ജിപിഎസ് നോക്ക് പോയി! വഴി തെറ്റി, ട്രക്ക് അഗാധ ഗർത്തത്തിലേക്ക് തൂങ്ങിക്കിടന്നത് മൂന്ന് ദിവസം; അപകടം നടന്നത് വാഹനം പുറകോട്ട് ഇറക്കുന്നതിനിടയിൽ

മലയോര മേഖലകളിലൂടെ വാഹനമോടിക്കാൻ അത്യാവശ്യം നല്ല പരിചയം വേണം. പ്രത്യേകിച്ച് ട്രക്ക് പോലെയുള്ള വലിയ വാഹനങ്ങൾ ഇത്തരം ദുർഘട പാതകളിലൂടെ ഓടിക്കണമെങ്കിൽ അത്രയേറെ ശ്രദ്ധയും വൈദഗ്ധ്യവും വേണം. പോകുന്ന പാതയെക്കുറിച്ച് വ്യക്തമായ അറിവും വേണം. എന്നാൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച് ഡ്രൈവർമാർ അപകടത്തിൽപ്പെടുന്നത് ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല. ജിപിഎസ് ഉപയോഗിച്ച് മാപ്പ് നോക്കി സഞ്ചരിച്ചാൽ ചിലപ്പോഴെങ്കിലും അപകടത്തിൽ ചെന്നു ചാടാനുള്ള സാധ്യത വളരെ കൂടുതലുമാണ്.
മാപ്പ് നോക്കി ദുർഘടമായ മലമ്പാതയിലൂടെ സഞ്ചരിച്ച് അപകടത്തിൽപെട്ട ഒരു ട്രക്ക് അഗാധമായ കൊക്കയിൽ മുൻവശം തൂങ്ങിക്കിടന്നത് മൂന്ന് ദിവസമാണ്. ചൈനയിലെ ചാങ്സി സിറ്റിക്കടുത്ത് ജനുവരി ഒന്നിന് സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.
ലോഡുമായി പോവുകയായിരുന്ന ട്രക്ക് ഡ്രൈവർ മാപ്പ് നോക്കി സഞ്ചരിച്ചാണ് ഏറെ അപകടസാധ്യതയുള്ള മലമ്പാതയിൽ എത്തിയത്. മുന്നോട്ടു പോകുന്തോറും പാത ദുർഘടവും ഇടുങ്ങിയതുമായി വന്നു. ഒരു വശം അഗാധ കൊക്കയായിരുന്നു. മുന്നോട്ടു പോയാൽ അപകടമാണെന്ന് മനസിലാക്കിയ ഡ്രൈവർ വണ്ടി പിറകിലേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാബിൻ ഉൾപ്പെടെ മുൻഭാഗം കൊക്കയിലേക്ക് തൂങ്ങിയത്. മുന്നിലെ ചക്രം കൊക്കയിലേക്ക് വഴുതിയിറങ്ങുകയായിരുന്നു. ഡ്രൈവറും സഹായിയും ശ്രമിച്ചെങ്കിലും ട്രക്ക് പുറത്തെടുക്കാനായില്ല.
തുടർന്ന് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. മൂന്ന് ദിവസത്തെ പ്രയത്നഫലമായാണ് ട്രക്ക് കൊക്കയിൽ വീഴാതെ പുറത്തെടുത്തത്. മൂന്ന് ദിവസം അടച്ചിട്ട പാത ജനുവരി നാലിനാണ് വീണ്ടും തുറന്നത്.
https://www.facebook.com/Malayalivartha
























