ഇത് അപ്രതീക്ഷിത നീക്കം... ഇന്ത്യയുടെ വിമാനം കാബൂളിൽ.... വിമാനത്താവളം പിടിച്ചെടുത്ത് അമേരിക്കൻ സൈന്യവും....

2001ൽ യുഎസ് സേന രണ്ടുമാസം കൊണ്ടാണ് താലിബാനെ തൂത്തെറിഞ്ഞതെങ്കിൽ 20 വർഷം കൊണ്ട് അമേരിക്ക കെട്ടിപ്പടുത്ത അഫ്ഗാനിസ്ഥാനെ താലിബാൻ മറിച്ചിടുന്നത് അതിലും വളരെക്കുറഞ്ഞ സമയം കൊണ്ടാണ്. പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിട്ട് തജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തതോടെ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ ഇല്ലാതായി.
താലിബാൻ വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക് ഇമാറത്തിലേക്ക് അഫ്ഗാനിസ്ഥാൻ തിരിച്ചു നടക്കുമ്പോൾ കൂടുതൽ അനിശ്ചിതമായ വഴികളാണ് അഫ്ഗാൻ ജനതയെ കാത്തിരിക്കുന്നത്. അഫ്ഗാൻ സേനയുടെ ആയുധശേഷി മികച്ചതാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ പോർക്കളത്തിൽ ജയിച്ചുമുന്നേറുന്നതു താലിബാനാണുതാനും.
ഇത് അപ്രതീക്ഷിതമല്ലെങ്കിലും ഈയൊരു ഘട്ടമെത്താൻ ഏതാനും മാസങ്ങളെങ്കിലും വേണ്ടിവരുമെന്നാണു ലോകം കരുതിയിരുന്നത്. എന്നാൽ, അഫ്ഗാൻ സർക്കാരിന് 2019ൽ ഇന്ത്യ സമ്മാനിച്ച ഒരു എംഐ 24 ഹെലികോപ്റ്റർ പിടിച്ചെടുത്തതിന്റെ ചിത്രം താലിബാൻ ഏതാനും ദിവസം മുൻപു പുറത്തുവിട്ടതിൽ ചില സന്ദേശങ്ങൾ ഒളിച്ചിരിപ്പുണ്ടായിരുന്നു. അഫ്ഗാൻ കര, വ്യോമ സേനകളുടെ പക്കൽ അത്യാധുനിക ആയുധ സന്നാഹമുണ്ടായിട്ടും പലയിടങ്ങളിലും അവർ ചെറുത്തുനിൽപിനുള്ള ശ്രമം പോലും നടത്താതെ ആയുധങ്ങൾ അടിയറവു വയ്ക്കുകയോ ഉപേക്ഷിച്ചു നാട് വിട്ട് ഓടുകയായിരുന്നു.
ഈയൊരു സാഹചര്യത്തിലെ ഇന്ത്യൻ നിലപാട് തന്നെയാണ് ഏവരും ഉറ്റ് നോക്കുന്നത്. അപ്പോഴാണ് അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും തിരിച്ചെത്തിക്കാന്‍ പ്രത്യേക വ്യോമസേന വിമാനം കാബൂളിലെത്തി വട്ടമിട്ട് പറന്നത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തിങ്കളാഴ്ച വൈകീട്ടോടെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം ഇന്ത്യാക്കാർ കാബൂളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യന്‍ സംഘത്തിന് വ്യോമസേനയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഇന്നുരാത്രിയോടെ ഇന്ത്യന്‍ സംഘവുമായുള്ള വ്യോമസേനാ വിമാനം ഡല്‍ഹിയിലേത്തിയേക്കും.
അഫ്ഗാനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരേയും മടക്കിക്കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന മുറയ്ക്ക് ഒഴിപ്പിക്കല്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയുടെ ഭാവി പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്നു വൈകീട്ട് ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും.
താലിബാന്‍ ഭരണം കൈയടക്കിയതോടെ മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടി ജനങ്ങള്‍ ഇരച്ചെത്തിയതോടെ കാബൂള്‍ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനുള്ള വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കാബൂള്‍ വ്യോമപാതയും അടച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേന വിമാനം താജിക്കിസ്താനിലാണ് ഇറങ്ങിയത്. കാബൂള്‍ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രണ വിധേയമായ ശേഷമാണ് ഇന്ത്യന്‍ വിമാനം ഇവിടേക്കെത്തിയത്.
ഇതിനു ശേഷം കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാനിൽ മുന്നേറും മുൻപേ തന്നെ അവിടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയുടെ നാല് കോൺസുലേറ്റുകളും അടച്ചിരുന്നു. കാബൂളിലെ ഇന്ത്യൻ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥരും ഐടിബിപി സൈനികരും അടക്കം ഇരുന്നൂറോളം പേർ ഉണ്ടെന്നാണ് കണക്ക്.
