ജനിച്ച മണ്ണിലെ അഭയാർത്ഥികൾ... ജിഹാദിക്ക് രസിക്കാന്‍ വേട്ടയാടപ്പെടുന്ന പെൺ ഉടലുകൾ... അഫ്ഗാന്‍ ജനതയുടെ കണ്ണുകളിൽ നിറയുന്ന അസ്വാതന്ത്ര്യത്തിന്റെ ഭീതി:- അഫ്‌ഗാന്റെ ഭാവിയെന്ത്...?

ജനിച്ചു വളര്‍ന്ന മണ്ണില്‍ അഭയാര്‍ഥികളാവേണ്ട അവസ്ഥയിലാണ് വലിയൊരു വിഭാഗം അഫ്ഗാനിസ്ഥാന്‍ പൗരന്‍മാരും. താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ നാടും വീടും സമ്പാദ്യവും വഴിയിലുപേക്ഷിച്ച് തെരുവിലേക്കിറങ്ങിയവര്‍ ലക്ഷങ്ങള്‍ വരും. അതിലേറെയും സ്ത്രീകളും കുട്ടികളും. നഗരങ്ങളൊന്നൊന്നായി താലിബാന്‍ കീഴടക്കുമ്പോഴും അവരുടെ അവസാന പ്രതീക്ഷ തലസ്ഥാനമായ കാബൂള്‍ ആയിരുന്നു. സുരക്ഷയും സമാധാനവും ഭരണകൂടം ഉറപ്പുനല്‍കിയതുമാണ്. പക്ഷേ... ഭരണാധികാരി ശത്രുക്കളുമായി സന്ധിചെയ്തു. ഇനി അഫ്ഗാന്‍ ജനതയുടെ ഭാവിയെന്താവും.
താലിബാന്‍ ഭരണത്തെ അഫ്ഗാന്‍ ജനത എത്രത്തോളും ഭയക്കുന്നു എന്നതിന്റെ നേര്‍ചിത്രമായിരുന്നു കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ രാജ്യം വിടാനുള്ള പൗരന്‍മാരുടെ തിരക്ക്. പല രാജ്യങ്ങളും ഇപ്പോള്‍ തന്നെ നയതന്ത്ര പ്രതിനിധികളെയും പൗരന്മാരെയും നാട്ടിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. യുഎസ് സൈനിക വിമാനത്തിന് പിന്നാലെ ഓടുന്ന അഫ്ഗാന്‍ പൗരന്മാരുടെ വീഡിയോ പുറത്തുവന്നിരുന്നു. പലരും ഈ വിമാനത്തില്‍ ചാടിപ്പിടിക്കുന്നുമുണ്ട്. ഏഴ് പേരാണ് ഇതിനിടയിൽ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
കാബൂള്‍ വിമാനത്താവളത്തിന് സുരക്ഷയൊരുക്കാന്‍ ആയിരം ട്രൂപ്പുകളെ കൂടി അമേരിക്ക അയക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം അടക്കമുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ താലിബാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷെ തകര്‍ന്നുപോയേക്കാവുന്ന സ്വപ്നങ്ങളാണ് സ്ത്രീകളും പെണ്‍കുട്ടികളും പങ്കുവയ്ക്കുന്നത്. വിദ്യാഭ്യാസ, സാംസ്ക്കാരിക മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം കൈവിട്ടുപോകുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. പ്രതികരാര നടപടികളുണ്ടാകില്ല എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ തികയും മുന്‍പ് അഫ്ഗാന്‍ സര്‍ക്കാരിനെ പിന്തുണച്ചിരുന്നവരെ വേട്ടയാടാന്‍ തുടങ്ങി താലിബാന്‍. സര്‍ക്കാര്‍ അനുകൂലികള്‍ ഏറെയുണ്ടായിരുന്ന മസാരെ ഷെരീഫിലും ജലാലാബാദിലും വീടുകള്‍ കയറിയിറങ്ങി പരിശോധന തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആരോടും പ്രതികാര നടപടി സ്വീകരിക്കില്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വാതന്ത്ര്യവും അവകാശവും ഉറപ്പാക്കും, കോടതി വിധികളിലൂടെ മാത്രം ശിക്ഷ തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം കഴിഞ്ഞ ദിവസം താലിബാന്‍ വക്താവ് നടത്തിയിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് അധികം ആയുസ്സിലെന്ന് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. 12 വയസിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം പാടില്ല, സ്ത്രീകള്‍ ജോലിക്ക് പോകരുത്. സിനിമ, സംഗീതം, നൃത്തം തുടങ്ങിയ കലാരൂങ്ങളെല്ലാം നിഷിധം. തലിബാന്‍ കള്‍ച്ചറല്‍ കമ്മിഷന്‍ അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളെയും 45 ല്‍താഴെ പ്രായമുള്ള വിധവകളെയും തലിബാന്‍ പോരാളികള്‍ക്ക് സമ്മാനമായി വിവാഹം കഴിച്ച് നല്‍കണമെന്ന് ആവശ്യപ്പെടുന്നു.
