മരണം മുൻകൂട്ടി നിശ്ചയിച്ചു… തീയതിയും സമയവും തീരുമാനിക്കുമ്പോൾ ബന്ധുക്കൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്തു... പ്രിയപ്പെട്ടവരും മരണം ചിത്രീകരിക്കാൻ ക്യാമറക്കണ്ണുകളുമായി വന്ന വിവിധ മാദ്ധ്യമങ്ങളും നോക്കി നിൽക്കെ എസ്‌കോബാർ യാത്രയായി... ഗുഡ്‌ബൈ പറയുന്നില്ല ,വൈകാതെ എല്ലാവരേയും കാണാം, ഇപ്പോൾ പോകുന്നു ... എസ്‌കോബാർ അവസാനമായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു

ഒരു കുഞ്ഞിന്റെ ജനനം മുൻകൂട്ടി നിശ്ചയിക്കാൻ പറ്റുമെങ്കിലും മരണം മനുഷ്യന് ഒരിക്കലും മുൻകൂട്ടി നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല... ആത്‌മഹത്യയ്ക്ക് ശ്രമിക്കുന്നവർ പോലും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ധാരാളം അനുഭവങ്ങൾ ചുറ്റുമുണ്ട് .. ജീവൻ എടുക്കുന്നതിനുള്ള അവകാശം നിയമപരമായി ഇല്ല എന്നതുകൊണ്ട് തന്നെ കൊലപാതകം പോലെത്തന്നെ ശിക്ഷാർഹമാണ് ആത്മഹത്യാശ്രമവും
എന്നാൽ കൊളംബിയയിൽ മാരകരോഗം ബാധിക്കാത്തവർക്ക് കൂടി ദയാവധത്തിന് ഇപ്പോൾ അനുമതി നൽകികഴിഞ്ഞു... നിയമനിർമ്മാണത്തിന് ശേഷം ആദ്യമായി ദയാവധം തെരഞ്ഞെടുത്ത ആളാണ് വിക്ടർ എസ്‌കോബാർ.
ശ്വാസകോശ രോഗബാധിതനായിരുന്നു എസ്‌കോബാർ. സ്വന്തമായി ശ്വസിക്കുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ്. പ്രമേഹം, ഹൃദ്രോഗം ഉൾപ്പെടെ ആരോഗ്യ പ്രശ്‌നങ്ങളും എസ്‌കോബാറിനെ അലട്ടിയിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇയാൾ തന്റെ നിയമ പോരാട്ട വിജയത്തെ ആഘോഷിച്ചു. ദയാവധത്തിന് കീഴടങ്ങാൻ സാധിക്കുന്നത് തന്റെ രണ്ട് വർഷത്തെ നിയമ പോരാട്ടത്തിന്റെ വിജയമാണെന്നാണ് എസ്‌കോബാർ പറഞ്ഞത്. തൊട്ടുപിന്നാലെ അഭിഭാഷകർ എസ്‌കോബാറിന്റെ മരണം സ്ഥിരീകരിച്ചു.
എസ്‌കോബാർ പുഞ്ചിരിച്ച് കുടുംബത്തോടൊപ്പം നിൽക്കുന്നതായിരുന്നു അദ്ദേഹം ജീവിച്ചിരുന്ന അവസാന നിമിഷത്തിന്റെ വീഡിയോ ദൃശ്യത്തിൽ കണ്ടിരുന്നത്. തുടർന്ന് അദ്ദേഹത്തെ മയക്കിയ ശേഷം മരുന്ന് കുത്തിവെച്ച് മരണം ഉറപ്പാക്കി. 1997ലാണ് കൊളംബിയോ ദയാവധം നിയമവിധേയമാക്കിയത്. മാരക രോഗമുള്ളവർക്ക് മാത്രമായിരുന്നു അനുമതി നൽകുക. എന്നാൽ 2021ൽ കോടതി ദയാവധം സ്വീകരിക്കാനുള്ള അനുമതി മാരകമായ രോഗം ബാധിക്കാത്തവർക്കുമായി വിപുലീകരിച്ചു.
‘എന്റെ ശ്വാസകോശം എന്നെ അനുസരിക്കുന്നില്ലെന്ന് എനിക്ക് മനസിലായി’ ഒക്ടോബറിൽ തന്റെ നിയമപോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ എസ്‌കോബാർ പറഞ്ഞതിങ്ങനെയാണ്. ‘എന്റെ കഥ അറിയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം അത് എന്നെപ്പോലുള്ള ജീർണ്ണാവസ്ഥയിലുള്ള രോഗികൾക്ക് വിശ്രമം തേടാനുള്ള ഒരു തുറന്ന വാതിൽ സൃഷ്ടിക്കുന്നു’ എസ്‌കോബാർ പറഞ്ഞു.
2021ൽ ദയാവധത്തിനുള്ള നിബന്ധനകൾ കോടതി ലഘൂകരിച്ചതിന് പിന്നാലെ കഴിഞ്ഞ വർഷം എസ്‌കോബാർ അപേക്ഷ നൽകി. എന്നാൽ ഒക്ടോബറിൽ ഇംബനാക്കോ ക്ലിനിക്കിലെ ഒരു പാനൽ ഈ അപേക്ഷ നിരസിച്ചു. എസ്‌കോബാർ മാരക രോഗമുള്ള ആൾ അല്ലെന്നും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ മറികടക്കാൻ സാധിക്കുമെന്നുമായിരുന്നു പാനൽ നിരീക്ഷിച്ചത്. എന്നാൽ എസ്‌കോബാർ കോടതിയിൽ അപ്പീൽ നൽകി. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് മരിക്കാനുള്ള തീയതി എസ്‌കോബാർ തീരുമാനിച്ചു. ജനുവരി ഏഴിന് വെള്ളിയാഴ്‌ച്ചയാണ് മരിക്കാനുള്ള തീയതിയായി അദ്ദേഹം തെരഞ്ഞെടുത്തത്. വാരാന്ത്യത്തിൽ ബന്ധുക്കൾക്ക് ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്നതിനാണ് വെള്ളിയാഴ്‌ച്ച മരണം തെരഞ്ഞെടുത്തതെന്നാണ് എസ്‌കോബാറിന്റെ അഭിഭാഷകൻ പറഞ്ഞത്. ‘നമ്മൾ ഇനിയും കണ്ടുമുട്ടും, ക്രമേണ നമ്മളെല്ലാം ദൈവത്തിനൊപ്പം ചേരും’ എ്ന്നാണ് എസ്‌കോബാർ അവസാനമായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.
ഇന്ത്യയില്‍ ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധം അനുവദിക്കുന്നതിനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.
അതുകൂടാതെ ഉപാധികൾ സംബന്ധിച്ച മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവോടെ രൂപീകരിക്കുന്ന മെഡിക്കൽ ബോർഡാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. എന്നാൽ ഇന്ത്യയിൽ മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്ന് വെക്കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്
ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുവദിക്കില്ല എന്ന സാഹചര്യത്തില്‍
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ട ഹര്‍ജി പരിഗണച്ചാണ് 2018ൽ സുപ്രീം കോടതി വിധി വന്നത്
.
https://www.facebook.com/Malayalivartha
























