നിലം തൊടാത്ത ഓട്ടം... തലയ്ക്ക് വിലയിട്ട് താലിബാൻ... കൈനിറയെ പണവുമായി ഗനി... ഗെറ്റൗട്ടടിച്ച് താജിക്കിസ്ഥാന്‍... ഒമാനിൽ നിന്ന് ഇനി യുഎസിലേക്കോ?

താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് തന്നെയാണ് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
മുമ്പ് താലിബാന്‍ ഭരണത്തില്‍ ആയിരുന്ന സമയത്ത് അഫ്ഗാനിസ്ഥാന്റെ പേരായിരുന്നു ഇത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ ഭരണത്തില്‍നിന്ന് പുറത്താക്കി.
താലിബാന്‍ അഫ്ഗാനിസ്താന്‍ തലസ്ഥാനം പിടിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതോടെ ഗനിയും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടതായി അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യം വിടുന്നതിനു മുന്‍പ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാബൂളില്‍നിന്ന് താജിക്കിസ്താനിലേക്കാണ് അഷ്‌റഫ് ഗനി പോയതെന്നാണ് വിവരം. ഇക്കാര്യം സർക്കാർ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
കാബൂളിലേക്ക് താലിബാന്‍ ഭീകരര്‍ പ്രവേശിച്ചതോടെ അധികാരമൊഴിയാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാന്‍ ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പരിഭ്രാന്തരാവരുത്. കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗാനി ബര്‍ദാര്‍ ദോഹയില്‍നിന്ന് കാബൂളിലേക്ക് തിരിച്ചതായി താലിബാന്‍ വക്താവ് വ്യക്തമാക്കി. അധികാര കൈമാറ്റം നടക്കുന്നതോടെ ബര്‍ദാര്‍ അഫ്ഗാന്‍ പ്രസിഡന്റാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം, അഫ്ഗാൻ സൈനിക വിമാനം ഉസ്ബെക്ക് വ്യോമ പ്രതിരോധ സേന വെടിവെച്ച് വീഴ്ത്തി. വിമാനം അതിർത്തി കടന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് കടന്നതിന് ശേഷം തകർന്നുവെന്ന് ഉസ്ബെക്ക് പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ ഏറ്റെടുത്ത ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
അഫ്ഗാനിസ്ഥാനോട് ചേർന്നുള്ള ഉസ്ബക്കിസ്ഥാനിലെ സർക്സോണ്ടാരിയോ പ്രവിശ്യയിൽ ഞായറാഴ്ച വൈകിട്ടാണ് വിമാനം തകർന്നത്. അനധികൃതമായി ഉസ്ബെക്കിസ്ഥാന്റെ അതിർത്തി കടക്കാനുള്ള അഫ്ഗാൻ സൈനിക വിമാനത്തിന്റെ ശ്രമം ഉസ്ബെക്ക് വ്യോമ പ്രതിരോധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് ബഹ്റോം സുൽഫിക്കോറോവ് പറഞ്ഞു. എന്നാൽ എത്രപേർ വിമാനത്തിൽ ഉണ്ടായിരുന്നെന്നോ അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
അതേസമയം, റഷ്യയുടെ ആർ.ഐ.എ വാർത്താ ഏജൻസി പെെലറ്റ് വിമാനത്തിൽ നിന്നും പുറത്ത് കടന്നതായും പരിക്കേറ്റതായും ഉസ്ബെക്കിസ്ഥാന്റെ പ്രതിരേധ മാന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. അതേസമയം, അതിർത്തികടന്ന 84 അഫ്ഗാൻ സെെനികർ പിടിക്കപ്പെട്ടതായും അവർക്ക് വെദ്യസഹായം നൽകിയതായും ഉസ്ബെക്കിസ്ഥാൻ ഞായറാഴ്ച വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























