നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയവരും ചികിത്സയ്ക്കായി എത്തിയവരുമെല്ലാം മടങ്ങിപ്പോക്കിനെക്കുറിച്ച് ഓര്‍ത്തുള്ള ഭയപ്പാടിലാണ്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ അഫ്ഗാനികള്‍ ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലുണ്ട്.
അഫ്ഗാന്‍ സര്‍ക്കാര്‍ രാജിവെക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടായിരുന്നു. താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പരാജയം ഉറപ്പിച്ച സഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതും. പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യവെക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതും. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും എന്നുള്ളത് ഉറപ്പിച്ചു.
തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പരക്കുന്നത്. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവരാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്, പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
വൈസ് പ്രസിഡൻ്റ് അമിറുള്ള സാലെയും പലായനം ചെയ്തിട്ടുണ്ട് എന്നുള്ള വാർത്തകളും കേൾക്കുന്നുണ്ട്. എവിടേയക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് വിവരങ്ങൾ കിട്ടിയിട്ടില്ല. കാബൂൾ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് സൂചന. കാബൂൾ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാൻ അഫ്ഗാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.
പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെത്തി. രക്തച്ചൊരിച്ചിലില്ലാതെ അധികാരകൈമാറ്റം വേണമെന്ന നിർദ്ദേശം താലിബാൻ മുന്നോട്ട് വയ്ക്കുകയായിരുന്നു.
ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുക കൂടി ചെയ്തതോടെ അഫ്ഗാൻ എല്ലാ തരത്തിലും താലിബാൻ്റെ നിയന്ത്രണത്തിലേക്ക് മാറുകയാണ്.
അമേരിക്കൻ സൈന്യത്തിൽ നിന്ന് ലോകോത്തര പരിശീലനം കിട്ടിയ ഒരു സൈന്യത്തിനാണ് ഈ ദുർഗതി എന്നോർക്കണം. ഇവരുടെ അത്യന്താധുനിക ആയുധങ്ങളും സൈനിക ഹെലികോപ്ടറുകളും വാഹനങ്ങളും ഇപ്പോൾ ഉപയോഗിക്കുന്നത് താലിബാൻ ഭീകരരാണ്. സൈന്യത്തിന്റെ പരിശീലനത്തിനും മറ്റുമായി 83 ബില്യൺ അമേരിക്കൻ ഡോളറാണ് ഇതുവരെ ചെലവാക്കിയതെന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഒബാമ ഭരണകൂടത്തിന്റെ പ്രധാന നയങ്ങളിലൊന്നായിരുന്നു അഫ്ഗാനിസ്ഥാന് സ്വന്തമായി ഒരു സൈന്യത്തെ ഉണ്ടാക്കി അവർക്ക് പരിശീലനം നൽകിയശേഷം അമേരിക്കൻ സൈന്യത്തെ പിൻവലിക്കുക എന്നത്. നിരവധി പരിശ്രമങ്ങൾക്ക് ശേഷം രാജ്യത്തിന് സ്വന്തമായി ഒരു സൈന്യത്തെ ഉണ്ടാക്കാനായി.
കാബൂൾ താലിബാൻ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗൻമാരെ തിരികെയെത്തിക്കാൻ ജർമ്മൻ സേനയും കാബൂളിലെത്തി. സ്പെയിനും പൗരൻമാർക്കായി കാബൂളിലേക്ക് വിമാനങ്ങളയക്കും. വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാൻ അറിയിച്ചിരുന്നു.
എംബസി അടയ്ക്കില്ലെന്ന് പറഞ്ഞ റഷ്യ യുഎൻ രക്ഷാ സമിതിയിൽ അഫ്ഗാൻ വിഷയം ഉടൻ ചർച്ച ചെയ്യുമെന്ന് അറിയിച്ചു. രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാനിൽ വേണ്ടതെന്നായിരുന്നു നാറ്റോയുടെ പ്രതികരണം. അഭയർഥികളെ താൽക്കാലികമായി സ്വീകരിക്കാൻ ഇറാനും അൽബേനിയയും തയ്യാറായതായി അറിയിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം സങ്കീർണ്ണമായി മാറുമ്പോഴും അടുത്ത നിലപാട് എന്തു വേണം എന്ന് ഇന്ത്യ തീരുമാനിച്ചിട്ടില്ല. കാബൂളിലെ എംബസി മാത്രമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിൽ ആലോചന തുടരുന്നു. എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിൻ്റെ നിലപാട്. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം ഇന്ത്യയിലേക്ക് തിരിച്ചത് . ഭീകരരുടെ കൈകളിലകപ്പെടാതെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനാണ് ഇന്ത്യ വിമാനം അയച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.43നു ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനത്തിന് കാബൂളിൽ ആദ്യം ഇറങ്ങാൻ അനുമതി ലഭിച്ചിരുന്നില്ല. തലസ്ഥാനമായ കാബൂളും പിടിച്ചടക്കി താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂൾ എയർ ട്രാഫിക് കൺട്രോൾ റൂമിന് എയർ ഇന്ത്യ വിമാനത്തിന് വിവരങ്ങൾ കൈമാറാൻ കഴിഞ്ഞില്ല.
ഉടനെ പൈലറ്റ് വിമാനത്തിന്റെ റഡാർ ഓഫ് ചെയ്തു. ഒടുവിൽ താലിബാന്റെ നിരീക്ഷണത്തിൽ അകപ്പെടാതെ ഒരു മണിക്കൂറോളം വിമാനം അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടു. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ കാബൂൾ സമയം ഉച്ചയ്ക്ക് 1.45ന് സുരക്ഷിതമായി വിമാനം ഇറങ്ങുകയായിരുന്നു, .
കാണ്ഡഹാറിലെയും മസർ ഇ-ഷെരിഫിലെയും ഇന്ത്യൻ കോൺസുലേറ്റുകൾ അടച്ചു. ഇതോടെയാണ് കാബൂളിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും പ്രത്യേക വിമാനങ്ങളിൽ ഇന്ത്യ തിരിച്ചുകൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha

























