അഫ്ഗാൻ തടവിലുള്ള അയ്യായിരത്തോളം പേരെ മോചിപ്പിച്ച് താലിബാന്‍; ഭൂരിഭാഗവും ഐഎസിസ്, അല്‍ഖ്വയിദ ഭീകരർ! സംഘത്തിൽ നിമിഷ ഫാത്തിമ ഉൾപ്പെടെ എട്ടോളം മലയാളികളുമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്: രാജ്യത്തെ അതിര്‍ത്തികളിലും തുറമുഖങ്ങളിലും കനത്ത ജാഗ്രത

അഫ്ഗാനിസ്ഥാന്‍ തടവിലുള്ള അയ്യായിരത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിഭാഗവും ഐഎസിസ്, അല്‍ഖ്വയിദ ഭീകരരാണ്. ഐസിസില്‍ ചേരാനായി രാജ്യം വിട്ട നിമിഷ ഫാത്തിമ ഉള്‍പ്പടെയുള്ള എട്ട് മലയാളികളും സംഘത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് മോചിപ്പിച്ചതെന്നാണ് സൂചന.21 പേരാണ് ഇന്ത്യയില്‍ നിന്ന് ഭീകര സംഘടനയില്‍ ചേരാന്‍ പോയത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്ന് ഇന്റലിജന്‍സ് സംശയിക്കുന്നുണ്ട്. അതിനാല്‍ അതിര്‍ത്തികളിലും തുറമുഖങ്ങളിലും കനത്ത ജാഗ്രതയായിരിക്കും.
തടവിലുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ അഫ്ഗാനിസ്ഥാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഇവരെ തിരിച്ചുകൊണ്ടുവരേണ്ടെന്ന നിലപാടായിരുന്നു മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇപ്പോഴിതാ, മോചന വാര്‍ത്തകളില്‍ പ്രതികരണവുമായി നിമിഷ ഫാത്തിമയുട അമ്മ ബിന്ദു . നിമിഷ ഫാത്തിമയുടെ മോചനത്തില്‍ സന്തോഷമുണ്ടെന്ന് ബിന്ദു പറഞ്ഞു. അഫ്ഗാനില്‍ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാന്‍ മോചിപ്പിച്ചതായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ബിന്ദു പ്രതികരണവുമായി രംഗത്തെത്തിയത്.
'അഫ്ഗാനിസ്താനില്‍ നിന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി പറയുന്നുവെന്നും ബിന്ദു പറഞ്ഞു. തടവറയില്‍ കഴിയുന്ന ഐഎസ്, അല്‍ക്വയ്ദ ഭീകരര്‍ അടക്കമുള്ള തടവുകാരെ താലിബാന്‍ മോചിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ഐഎസില്‍ ചേരാന്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം നാടുവിട്ട മലയാളികളായ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയില്‍ മോചിതരായവരുടെ കൂടെയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.
രണ്ടാം ഘട്ടത്തിലാണ് നിമിഷ ഫാത്തിമയെയും കൂട്ടരേയും താലിബാന്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താക്കന്മാര്‍ മരിച്ച ശേഷം യു.എസ് സൈന്യത്തിന് മുന്‍പ് കീഴടങ്ങിയ ഇവര്‍ അഫ്ഗാനിലെ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവര്‍ നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആരോഗ്യപ്രവര്‍ത്തകരെ താലിബാന് ആവശ്യമുണ്ട്. ആയതിനാല്‍ ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തനത്തിനായി നിയോഗിക്കുമെന്നാണ് വിവരം.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ അടിയന്തിരമായി ഒഴിപ്പിച്ചു തുടങ്ങി. കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ച് കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു.
ആദ്യഘട്ടത്തിലാണ് 120 പേരെ ഒഴിപ്പിച്ചത്. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഉടന്‍ തന്നെ നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസിയിലെ ഒഴിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
കാബൂള്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വ്യോമസേനാ വിമാനങ്ങളിലാണ് ഇവരെ കൊണ്ടുവരുന്നത്. താലിബാന്‍ പിടിച്ചെടുത്ത നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യ വിമാനം തിങ്കളാഴ്ച കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കാബൂള്‍ വിമാനത്താവളം തുറന്ന് നല്‍കി.
അഫ്ഗാനിസ്ഥാനിലെ അടിയന്തര ഒഴിപ്പിക്കലിന് അമേരിക്കയുടെ സഹായം ഇന്ത്യ തേടിയിരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക സെല്‍ തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