ഇവരെ തിരികെ കൊണ്ടു വരാനായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യാത്രവിമാനങ്ങൾ ഇന്ന് വൈകിട്ടോടെ കാബൂളിലെത്തിയത്. അതിൽ ഒരു യാത്രാവിമാനം അൽപസമയം മുൻപ് ദില്ലിയിൽ തിരിച്ചെത്തി. ഇന്ത്യൻ എംബസിയിലുള്ള ബാക്കി ഉദ്യോഗസ്ഥരുമായി അടുത്ത വിമാനത്തെ ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം വരേയും കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകൾ രാജ്യം വിടാനായി തിക്കിതിരക്കുകയായിരുന്നു.
ഇവരെ പിന്നീട് അമേരിക്കൻ സൈന്യം ഒഴിപ്പിച്ചു. ഇതോടെ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ സൈനിക വിമാനങ്ങൾ തങ്ങളുടെ എംബസി ഉദ്യോഗസ്ഥർ അടക്കമുള്ളവരെ തിരികെ കൊണ്ടു വരാനായി കാബൂളിൽ ഇറങ്ങി. വിമാനങ്ങളിൽ തൂങ്ങിപിടിച്ചും മറ്റു കാബൂളിൽ നിന്നും രക്ഷപ്പെടാനുള്ള ആളുകളുടെ ശ്രമത്തിനിടെ ഏഴ് പേർ മരിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. പിന്നീട് വിമാനത്താവളം യുഎസ് സൈന്യം ഏറ്റെടുക്കുകയായിരുന്നു.
നിലവിൽ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ 'പരിഷ്‌കാരങ്ങള്‍' നടപ്പാക്കി തുടങ്ങി എന്ന് വേണം പറയാൻ. ജൂലൈ പകുതിയോടെ താലിബാന്‍ പിടിച്ചെടുത്ത പ്രവിശ്യകളില്‍ സ്ത്രീകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് തുടങ്ങിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ പ്രധാന ബാങ്കായ അസീസി ബാങ്കിലെ ഒമ്പത് വനിതാ തൊഴിലാളികളോട് ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. മൂന്ന് വനിതാ ബാങ്ക് മാനേജര്‍മാരോടടക്കമാണ് ജോലി ഉപേക്ഷിക്കാന്‍ താലിബാന്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ പരിമിതമായ അളവിലെങ്കിലും സ്വാതന്ത്ര്യം അനുഭവിച്ച തലമുറയാണ് അഫ്ഗാനിസ്ഥാനിലുളളത്. ജനസംഖ്യയുടെ 70 ശതമാനവും 30 വയസ്സിൽ താഴെയുള്ളവരാണ്. ടെലിവിഷനും സോഷ്യൽ മീഡിയയും പാട്ടും സിനിമയും കണ്ടു വളർന്നവരാണവർ; പൗരാവകാശങ്ങളെക്കുറിച്ച് ധാരണയുള്ളവർ. അതുകൊണ്ടുതന്നെ താലിബാന് ഏറെ പണിപ്പെടേണ്ടിവരും ഇവരെ മെരുക്കിയെടുക്കാൻ. ചെറിയ പ്രതിരോധം പോലും വലിയ സംഘർഷങ്ങൾക്കു വഴിമരുന്നിടും. ഇതാണ് കാബൂളിൽ നിറയുന്ന ഭയം.
താലിബാൻ എന്നത് പലരും കരുതും പോലെ അഫ്ഗാൻ ജനതയുടെ ആത്മാവിഷ്കാരമല്ല. പാക്കിസ്ഥാനടക്കം ഒട്ടനവധി രാജ്യങ്ങളിൽ നിന്നുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മേളനവേദി കൂടിയാണ് ഇന്ന് അഫ്ഗാനിസ്ഥാനിൽ കാണുന്ന താലിബാൻ. അതുകൊണ്ട് തന്നെ സമാധാനം എന്നത് അഫ്ഗാൻ ജനതയ്ക്ക് മാത്രമായി സ്വന്തം ഇച്ഛാശക്തി കൊണ്ട് തുന്നിയെടുക്കാവുന്ന ഒന്നല്ല.
രണ്ട് പതിറ്റാണ്ടിനിടയിൽ അഫ്ഗാനിസ്ഥാൻ മാറിയിട്ടുണ്ട്. പരിമിതമായ അളവിലാണെങ്കിലും ജനാധിപത്യം തുറന്നിടുന്ന സാധ്യതകളാണ് ഈ മാറ്റത്തിന്റെ കാതൽ.
https://www.facebook.com/Malayalivartha

























