കാബൂളില്‍ അഭയം പ്രാപിച്ച സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാകുന്നു; താലിബാന്‍ തീവ്രവാദികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കിയതായി സൂചന, പെണ്‍കുട്ടികളെയും വനിതകളെയും അവരുടെ കുടുംബാംഗങ്ങള്‍ തേടിനടക്കുന്നത് കാബൂളിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുളള കാഴ്‌ചയാണെണ് ദൃസാക്ഷികൾ

അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളില്‍ നിന്ന് തലസ്ഥാനമായ കാബൂളില്‍ അഭയം പ്രാപിച്ച സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാകുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെട്ട് ഡല്‍ഹിയിലെത്തിയ അഫ്ഗാന്‍ പൗരന്മാരാണ് ഇത് വെളിപ്പെടുത്തിയത്. ഗ്രാമങ്ങളില്‍ അഫ്ഗാന്‍ സേനയും താലിബാന്‍ തീവ്രവാദികളും തമ്മില്‍ പോരാട്ടം നടന്നപ്പോള്‍ തന്നെ രക്ഷതേടി കാബൂളിലെ ഷഹര്‍-ഇ-നവ് പാര്‍ക്കില്‍ അഭയം തേടിയവരില്‍ നിന്നാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായിരിക്കുന്നത്.
ഇവരെ താലിബാന്‍ തീവ്രവാദികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യതലസ്ഥാനം സുരക്ഷിതമെന്ന് കരുതി പതിനായിരക്കണക്കിന് ജനങ്ങളാണ് കാബൂളിലെ ഷഹര്‍-ഇ-നവ് പാര്‍ക്കില്‍ അഭയം തേടി തമ്പടിച്ചത്. കാണാതായ പെണ്‍കുട്ടികളെയും വനിതകളെയും അവരുടെ കുടുംബാംഗങ്ങള്‍ തേടിനടക്കുന്നത് കാബൂളിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുളള കാഴ്‌ചയാണെന്നും ഡല്‍ഹിയിലെത്തിയവര്‍ വ്യക്തമാക്കുന്നു.
കൂടാതെ ബോംബ് സ്ഫോടനവും വെടിവയ്‌പ്പും അഫ്ഗാന്‍ ജനങ്ങള്‍ക്ക് പരിചിതമാണെങ്കിലും ഇത്തരത്തില്‍ രാജ്യത്ത് നിന്നും കൂട്ട പലായനം നടത്തേണ്ടിവരുമെന്ന് കരുതിയില്ലെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാര്‍ പറയുകയുണ്ടായി.
'അഫ്ഗാനിസ്ഥാനികള്‍ യുവജനങ്ങളുടെ ജീവന്‍ എപ്പോഴും അപകടത്തിലാണ്. പ്രത്യേകിച്ച് യുവതികള്‍. താലിബാന്‍ തീവ്രവാദികള്‍ വീടുകളില്‍ കടന്നുകയറി പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായുളള പതിവാണ്. സര്‍ക്കാര്‍ ഇക്കാര്യമറിഞ്ഞിട്ടും നിശബ്ദത പാലിക്കുന്നു.' എന്നും ഒരു അഫ്ഗാന്‍ പൗരന്‍ പറഞ്ഞു.
അതേസമയം താലിബാന്‍ ഓരോ പ്രവിശ്യകളായി കീഴടക്കിയപ്പോഴും പ്രസിഡന്റായിരുന്ന അഷ്റഫ് ഘനി ചെറുവിരല്‍ അനക്കിയില്ലെന്നും ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാലിപ്പോള്‍ കാര്യങ്ങളെല്ലാം തകിടംമറിഞ്ഞെന്നും അഫ്ഗാന്‍ പൗരന്മാര്‍ വിഷമത്തോടെ പറയുന്നു.
https://www.facebook.com/Malayalivartha


























