ചൈനയിൽ പുറത്തിറങ്ങാനാകാതെ 50 ലക്ഷം പേർ! ജനങ്ങൾ ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം; ചൈനീസ് നഗരങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ: നിയന്ത്രണങ്ങൾ കടുപിച്ച് അധികൃതർ

ചൈനയിൽ നഗരങ്ങൾ വീണ്ടും അടച്ചു പൂട്ടി. കൊവിഡും ഒമിക്രോണും അടക്കം ക്രമാതീതമായി കൂടിയതിനെത്തുടർന്നാണ് ചൈനയിലെ അൻയാങ് നഗരത്തിൽ അവശ്യ വസ്തുക്കളുടെ വിൽപ്പന ഒഴികെയുള്ള എല്ലാ കാര്യങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ വീടുകളിൽ കഴിയാൻ നിർബന്ധിതരായത് 50 ലക്ഷത്തിലധികം ആളുകളാണ്. അടുത്ത മാസം ശീതകാല ഒളിംപിക്സിന് ആതിഥ്യമരുളാൻ ഇരിക്കെയാണ് രാജ്യത്ത് കൊവിഡ് വ്യാപാനത്തിൽ വീണ്ടും വർധനയുണ്ടായത്.
തലസ്ഥാനമായ ബെയ്ജിങ് നഗരത്തെ ഹൈ റിസ്ക് വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ചില മേഖലകളിൽ ലോക്ഡൗൺ, അതിർത്തികളിലെ നിയന്ത്രണം, ദൈർഘ്യമേറിയ ക്വാറന്റൈൻ കാലാവധി തുടങ്ങിയ നടപടികളിലൂടെ രാജ്യത്തെ കൊവിഡ് നിരക്ക് പൂജ്യത്തിലെത്തിക്കാനായിരുന്നു അധികൃതർ ശ്രമിച്ചത്. ഇതിനിടെയാണ് കൊവിഡ് വകഭേദങ്ങളുടെ നിരക്ക് വീണ്ടും പിടിവിട്ടുയരുന്നത്.
ഇതോടെ പല നഗരങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഒരു കാരണവശാലും വീടുവിട്ടു പുറത്തിറങ്ങുകയോ, വാഹനങ്ങൾ നിരത്തിലിറക്കുകയോ ചെയ്യരുതെന്ന കർശന നിർദേശമാണ് അധികൃതർ ലോക്ഡൗൺ പ്രഖ്യാപിച്ച നഗരങ്ങളിലെ താമസക്കാർക്കു നൽകിയിരിക്കുന്നതെന്നു ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അവശ്യ വസ്തുക്കളുടെ നിർമാണം, വിൽപന എന്നിവ ഒഴികെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി.
ലോക്ഡൗൺ ഏർപ്പെടുത്തിയ അൻയാങ് നഗരത്തിൽ, ശനിയാഴ്ചയ്ക്കു ശേഷം മാത്രം 84 പേർക്കാണ് രോഗം ബാധിച്ചത്. അൻയാങ് നഗരത്തിനു പുറത്തേക്കുള്ള യാത്രയ്ക്ക് നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച യൂഷോ നഗരത്തിലെ 10 ലക്ഷം ആളുകളോട് അധികൃതർ വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. നവംബർ അവസാനം ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ 270 ശതമാനത്തോളം വർധനയാണുണ്ടായത്.
https://www.facebook.com/Malayalivartha























