അധികാരമേറ്റു 45–ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു...

അധികാരമേറ്റു 45–ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്റെ മടക്കം. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
താൻ പോരാളിയാണെന്നും തോറ്റുപിൻമാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്തു തുടരുമെന്നും അവർ അറിയിച്ചു.
ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി, ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ രാജിവച്ചു. ഔദ്യോഗിക രേഖ സ്വന്തം ഇമെയിലിൽനിന്ന് അയച്ചതിനെത്തുടർന്നാണ് രാജി. സർക്കാർ രേഖ ലഭിക്കാൻ യോഗ്യതയുള്ള ആൾക്കല്ല അയച്ചതെന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമല്ല ഈ രേഖയെങ്കിലും സർക്കാർ നയം ഉൾക്കൊള്ളുന്നതാണെന്നുമാണ് റിപ്പോർട്ട്.
ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. നികുതിയിളവുകൾ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തൽ. ഭരണപക്ഷത്തുനിന്നു തന്നെ ലിസ് ട്രസിനെതിരെ വിമർശനമുണ്ടായി. കഴിഞ്ഞ ദിവസം രാജി വച്ച ആഭ്യന്തര മന്ത്രിയും ലിസ് ട്രസിനെതിരെ വിമർശനമുന്നയിച്ചിരുന്നു.
കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പിന്തള്ളിയാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോൺസനു പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ട്രസ് 57% വോട്ട് നേടിയിരുന്നു. ബ്രിട്ടന്റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയായിരുന്നു ലിസ്. മാർഗരറ്റ് താച്ചറും തെരേസ മേയുമാണു മറ്റു 2 പേർ.
നഴ്സായ പ്രിസില്ല മേരി ട്രസിന്റെയും ഗണിത പ്രഫസറായിരുന്ന ജോൺ കെന്നത്തിന്റെയും മകളായി 1975 ജൂലൈ 26ന് ബ്രിട്ടനിലെ ഓക്സ്ഫഡിലാണു ലിസ് ട്രസിന്റെ ജനനം. ആക്ടിവിസ്റ്റ് കൂടിയായിരുന്ന അമ്മയ്ക്കൊപ്പം ആണവനിർവ്യാപന ക്യാംപെയ്നുകളിൽ ലിസും പങ്കെടുത്തു.
അങ്ങനെ, രാഷ്ട്രീയചിന്തകളും ഇടപെടലുകളും സമൃദ്ധമായ ബാല്യകൗമാരങ്ങൾ. ഓക്സ്ഫഡ് സർവകലാശാലയിലെ പഠനകാലത്തു രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. ലിബറൽ ഡമോക്രാറ്റ് പാർട്ടിക്കൊപ്പമായിരുന്നു അന്ന്. രാഷ്ട്രീയത്തിലെ ഉജ്വലപ്രവേശം 1994ൽ ആയിരുന്നു. ലിബറൽ ഡമോക്രാറ്റ് പാർട്ടി സമ്മേളനത്തിൽ രാജഭരണം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തെ പിന്താങ്ങി പത്തൊൻപതുവയസ്സുകാരി ലിസ് പ്രസംഗിച്ചു. പിന്നീടു കൺസർവേറ്റിവ് പാർട്ടിയിൽ ചേർന്നു. അതിനിടെ അക്കൗണ്ടന്റ് ആയി യോഗ്യത നേടി.
അക്കൗണ്ടന്റായി ജോലിചെയ്യുന്ന കാലത്തെ സഹപ്രവർത്തകൻ ഹ്യൂ ഒലിയറിയുമായി 2000ൽ ആയിരുന്നു വിവാഹം. രണ്ടു മക്കളുടെ അമ്മയായതിനൊപ്പം കരിയറിലും അവർ ഉയർന്നു. റിഫോം എന്ന തിങ്ക്ടാങ്കിന്റെ ഡപ്യൂട്ടി ഡയറക്ടറായത് 2008ൽ. അക്കാലത്തെ സർക്കാർ സാമ്പത്തികനയ പഠനറിപ്പോർട്ടുകൾ ശ്രദ്ധ നേടിയിരുന്നു.
2010ൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽനിന്നുള്ള എംപിയായി. 2012ൽ കൺസർവേറ്റിവ് – ലിബറൽ ഡമോക്രാറ്റിക് സഖ്യസർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായി. പരിസ്ഥിതി മന്ത്രിയായിരിക്കെ 2014ൽ നടത്തിയ ‘ചീസ്’ പ്രസംഗം ചർച്ച ചെയ്യപ്പെട്ടു. ബ്രെക്സിറ്റ് വിവാദകാലത്ത്, യൂറോപ്യൻ യൂണിയൻ വിടേണ്ടെന്നു വാദിച്ച് 2016 മേയ് 15നു സൺ പത്രത്തിൽ ലേഖനമെഴുതി.
തെരേസ മേ സർക്കാരിന്റെ ഭാഗമായിരിക്കെ 2017ൽ വിവരം ചോർത്തൽ വിവാദങ്ങളെത്തുടർന്ന് ലിസ് പുറത്താക്കപ്പെട്ടു. തുടർന്നു ട്രഷറി ചീഫ് സെക്രട്ടറിയായി തരംതാഴ്ത്തി. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായതോടെ ലിസിന്റെ തിരിച്ചുവരവായി. 2021 സെപ്റ്റംബറിൽ ജോൺസൺ അവരെ വിദേശകാര്യ മന്ത്രിയാക്കി.
https://www.facebook.com/Malayalivartha


























