നിധിശേഖരം മാളത്തിന് മുന്നിൽ കൊണ്ടുവച്ച് തുരപ്പൻ കരടി; നിധി കണ്ടെത്തിയത് ഭക്ഷണം തപ്പി നടക്കവേ: മൂന്നാം നൂറ്റാണ്ടിലെ 209 നാണയങ്ങളാണെന്ന് ഇതെന്ന് ഗവേഷകർ
മനുഷ്യനുണ്ടായ കാലം മുതൽക്കേ ചിലപ്പോൾ നിധിക്ക് വേണ്ടിയുള്ള തെരച്ചിൽ നടന്നിരിക്കാം. ഇപ്പോഴും പലയിടങ്ങളിലും മനുഷ്യർ നിധി തപ്പിയിറങ്ങുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട്. ഇപ്പോഴിത വടക്കൻ സ്പെയിനിൽ പ്രാചീന റോമൻ നാണയങ്ങളുടെ ഒരു അപൂർവവും പ്രാചീനവുമായ നിധി കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ ഈ നിധി കണ്ടെത്തിയിരിക്കുന്നത് നിധി വേട്ടക്കാരോ, പുരാവസ്തു ഗവേഷകരോ സർക്കാർ അധികൃതരോ ഒന്നുമല്ല എന്നതാണ് വാസ്തവം. ബാഡ്ജർ എന്നറിയപ്പെടുന്ന തുരപ്പൻ കരടി വിഭാഗത്തിൽപെടുന്ന ഒരു ജീവിയാണ് അമൂല്യമായ ഈ നിധി കണ്ടെത്തിയത്. സ്‌പെയിനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള പ്രാചീന റോമൻ നാണയങ്ങളുടെ ശേഖരത്തിൽ ഏറ്റവും വലുതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
സ്‌പെയിനിലെ അസ്റ്റൂറിയാസ് എന്ന മേഖലയിലെ ഗ്രാഡോ എന്ന പട്ടണത്തിലാണ് ഏവരേയും അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ഫിലോമിന എന്നു പേരുള്ള ഒരു പ്രളയം കഴിഞ്ഞ വർഷം ഈ മേഖലയിൽ ഉടലെടുത്തിരുന്നു. ഇതേത്തുടർന്ന് കനത്ത മഞ്ഞുവീഴ്ചയും ഇവിടെ സംഭവിച്ചു. പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചതിനാൽ മേഖലയിൽ താമസമാക്കിയ ജീവജാലങ്ങൾക്ക് ഭക്ഷണ ദൗർലഭ്യം കലശലായി ഉണ്ടായി. ഇങ്ങനെ വിശന്നുവലഞ്ഞ തുരപ്പൻ കരടിക്ക് ഭക്ഷണം തേടിയിറങ്ങി. തന്റെ മാളത്തിന് സമീപമുള്ള ഓരോ സ്ഥലങ്ങളിലും തപ്പി നടന്നെങ്കിലും തുരപ്പൻ കരടിക്ക് ഭക്ഷണം മാത്രം ലഭിച്ചില്ല.
അപ്പോഴാണ് മണ്ണിൽ പൊട്ടിയതു പോലെയുള്ള ഒരു ഭാഗം ജീവിയുടെ കണ്ണിൽപ്പെട്ടത്. അവിടെ ചെന്ന് തന്റെ കാലുകൾ പൊത്തിലേക്ക് കയറ്റി ദ്വാരം വലുതാക്കി നോക്കിയ തുരപ്പൻ കരടിക്കു കുറേ നാണയങ്ങൾ കിട്ടി. തുരപ്പൻ കരടി ഇതിൽ കുറച്ചെടുത്ത് തന്റെ മാളത്തിന് സമീപം നിക്ഷേപിച്ച ശേഷം സ്ഥലം വിടുകയും ചെയ്തു. പിന്നീട് യാദൃശ്ചികമായി രണ്ട് പുരാവസ്തു ഗവേഷകർ ആ വഴി വരുകയും നാണയങ്ങൾ അവരുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. ഇതെത്തുടർന്ന് മേഖലയിൽ മുഴുവൻ ഇവർ അരിച്ചു പെറുക്കി. തെരച്ചിൽ നടത്തിയപ്പോഴാണ് കൂടുതൽ നാണയങ്ങൾ ഇവരുടെ ശ്രദ്ധയിൽ വരുന്നത്.
209 നാണയങ്ങൾ ഈ വിധം ഇവർക്ക് ഇവിടെ നിന്നു ലഭിച്ചു. മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലുമായി നിർമിച്ച നാണയങ്ങളാണ് ഇവയെന്നാണു ഗവേഷകർ പറയുന്നത്. ഇന്നത്തെ തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഈസ്താംബുൾ നഗരം, ഗ്രീസിലെ തെസ്സലോനിക്കി തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവയാണത്രേ ഈ നാണയങ്ങൾ. ഗ്രാഡോയിൽ നിന്നു നേരത്തെയും ഇത്തരം നാണയങ്ങൾ കണ്ടെത്തിയിരുന്നു. 1930 കളിൽ ഗ്രാഡോയിലെ ഒരു വനമേഖലയിൽ നിന്നു 14 സ്വർണ നാണയങ്ങൾ ലഭിച്ചു. എന്നാൽ ഇതെല്ലാം ഒപ്പിച്ചുവച്ച തുരപ്പൻ കരടി എവിടെപ്പോയി എന്നതിനെക്കുറിച്ച് ആർക്കും വിവരവുമില്ല.
https://www.facebook.com/Malayalivartha























