വിദ്യാഭ്യാസം നേടുന്നതിനുള്ള സ്ത്രീകളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ് ; സ്ത്രീകൾ വിദ്യാഭ്യാസം തേടുന്നത് തടയുന്നതിന് മതവുമായി യാതൊരു ബന്ധവുമില്ല; തുറന്നടിച്ച് പാകിസ്താൻ പ്രധാനമന്ത്രി

തോളിൽ കൈയിട്ട് അവസാനം വമ്പൻ പണി.... താലിബാനെ പഞ്ഞിക്കിട്ട് പാകിസ്ഥാൻ.... ഇതെന്തൊരു കൂത്തെന്ന് അമ്പരന്ന് ലോകം.... വിദ്യഭ്യാസം നേടുന്നതിനുള്ള സ്ത്രീകളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് പാകിസ്താൻ പ്രധാനമന്ത്രി പ്രസ്താവന നടത്തിയതാണ് താലിബാന് വമ്പൻ തിരിച്ചടി നൽകിയത്. സ്ത്രീകൾ വിദ്യാഭ്യാസം തേടുന്നത് തടയുന്നതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇമ്രാൻ ഖാൻ തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. സ്ത്രീകളെ പഠനം പുനരാരംഭിക്കാൻ
താലിബാൻ അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് പ്രതീക്ഷയും ഇമ്രാൻഖാൻ പങ്കുവെച്ചിരിക്കുന്നു. അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാറിനെ അംഗീകരിക്കുന്ന കാര്യത്തിൽ അയൽ രാജ്യങ്ങളുമായി ചർച്ച ചെയ്തതിന് ശേഷമേ തീരുമാനിക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയം താലിബാൻ സർക്കാർ അധികാരത്തിലേറിയതിന് ശേഷം പ്രഖ്യാപിച്ചിരുന്നു. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനിയാണ് നയം അവതരിപ്പിച്ചത്. നയത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങളും തീരുമാനങ്ങളും പറഞ്ഞിട്ടുണ്ട്. പെൺകുട്ടികൾക്ക് ശിരോവസ്ത്രം നിർബന്ധമാക്കിയിരുന്നു.
മാത്രമല്ല ആൺകുട്ടികളോട് പഠനം തുടരാൻ ആവശ്യപ്പെട്ട താലിബാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ വലിയ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.സ്ത്രീകൾക്ക് തുല്യതയും പരിരക്ഷയും ഉറപ്പ് വരുത്തുമെന്ന് പറഞ്ഞായിരുന്നു താലിബാൻ അധികാരത്തിലേറിയത്. എന്നാൽ താലിബാന്റെ ഭാഗത്ത് നിന്നും അതിന് വിരുദ്ധമായ നടപടികളാണ് ഉണ്ടാവുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
അതേസമയം കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തിയത്. പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്നു വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.
നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാൻ അനുവദിച്ചില്ലെന്നാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ . സംഭവത്തിൽ പ്രതിഷേധിച്ചു മന്ത്രാലയത്തിനു സമീപം പ്രതിഷേധ പ്രകടനം നടത്താനാണു വനിത ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത് . 20 വർഷത്തിനു ശേഷം താലബാൻ വീണ്ടും അധികാരത്തിലെത്തുമ്പോൾ സ്ത്രീകൾക്ക് ആശ്വസിക്കാൻ എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു .
എന്നാൽ മുന്നോട്ട് പോകുന്തോറും താലിബാന് യാതൊരു മാറ്റവും ഇല്ല എന്ന് തെളിയിക്കുകയാണ് പുതിയ മനോഭാവവും വെളിപ്പെടുത്തലുകളും . താലിബാനു കീഴിൽ ദുർഘടമായ ഭാവിയാകും സ്ത്രീകൾക്ക് ഉണ്ടാവുകയെന്നാണു വിദഗ്ധരും ചൂണ്ടിക്കാട്ടിയത് അക്ഷരാർത്ഥത്തിിൽ സത്യം ആവുകയാണ് .
https://www.facebook.com/Malayalivartha






















