ഇന്ത്യയ്ക്ക് അഭിമാനം! റിഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇന്ത്യൻ വംശജൻ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു.
ബോറിസ് ജോൺസൺ, തെരേസ മേ മന്ത്രിസഭകളിൽ അംഗമായിരുന്ന റിഷി സുനക് നാൽപ്പത്തി രണ്ടാം വയസിലാണ് ബ്രിട്ടൻ്റെ പ്രധാനമന്ത്രി കസേരയിൽ എത്തുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധിയിലായ ബ്രിട്ടനെ നയിക്കുകയെന്ന ദുഷ്കരമായ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒരാളാണ് റിഷി സുനക്. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബിൽ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് റിഷിയുടെത്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് റിഷി സുനകിൻ്റെ ഭാര്യ.
ലിസ് ട്രസ് ഈയിടെ മാറ്റം വരുത്തിയ 'മിനി ബജറ്റ്' നയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. 45 ബില്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിക്കുറച്ച പാക്കേജ് വിപണിയെ തളര്‍ച്ചയിലേക്ക് നയിക്കുകയും വ്യാപകമായ ഓഹരി വില്‍പ്പനയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.
രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തില്‍ ട്രസ് സാമ്പത്തിക വിപണിയില്‍ പ്രക്ഷുബ്ധത സൃഷ്ടിച്ച മിനി-ബജറ്റുമായി ബന്ധപ്പെട്ട് വിവാദ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനൊപ്പം ക്വാസി ക്വാര്‍ട്ടെങ്ങിനെ മാറ്റി കണ്‍സര്‍വേറ്റിവ് നേതാവ് ജെറമി ഹണ്ടിനെ ധനകാര്യ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു. ഇതാണ് അവരുടെ രാജിയിലേക്ക് നയിച്ചത്. പണപ്പെരുപ്പം കുതിച്ചുയരുന്ന ഈ സമയത്ത്, ഇത് മറികടക്കുന്നതിനുള്ള വിശദമായ ഫണ്ടിംഗ് പ്ലാനില്ലാതെ GBP 45 ബില്യണ്‍ മൂല്യമുള്ള നികുതി വെട്ടിക്കുറവുകള്‍ നടപ്പാക്കിയത് യുകെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.
https://www.facebook.com/Malayalivartha


























