താലിബാനെ ചെറുക്കാൻ മോദി ഏഴ് അയലത്ത് അടുപ്പിക്കില്ല! ബ്രോക്കറായി നിന്ന് പാക്കിസ്ഥാൻ

അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാന്‍ ഭരണകൂടം ആഗോള അംഗീകാരം തേടി ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ അഫ്ഗാനുമായി വ്യാപാര, നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിച്ച ഘട്ടത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യവുമായി താലിബാന്‍ മുന്നോട്ടുവന്നിരിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അമേരിക്കയിലേക്കു പോയത് അഫ്ഗാനിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി പാക്കിസ്ഥാനിനു മുകളിലൂടെയാണെന്നിരിക്കെയാണ് ലോകരാജ്യങ്ങള്‍ തങ്ങളെ അംഗീകരിക്കണമെന്ന് അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയില്‍ എല്ലാ രാജ്യങ്ങളുടെയും പൊതുവേദിയായ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യാനുള്ള ആവശ്യവുമായി താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുട്ടാഖിയാണ് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് കത്ത് നല്‍കിയത്.
വിഷയത്തില്‍ ഐക്യരാഷ്ട്രസഭ അനുകൂലിച്ചോ പ്രതികൂലിച്ചോ മറുപടി നല്‍കിയിട്ടില്ല. ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്താന്റെ പുതിയ യു.എന്‍. അംബാസഡറായി താലിബാന്‍ നിയമിച്ചിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും സ്വാതന്ത്ര്യവും നിഷേധിക്കുന്ന രാജ്യത്തെ അംഗീകരിക്കരുതെന്ന കടുത്ത നിലപാടാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഒന്നടങ്കം മുന്നോട്ടുവയ്ക്കുന്നത്.
യു.എന്നിലെ ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുമതി തേടിയുള്ള താലിബാന്റെ അഭ്യര്‍ഥന അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒന്‍പതംഗ സമിതിയാണ് പരിഗണിക്കേണ്ടത്. അതേസമയം നിലവിലെ ജനറല്‍ അംസംബ്ലി സമ്മേളനം അവസാനിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കു മുന്‍പ് കമ്മിറ്റി യോഗം ചേരാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. അമേരിക്ക, ഇന്ത്യ, ബ്രിട്ടണ്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കരുതെന്ന ആവശ്യപ്പെടുമ്പോള്‍ പാക്കിസ്ഥാനും ചൈനയും താലിബാന്‍ ഭരണകൂടത്തെ ഐക്യരാഷ്ട്രസഭ അംഗമായി ഉള്‍പ്പെടുത്തമെന്ന കടുത്ത നിലപാടിലാണ്. താലിബാന് അനുകൂലമായി ഒരു നിര മുസ്ലീം രാഷ്ട്രങ്ങളുടെ പിന്തുണ തേടാനാണ് പാക്കിസ്ഥാന്റെ ശ്രമം.
ഇതിനൊപ്പം കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ പൊതു കൂട്ടായ്മയിലും അഫ്ഗാനിലെ താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് പാകിസ്താന്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിലും സാര്‍ക്കിലും ഉള്‍പ്പെടെ എല്ലാ ആഗോള സമിതികളിലും അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന്റെ മധ്യസ്ഥത പാക്കിസ്ഥാന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ ആവശ്യം സാര്‍ക് കൂട്ടായ്മ തള്ളിയതിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയില്‍ കടന്നുകൂടാനുള്ള താബിബാന്റെ നീക്കം.
യു.എന്‍. പൊതുസഭാ സമ്മേളനത്തിന് അനുബന്ധമായാണ് സാര്‍ക് മന്ത്രിതലസമ്മേളനം കൂടാനിരുന്നത്. ഇതോടെ ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങള്‍ അംഗങ്ങളായ സാര്‍ക്കിന്റെ വിദേശമന്ത്രിമാരുടെ സമ്മേളനവും മാറ്റിവെച്ചിരിക്കുകയാണ്. ഇന്ത്യ, ബംഗ്‌ളാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവയാണ് സാര്‍ക് അംഗരാജ്യങ്ങള്‍. ഇതില്‍ താലിബാനെ പരസ്യമായി പിന്‍തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ മാത്രമാണ്.
താലിബാന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പാകിസ്താന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു മറ്റ് അംഗരാജ്യങ്ങളുടെയെല്ലാം നിലപാട്.
ആഗോളവേദികളില്‍ ഇടനിലക്കാരായി നിന്നുകൊണ്ട് താലിബാന്റെ പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്റെ നീക്കം തുറന്നുകാട്ടപ്പെടുകയും ചെയ്തു.താലിബാനെ ഇന്ത്യ ഉള്‍പ്പെടെ അന്‍പതിലേറെ രാജ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. മാത്രവുമല്ല താലിബാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഈ രാജ്യങ്ങള്‍ പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുകയാണ്. അഫ്ഗാന്‍ ഭരണകൂടത്തിലെ പല മന്ത്രിമാരും യു.എന്‍ കരിമ്പട്ടികയില്‍ ഉള്ളവര്‍ ആയതിനാല്‍ ലോകരാജ്യങ്ങള്‍ പലതും ഇതേ സമീപനമാണ് പിന്‍തുടരുന്നത്.
ആമിര്‍ ഖാന്‍ മുത്താഖിയാണ് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി. മുത്താഖിയെ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്നതിന് മുമ്പ് ലോകരാജ്യങ്ങള്‍ ഗൗരവതരമായ ആലോചന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്.സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല എന്നകാര്യവും മോദി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് സാര്‍ക്ക് സമ്മേളനത്തില്‍ താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഇന്ത്യ തള്ളിയത്.
സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാന്‍ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നാണ് ഭൂരിഭാഗം അംഗരാജ്യങ്ങളും ആവശ്യപ്പെട്ടത്.
എന്നാല്‍ പാകിസ്താന്‍ ഇതിനോട് യോജിക്കുന്നില്ല.താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യയിലേക്ക് ലഹരിവസ്തുക്കള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യാന്‍ നീക്കം നടക്കുന്നതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ ലഭിച്ചിരിക്കുകയാണ്. ഗുജറാത്ത് തീരപ്രദേശത്തുനിന്നു കഴിഞ്ഞ ദിവസം വന്‍ തോതില്‍ ഹെറോയിന്‍ പിടികൂടിയതു സംശയത്തിനു കൂടുതല്‍ ആധികാരിത നല്‍കുന്നെന്നു സുരക്ഷാ വിഭാഗം പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ ഉല്‍പാദിപ്പിക്കുന്ന ഹെറോയിന്‍ ഇന്ത്യയിലേക്കു കടത്താന്‍ ആസൂത്രിതമായി നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലൂടെ കടല്‍മാര്‍ഗം ഇന്ത്യയില്‍ ലഹരി വസ്തുക്കള്‍ എത്തിക്കാനാണു മാഫിയ ശ്രമിക്കുന്നതെന്നും കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യ താലിബാനെതിരെ നിലപാട് കര്‍ക്കശമാക്കുകയാണ്.
https://www.facebook.com/Malayalivartha

























