അയാളേയും കൂടെയുള്ള 12 കുരങ്ങൻമാരേയും ഞാൻ കൊല്ലും! ഇത് ശരിക്കുള്ള ഭീഷണിയാണ്: ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 72കാരൻ അറസ്റ്റിൽ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തു. ഇയാൾ ഫോണിലൂടെയാണ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയത്.
തോമസ് വെൽനിക്കി (72)യെന്ന അമേരിക്കൻ പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപ് 2020 തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ പ്രവർത്തിച്ച വ്യക്തിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ട്രംപ് തോൽക്കുകയും താഴെ ഇറങ്ങാൻ തയ്യാറാകാതിരുന്നാൽ ആയുധമുപയോഗിച്ച് അയാളെ താഴെയിറക്കണമെന്ന നിലപാടുകാരനായിരുന്നു ഇദ്ദേഹം. ഒരഭിമുഖത്തിൽ ഇദ്ദേഹം ട്രംപിനെ അക്രമിക്കുമെന്ന് പറഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. ട്രംപിനേയും 12 മറ്റ് രാഷ്ട്രീയ നേതാക്കളേയും വെടിവച്ച് കൊല്ലുമെന്നാണ് വെൽനിക്കി ഭീഷണി മുഴക്കിയത്.
രണ്ട് തവണയാണ് രഹസ്യാന്വേഷണ വകുപ്പിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്. അയാളേയും കൂടെയുള്ള 12 കുരങ്ങൻമാരേയും ഞാൻ കൊല്ലും. ഇത് ശരിക്കുള്ള ഭീഷണിയാണ്. വന്ന് എന്നെ പിടിച്ചോളൂ എന്ന ശബ്ദ സന്ദേശമാണ് വെൽനിക്കി നൽകിയത്. ഒരു സന്ദേശത്തിൽ ട്രംപിനെ ഹിറ്റ്‌ലറോടും ഉപമിച്ചിട്ടുണ്ട്. ഇയാളിൽ നിന്നും 22 കാലിബറുള്ള തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ ആപ് അടുത്ത മാസം പുറത്തിറങ്ങും. ട്രൂത്ത് സോഷ്യൽ എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്.
ട്വിറ്ററിന്റെ അതേ രൂപഭാവങ്ങളുള്ള ആപ്പിൽ റീട്വീറ്റ്, റിപ്ലെ, ഷെയറിങ്, സേവിങ് ഓപ്ഷനുകളുമുണ്ട്. സത്യം പിന്തുടരുക എന്നാണ് ആപ്പിന് ടാഗ്‌ലൈനായി ചേർത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ട്വിറ്ററിൽ നിന്ന് ട്രംപിന് വിലക്കുണ്ടായത്.
"
https://www.facebook.com/Malayalivartha
