പല യൂണിവേഴ്‌സിറ്റികളും കോളേജുകളും വരെ താലിബാനെ പേടിച്ച് അടച്ച് കഴിഞ്ഞു. സ്ത്രീകള്‍ക്ക് ഇനിയുള്ള കാലം വിദ്യാഭ്യാസം ലഭിക്കുമോ എന്നത് അടക്കമുള്ള ചോദ്യങ്ങളും ബാക്കിയാണ്. പുരുഷന്‍മാര്‍ക്ക് താടിവടിയ്ക്കാന്‍ അനുവാദമില്ല. പരമ്പരാഗത വസ്ത്രധാരണം നിര്‍ബന്ധം. ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളുള്ള വസ്ത്രങ്ങള്‍ക്കും വിലക്കുണ്ട്. താലിബാന്‍ ഭരണത്തില്‍ പ്രാണഭയത്തില്‍ കഴിയുന്ന പുരുഷന്‍മാരുടെ എണ്ണവും കുറവല്ല.
12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുവാന്‍ തട്ടിക്കൊണ്ടു പോയുള്ള നിര്‍ബന്ധിത വിവാഹം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇരുപത് വര്‍ഷത്തെ പാശ്ചാത്യ സാന്നിദ്ധ്യം ഇല്ലാതായതോടെ അഫ്ഗാനിലെ പെണ്‍കുട്ടികളും സ്ത്രീകളും തികച്ചും അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്. ഓരോയിടങ്ങളിലേയും പള്ളികളിലെ ഇമാമുമാരോട് അതാതിടങ്ങളിലെ 12 നും 45 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പേരുവിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഭീകരര്‍. യുദ്ധത്തടവുകാരായിട്ടാണ് ഇപ്പോള്‍ അവര്‍ ഒരു ജനതയെ കാണുന്നത്. അക്കൂട്ടത്തില്‍ പെടുന്ന സ്ത്രീകള്‍ വിജയിക്ക് അവകാശമുള്ള സ്വത്താണെന്ന അവകാശവാദമാണ് താലിബാന്‍ ഉയര്‍ത്തുന്നത്.
കാബൂള്‍ പിടിച്ചടക്കാനുള്ള യാത്രയ്ക്കിടെ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ജയിലായ പുള്‍ ഇ ചര്‍ക്കി ജയിലിലെ തടവുകാരെ മുഴുവന്‍ മോചിപ്പിച്ചിരുന്നു. ബാഗ്രാം എയര്‍ബേസില്‍ അമേരിക്ക തടവുകാരാക്കിയ, ഐ.എസ്. ഭീകരവാദികളടക്കമുള്ളവരെയും തുറന്നുവിട്ടു. താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ എങ്ങനെ എന്നതിന്റെ സൂചനകളാണ് ഇതെല്ലാം. കടുത്ത ശരിയത്ത് നിയമങ്ങളായിരുന്നു ഒന്നാം താലിബാന്റെ കാലത്ത് നടപ്പിലാക്കിയിരുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സ്ത്രീകള്‍ക്ക് തൊഴിലെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും നിഷേധിച്ച മതമൗലികവാദികള്‍ സ്ത്രീകളെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമണിയാന്‍ നിർബന്ധിച്ചിരുന്നു. പൊതുയിടങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുക, പെണ്‍കുട്ടികളേയും സ്ത്രീകളേയും ബലാത്സംഗം ചെയ്യുക തുടങ്ങിയ പ്രാകൃത നടപടികളും അന്ന് ധാരാളമായി അരങ്ങേറിയിരുന്നു. എന്നാല്‍, കഴിഞ്ഞ 20 വര്‍ഷങ്ങളായി സ്ഥിതി ഏറെക്കുറേ മാറിയിരുന്നു.
പുറമേ സൗമനസ്യം കാണിക്കുമ്പോഴും ഒന്നാം താലിബനെക്കാള്‍ ക്രൂരതയില്‍ ഒട്ടും പിന്നിലല്ല രണ്ടാം താലിബനെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങള്‍ പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിലാണ് താലിബാന്‍ അധികാരം പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ 1,20,000 മനുഷ്യരാണ് ആഭ്യന്തര യുദ്ധത്തില്‍ ജീവൻ വെടിഞ്ഞത് .
അഴിമതിക്കാരായ രാഷ്ട്രീയ നേതൃത്വത്തിനും അധിക്കാരക്കൊതി മൂത്ത ഭീകരവാദികള്‍ക്കുമിടയില്‍ ജീവിക്കാനുള്ള അവകാശം പോലും നഷ്ടമാകുന്ന ജനതയുടെ ഇനിയുള്ള ഭാവി എന്താകും? ഇത്രയും കാലം കാണാമറയത്തിരുന്ന താലിബാന്റെ ആസ്തി 160 കോടി ഡോളറാണ്. എവിടെ നിന്നാണ് ഈ വരുമാനം. ആരാണ് താലിബാന് പിന്തുണനല്‍കുന്നത്. എന്താണ് അവരുടെ ലക്ഷ്യം... ഇതൊക്കെ രാജ്യാന്തര സമൂഹം ഉത്തരം കണ്ടത്തേണ്ട ചോദ്യങ്ങളാണ്.
https://www.facebook.com/Malayalivartha


























