ഇപ്പോഴും ഹീറോ നമ്പര്‍ വണ്‍... നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഊഷ്മള വരവേല്പ്; കനത്ത മഴയെ വകവയ്ക്കാതെ നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ മഴയത്ത് ദേശീയ പതാകയും കൈയിലേന്തി നിന്നു; കമലയുമായി കൂടിക്കാഴ്ച നടത്തി

കോവിഡ് ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴും മോദിയുടെ വ്യക്തി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്.
ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യു.എസിലെ വാഷിംഗ്ടണ്‍ ഡിസിയിലെത്തിയ നരേന്ദ്രമോദിക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഊഷ്മള വരവേല്‍പാണ് ലഭിച്ചത്.
യു.എസ് വ്യോമസേനയുടെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തിലെത്തിയ മോദിയുടെ വരവ് കാത്ത് കനത്ത മഴയെ വകവയ്ക്കാതെ നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ ദേശീയ പതാകയും കൈയിലേന്തി പുറത്ത് കാത്തുനിന്നു.
'മോദി മോദി' എന്നുറക്കെ മുദ്രാവാക്യം മുഴക്കിയ ആള്‍ക്കൂട്ടത്തെ കണ്ടയുടന്‍ മോദി കാര്‍ നിറുത്തി അടുത്തു ചെന്നു. എല്ലാവര്‍ക്കും കൈ കൊടുകൊടുത്ത് വിശേഷങ്ങള്‍ ചോദിച്ചു. ചിലര്‍ സെല്‍ഫിയെടുക്കാന്‍ മത്സരിച്ചപ്പോഴും അദ്ദേഹം ക്ഷമയോടെ പോസ് ചെയ്തു.
യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ തരന്‍ജിത് സിംഗ് സന്ധു, ഡിഫന്‍സ് അറ്റാഷെ ബ്രിഗേഡിയര്‍ അനൂപ് സിംഗാള്‍, എയര്‍ കമ്മഡോര്‍ അന്‍ജന്‍ ഭദ്ര, നേവല്‍ അറ്റാഷെ കമ്മഡോര്‍ നിര്‍ഭയ ബാപ്‌ന എന്നിവര്‍ക്കൊപ്പം യു.എസ് സര്‍ക്കാര്‍ പ്രതിനിധികളായ ഡെപ്യൂട്ടി മാനേജ്‌മെന്റ് ആന്റ് റിസോഴ്‌സസ് സ്‌റ്റേറ്റ് സെക്രട്ടറി ടി.എച്ച്. ബ്രിയാന്‍ മക്കിയോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
യു.എസുമായി കൂടുതല്‍ അടുക്കുന്നതിന് മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്നും കോവിഡ്, അഫ്ഗാന്‍ സാഹചര്യങ്ങളില്‍ മോദിയുടെ വരവിന് പ്രാധാന്യമുണ്ടെന്നും അവരില്‍ ചിലര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിവുള്ള ആളാണ് മോദി എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണം ഗംഭീരമായിരുന്നു. പ്രവാസികള്‍ നമ്മുടെ കരുത്താണ്. ലോകമെമ്പാടും ഇന്ത്യന്‍ പ്രവാസികള്‍ വ്യത്യസ്തരാകുന്നത് പ്രശംസനീയമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിനിധി സംഘത്തെയും വഹിച്ച് പ്രത്യേക വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ 1 ബോയിംഗ് ബി 777 വിമാനം ഡല്‍ഹി പാലം ടെക്‌നിക്കല്‍ എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട് യു.എസിലെത്തിയത് 15 മണിക്കൂര്‍ തുടര്‍ച്ചയായി പറന്ന്. ഇതിനു മുമ്പുള്ള യു.എസ് യാത്രയില്‍ മോദിയുടെ വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി ഇന്ധനം നിറച്ച് യാത്ര തുടരുന്നതായിരുന്നു പതിവ്. ബോയിംഗ് ബി777 ന്റെ എയര്‍ഇന്ത്യ 1ന് 15 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതിനാല്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇറക്കല്‍ ഒഴിവായി.
നീണ്ട വിമാനയാത്ര മോദി നന്നായി ഉപയോഗപ്പെടുത്തി. യു.എസിലെ ത്രിദിന പരിപാടിയുടെ തിരക്കിലേക്ക് പറന്നിറങ്ങും മുമ്പ് അത്യാവശ്യ ഫയലുകള്‍ നോക്കി തീര്‍ത്തു. നീണ്ട യാത്രയെന്നാല്‍ രേഖകള്‍ നോക്കാനും ഫയലുകള്‍ പഠിക്കാനുമുള്ള അവസരമാണെന്ന കമന്റോടെ വിമാനത്തിലിരുന്ന് ജോലിചെയ്യുന്നതിന്റെ ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇത് വൈറലായി.
അക്ഷീണനായി സദാ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്ന് ഫോട്ടോ റീ ട്വീറ്റു ചെയ്ത റെയില്‍വെ, ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വിമാനത്തിനുള്ളില്‍ ഫയല്‍ നോക്കുന്ന മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ഫോട്ടോയും ഒപ്പം ചേര്‍ത്ത് ഇന്ത്യയുടെ സപുത്രര്‍ എന്ന അടിക്കുറിപ്പോടെ ബി.ജെ.പി നേതാവ് കപില്‍ ശര്‍മ്മയുടെ ട്വീറ്റും വന്നു.
വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ മേധാവികളുമായുള്ള കൂടിക്കാഴ്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന പരിപാടികള്‍ തുടങ്ങി. ഇന്നലെ ഉച്ചയോടെ യു.എസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തി. മുഖ്യപരിപാടിയായ ക്വാഡ് സമ്മേളനവും യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും ഇന്നു നടക്കും.
"
https://www.facebook.com/Malayalivartha






















